സിക്കയിലും സുരക്ഷയില്ലാതെ നഗരം,
ഓടകൾ ശുചീകരിക്കാതെ അധികൃതർ
കൊല്ലം: സിക്ക വൈറസിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ അധീനതയിലുള്ള ഓടകളും മലിനജലം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളും ശുചീകരിക്കാതെ അധികൃതരുടെ അനാസ്ഥ. എസ്.എൻ കോളേജിന് സമീപത്തെ സ്ഥലങ്ങളും നഗരത്തിലെ കോളനികളിലെ ഓടകളും മലിനജലം കെട്ടിനിന്ന് കൊതുകുകളുടെ പ്രജനന കേന്ദ്രമായി മാറിയിട്ട് നാളേറെയാവുന്നു. കൊതുകുകളിലൂടെ പകരുന്ന സിക്കവൈറസിനൊപ്പം ഡെങ്കി ഭീഷണികൂടി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ കെടുകാര്യസ്ഥത തുടരുന്നത്. നഗരകേന്ദ്രമായ ചിന്നക്കടയുടെ തൊട്ടടുത്തുള്ള പുള്ളിക്കട കോളനിയിലൂടെ ഒഴുകുന്ന മണ്ണാൻതോടിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഇവിടെ മലിനജലം കെട്ടിക്കിടക്കുന്നത് ചൂണ്ടിക്കാട്ടിയിട്ടും അധികൃതർക്ക് കുലുക്കമില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
എസ്.എൻ കോളേജിന് സമീപം
ദേശീയപാതയുടെ വടക്കുഭാഗത്തുള്ള ഓടയിലും ശാരദാമഠം റോഡിലെ ഓടയിലും ഒഴുക്ക് തടസപ്പെട്ട് മലിനജലം കെട്ടിനിൽക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. റോഡരികിലെ വാകമരത്തിന്റെ വേരുകൾ ഓടയിലേക്കിറങ്ങിയതാണ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടാനുള്ള പ്രധാനകാരണം. ഓട വൃത്തിയാക്കേണ്ടതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് നഗരസഭയും ദേശീയപാതാഅതോറിറ്റിയും പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുകയാണ്. ഓടകൾ വൃത്തിയാക്കുന്നില്ലെങ്കിലും അതിനുമുകളിൽ തറയോടുകൾ പാകുന്ന ജോലി നഗരസഭയുടെ നേതൃത്വത്തിൽ തകൃതിയായി നടക്കുന്നുണ്ട്.
മേവറം ബൈപാസ് ജംഗ്‌ഷൻ
മാലിന്യനിക്ഷേപകേന്ദ്രമായ മേവറത്തും മലിനജലം കെട്ടിക്കിടക്കുകയാണ്. മാലിന്യനിർമ്മാർജനത്തിനോ കൊതുക് നശീകരണത്തിനോ നഗരസഭ ഇതുവരെ ഒരു നടപടിയും കൈക്കൊള്ളാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കരുതെന്ന ബോർഡ് സ്ഥാപിച്ചതൊഴിച്ചാൽ മറ്റൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
മാലിന്യവും മലിനജലവും ഇവിടെ
എസ്.എൻ കോളേജ്, ശാരദാമഠം റോഡുകളിലെ ഓടകൾ
പുള്ളിക്കട കോളനിയിലെ മണ്ണാൻ തോട്
കാവനാട് അരവിള കടവിലെ ബോട്ടുജെട്ടികൾ
എസ്.എം.പി. പാലസ് കോളനി
മേവറം ബൈപാസ് ജംഗ്‌ഷൻ
ലിങ്ക് റോഡിന് സമീപം
അയത്തിൽ കിളികൊല്ലൂർ തോടിന് സമീപം
കൊച്ചുപിലാംമൂട് പാലത്തിന് സമീപം
വാടി, ജോനകപ്പുറം ഹാർബറുകൾ
തൃക്കടവൂർ സി.കെ.പി മാർക്കറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |