കൊല്ലം: ജില്ലയിൽ ക്രിമിനൽ കേസുകളുടെ എണ്ണം വർദ്ധിക്കുന്നതായി കണക്കുകൾ. മറ്റുള്ള ജില്ലകളെ അപേക്ഷിച്ച് എണ്ണത്തിൽ കുറവുണ്ടെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അൻപതിലധികം ക്രിമിനൽ കേസുകൾ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലത്തിലുള്ളവർ ഉൾപ്പെടുന്ന കേസുകൾക്ക് പുറമെ കുടുംബപ്രശ്നങ്ങളും സൗഹൃദ വിഷയങ്ങളുമൊക്കെ ക്രിമിനൽ കേസുകളായി മാറുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. നിലവിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയായവരിൽ മിക്കവരും മദ്യം, മറ്റ് ലഹരികൾ എന്നിവ ഉപയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം ജില്ലയിൽ വ്യാപകമായി നടത്തിയ റെയ്‌ഡിൽ മുൻകേസുകളിൽ പ്രതികളായ ആറോളം പേരെയാണ് ഒറ്റദിവസം മാത്രം പൊലീസ് പിടികൂടിയത്. പുതിയ കേസുകളിൽ പിടികൂടിയവരുടെ എണ്ണവും കുറവല്ല. ക്രിമിനൽ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ക്രിമിനൽ കേസുകളിൽ പ്രതിയായവരെയും കുറ്റവാളികളെയും പ്രത്യേകമായി നിരീക്ഷിക്കാനും തീരുമാനമുണ്ട്. ഇവരുടെ താവളങ്ങളും പൊലീസ് നിരീക്ഷണത്തിലായിലിരിക്കുമെന്നും ജില്ലാ പൊലീസ് അറിയിച്ചു.
രജിസ്റ്റർ ചെയ്ത പ്രധാന വിഷയങ്ങൾ
1. മദ്യപിച്ചെത്തിയുള്ള കുടുംബ വഴക്കുകൾ
2. സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കത്തെ തുടർന്നുള്ള സംഘർഷം
3. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം
4. ആത്മഹത്യാ പ്രേരണാക്കുറ്റം
5. മദ്യശാലയിൽ പണം ആവശ്യപ്പെട്ടതിലുള്ള വിരോധം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |