കൊല്ലം: പാരിപ്പള്ളി മെഡി. കോളേജിൽ കാർഡിയോളജി ഒ.പി പുനരാരംഭിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 7.30 മുതലാണ് ഒ.പിയുടെ പ്രവർത്തനം. ആലപ്പുഴ മെഡി. കോളേജിൽ നിന്നെത്തിയ ഡോ. പ്രവീൺ വേലപ്പൻ, നേരത്തേ ഇവിടെയുണ്ടായിരുന്ന ഡോ. പ്രശോഭ് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നടത്തുക. മെഡി. കോളേജിൽ നിലവിൽ കാർഡിയോളജിസ്റ്റിന്റെ തസ്തികയില്ല. ഹെൽത്ത് സർവീസിൽ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ കാർഡിയോളജിയിൽ പി.ജിയുള്ള ഡോ. പ്രശോഭിന്റെ നേതൃത്വത്തിൽ നടന്നുവന്ന ഒ.പി അദ്ദേഹം അവധിയിൽ പ്രവേശിച്ചതോടെയാണ് മുടങ്ങിയത്. അവധി അവസാനിപ്പിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം ജോലിയിൽ തിരികെ പ്രവേശിച്ചു.
കൊവിഡ് നിയന്ത്രണങ്ങൾ മാറുമ്പോൾ കാർഡിയോളജി ഒ.പി കൂടുതൽ ദിവസം പ്രവർത്തിക്കും. പാരിപ്പള്ളി മെഡി. കോളേജിൽ ഹൃദയത്തിന് കാവലില്ല എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് അധികൃതർ കാർഡിയോളജി ഒ.പി പുനരാരംഭിക്കാനുള്ള നടപടി കൈക്കൊണ്ടത്.
കാത്ത് ലാബ്
ഡോ. പ്രവീൺ വേലപ്പന് പുറമേ കോട്ടയം, തിരുവനന്തുപരം മെഡി. കോളേജുകളിൽ നിന്ന് മൂന്ന് സീനിയർ റെസിഡന്റുമാരെയും ജോലിക്രമീകരണവ്യവസ്ഥയിൽ നിയമിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ഇവർകൂടി എത്തുന്നതോടെ നേരത്തേ ഉദ്ഘാടനം നടന്ന കാത്ത് ലാബിന്റെ പ്രവർത്തനവും ആരംഭിക്കും.
ഡോക്ടർമാർ
ഡോ. പ്രവീൺ വേലപ്പൻ
ഡോ. പ്രശോഭ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |