കൊല്ലം: 'കുട്ടിയെ ഇഷ്ടപ്പെട്ടു, നമുക്ക് വരുന്ന ചിങ്ങത്തിൽ കല്യാണം നടത്താം'. പെണ്ണുകാണൽ ചടങ്ങിനുശേഷം ചെറുക്കന്റെ വീട്ടുകാരിൽ മുതിർന്നയാളുടെ അഭിപ്രായം വന്നു. ചായകുടിച്ചുകൊണ്ടിരുന്ന ഒരാൾ ഇടയ്ക്ക് കയറിപ്പറഞ്ഞു
' അങ്ങനെ പെട്ടെന്നങ്ങ് ഉറപ്പിക്കാൻ പറ്റുമോ, ബാക്കി കാര്യങ്ങളൊക്കെ തീരുമാനിക്കാതാണോ വിവാഹം നിശ്ചയിക്കുന്നത് '. സ്ത്രീധനം എത്രനൽകുമെന്ന് ഉറപ്പിച്ചേ പറ്റൂ, പിടിവാശിയിലാണ് പുള്ളിക്കാരൻ. ഈ വിദ്വാൻ ബന്ധുക്കളോ സ്വന്തക്കാരോ ആണെന്ന് തെറ്റിദ്ധരിച്ചെങ്കിൽ തെറ്റി, കാര്യങ്ങൾ തീരുമാനിക്കുന്നത് വിവാഹ ദല്ലാളാണ്.
വരനോ ബന്ധുക്കളോ വിവാഹത്തിന് സ്ത്രീധനം ആവശ്യപെട്ടില്ലെങ്കിലും അവ നൽകണമെന്ന് വാശിപിടിക്കുന്നത് വിവാഹ ബ്രോക്കർമാരാണ്. വരന് സർക്കാർ ജോലികൂടിയുണ്ടെങ്കിൽ 'ഡിമാൻഡ് " കൂട്ടുന്നതും ഇതേ ദല്ലാളന്മാർ തന്നെ. മാർക്കറ്റിലെ വിലനിലവാരവും സ്റ്റാറ്റസും ഇവർക്ക് മനഃപാഠമാണ്. രണ്ടുകുടുംബങ്ങൾ തമ്മിൽ യോജിപ്പിക്കുന്നതിനെക്കാൾ ഇവർക്ക് താത്പര്യം 'കച്ചവടം' ഉറപ്പിക്കുമ്പോൾ ലഭിക്കുന്ന കമ്മിഷനിലാണ്.
എല്ലാം തീരുമാനിക്കുന്നത് ബ്രോക്കർമാർ
ഒരു വിവാഹം നടത്തുമ്പോൾ ഏറ്റവും കൂടുതൽ പ്രയോജനം ദല്ലാളന്മാർക്ക്
സ്ത്രീധന തുകയുടെ നിശ്ചിത ശതമാനം ചോദിച്ചു വാങ്ങുന്നവരുമുണ്ട്
വിവാഹാലോചനയുടെ പേരിൽ നിരവധി തവണ ഗൃഹസന്ദർശനം
ഓരോ സന്ദർശനത്തിനും കണക്കുപറഞ്ഞ് ബ്രോക്കർഫീസ് ഈടാക്കും
വിവാഹ മാർക്കറ്റിൽ ഏറ്റവും കൂടുതൽ ഡിമാന്റ് സർക്കാർ ജോലിക്കാർക്ക്
സ്ത്രീധനം വാങ്ങാൻ താത്പര്യമില്ലാത്തവരുടെ കാര്യത്തിൽ ഇടപെടില്ല
സ്ത്രീധനം വാങ്ങിയില്ലെങ്കിൽ വിവാഹം മുടക്കാൻ ഇവർ മുൻപന്തിയിൽ
സ്ത്രീധനം കൊടുക്കാത്തവർ കുടുംബക്കാരല്ല
അടുത്തിടെ മുഖത്തലയിലുള്ള യുവതിയും എറണാകുളം സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹാലോചന നിശ്ചയത്തിന്റെ വക്കിലെത്തിയെങ്കിലും അതുമുടക്കാൻ മുന്നിട്ടിറങ്ങിയത് ദല്ലാളന്മാരായിരുന്നു. സ്ത്രീധനം വേണ്ടെന്ന് വരന്റെ വീട്ടുകാർ പറഞ്ഞതോടെയാണ് പ്രശ്നത്തിന്റെ തുടക്കം. അത്യാവശ്യം വിദ്യാഭ്യാസ യോഗ്യതയുള്ള പെൺകുട്ടിയെ വീട്ടുകാർക്കും ഇഷ്ടമായതോടെ വിവാഹം ഉറപ്പിക്കാമെന്ന് തീരുമാനിച്ചു. ' മരുമകളെയല്ല, മകളെയാണ് വേണ്ടതെന്ന് ' വരന്റെ അമ്മ പറഞ്ഞതോടെയാണ് ബ്രോക്കർ ഫീസ് കൈവിട്ടുപോയെന്ന് ദല്ലാൾ മനസിലാക്കിയത്. തുടർന്ന് ചെറുക്കന്റെ വീട്ടുകാരുടെ മുന്നിൽ പെൺകുട്ടിയുടെ കുടുംബത്തെ മോശമാക്കി ചിത്രീകരിച്ചും പെൺകുട്ടിയുടെ വീട്ടുകാരുടെ മുന്നിൽ പയ്യനെ കൊള്ളരുതാത്തവനാക്കിയും കല്യാണം മുടക്കാൻ ആവുംവിധം ശ്രമിച്ചു. കമ്മിഷൻ തുക വരന്റെ വീട്ടുകാർ നൽകാമെന്ന് സമ്മതിച്ചതോടെയാണ് ദല്ലാൾ തെല്ലൊന്ന് അയഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |