കൊല്ലം: സ്വന്തമായി കൂരയൊരുക്കാൻ സർക്കാർ നൽകിയ മൂന്ന് സെന്റ് ഭൂമിയിൽ രാജൻ എരിഞ്ഞടങ്ങി. എല്ലാ പ്രതീക്ഷകളും അഗ്നിയിൽ ലയിക്കുന്നത് ഭാര്യ നിത്യയ്ക്കും മക്കളായ നിഥിനും നീതുവിനും നിർവികാരതയോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു.
വ്യാഴാഴ്ച രാവിലെ കിണറ്റിൽ ശ്വാസംമുട്ടി രാജൻ മരിച്ചുവെന്ന വാർത്തയറിഞ്ഞത് മുതൽ അലമുറയിട്ട് കരഞ്ഞ് തളർന്നതാണവർ. രാവിലെ വീട്ടിൽ നിന്ന് ഭക്ഷണപ്പൊതിയുമായിട്ടായിരുന്നു രാജൻ പോയത്. ഇന്നലെ ഉച്ചയോടടുത്ത് ചേതനയറ്റ ശരീരം വാടക വീട്ടിലേക്ക് കൊണ്ടുവന്നു. പൊതുദർശനത്തിന് വച്ചശേഷമാണ് പൊതുതീരുമാന പ്രകാരം അടക്കാനുള്ള ഇടം തിരഞ്ഞെടുത്തത്. ലൈഫ് ഭവന പദ്ധതിയിൽ ഭൂമിയും വീടും ലഭിക്കാൻ രാജൻ അപേക്ഷ നൽകിയിരുന്നു. ഇതിൻപ്രകാരമാണ് മുഖത്തല ബ്ളോക്ക് പഞ്ചായത്ത് ഭൂമി അനുവദിച്ചത്. പുന്നമുക്ക് റേഡിയോമുക്കിലായി അനുവദിച്ച മൂന്ന് സെന്റ് ഭൂമി നേരാംവണ്ണം കുടുംബം കണ്ടിട്ടുപോലുമില്ല. വീട് നിർമ്മിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുവരവെയാണ് രാജന്റെ അപ്രതീക്ഷിത മരണം. സർക്കാർ കനിവിൽ അനുവദിച്ചുകിട്ടിയ മൂന്ന് സെന്റ് ഭൂമിയിൽ രാജന് ചിതയൊരുക്കുമ്പോൾ നാട്ടുകാരും വിതുമ്പുന്നുണ്ടായിരുന്നു.
ശിവപ്രസാദിന് സഹോദരിയുടെ മണ്ണ്
സ്വന്തമായി വീടില്ലാത്ത ശിവപ്രസാദിന് അന്ത്യനിദ്രയൊരുക്കിയത്സഹോദരിയുടെ വീട്ടുപറമ്പിൽ. ഇന്നലെ പതിനൊന്നരയ്ക്ക് ശേഷമാണ് ചിറയടി മച്ചത്ത് തൊടിയിൽ വീട്ടിൽ ശിവദാസന്റെയും ആനന്ദവല്ലിയുടെയും മകൻ ശിവപ്രസാദിന്റെ മൃതദേഹം ഇവിടേക്ക് കൊണ്ടുവന്നത്. ബന്ധുവീടിന് സമീപത്തായുള്ള ഷീറ്റുമേഞ്ഞ ഷെഡിലാണ് ശിവപ്രസാദും മാതാപിതാക്കളും താമസിച്ചിരുന്നത്. ശിവപ്രസാദിന്റെ സഹോദരൻ ഷിബു നേരത്തെ മരണപ്പെട്ടിരുന്നു. കുടുംബത്തിന്റെ പ്രതീക്ഷയാണ് അപ്രതീക്ഷിതമായി പൊലിഞ്ഞത്. വാടക വീട്ടിൽ നിന്ന് മാറി സ്വന്തം വീട് നിർമ്മിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു അകാല വേർപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |