ബുദ്ധിമുട്ടുകൾ പരിഗണിക്കാതെ അധികൃതർ
കൊല്ലം: അഗ്നിരക്ഷാ നിലയങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് വോളണ്ടിയർമാർ ദൈനംദിന ചെലവുകൾക്ക് ബുദ്ധിമുട്ടുന്നു. പോക്കറ്റിൽ നിന്ന് പണം ചെലവഴിച്ചാണ് സേവന പ്രവർത്തനങ്ങൾക്ക് ഇവരെത്തുന്നത്.
വേതന രഹിത സന്നദ്ധ പ്രവർത്തനത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള ഇവരെ അടിയന്തര സാഹചര്യങ്ങളിൽ സേനയെ സഹായിക്കുന്നതിനാണ് തിരഞ്ഞെടുത്തത്. എന്നാൽ കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണ പ്രവർത്തനങ്ങൾക്കും വാഹന പരിശോധനയടക്കമുള്ള ജോലികൾക്കും ഇവരെ നിയോഗിക്കുന്നുണ്ട്.
പ്രതിദിനം ജോലിക്കെത്തി തിരികെ വീടുകളിൽ പോകുന്നതിന് ഇന്ധച്ചെലവിനത്തിൽ മാത്രം വലിയൊരു തുക ചെലവാകുന്നുണ്ട്. എന്നാൽ സർക്കാർ ഭാഗത്തുനിന്ന് യാതൊരു സഹായവും ഇവർക്ക് ലഭിച്ചിട്ടില്ല. അഗ്നിശമന, പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം ഉള്ളതുകൊണ്ടാണ് ഇവർ പിടിച്ചുനിൽകുന്നത്.
ജോലിചെയ്യാൻ തയ്യാറാണെങ്കിലും പോക്കറ്റിൽ നിന്ന് ചെലവാകുന്ന തുക താങ്ങാനാകാതെ വരുമ്പോൾ പലരും ഈ മേഖലയിൽ നിന്ന് പിന്മാറുകയാണ്. പരിശീലനം ലഭിച്ചിട്ടില്ലെങ്കിലും പൊലീസ് വോളണ്ടിയർമാരുടെ സ്ഥിതിയും വിഭിന്നമല്ല. യാത്രാബത്തയെങ്കിലും അടിയന്തരമായി അനുവദിക്കണമെന്നാണ് പൊതുവിലുള്ള വികാരം.
സിവിൽ ഡിഫൻസ്
1. 2019 ആഗസ്റ്റിലെ ആഭ്യന്തര വകുപ്പ് ഉത്തരവ് പ്രകാരം രൂപീകൃതമായി
2. കേരളാ ഫയർ ആൻഡ് റെസ്ക്യു സർവീസസ് ഡയറക്ടർ ജനറൽ മേധാവി
3. ജില്ലാ കളക്ടർമാർക്ക് നിയന്ത്രണ ചുമതല
4. ജില്ലാ ഫയർ ഓഫീസർമാർ നോഡൽ ഓഫീസർമാർ
5. സംസ്ഥാനതല പരിശീലനങ്ങൾ വിയ്യൂരിലെ സിവിൽ ഡിഫൻസ് അക്കാദമിയിൽ
6. 2010ലെ മൂന്നാം വിജ്ഞാപനത്തിലൂടെ ദുരന്തനിവാരണം അധികചുമതല
7. ദുരന്തനിവാരണ അഗ്നിരക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകുക
ഓരോ അഗ്നിരക്ഷാ നിലയങ്ങളുടെ കീഴിലും: 50 പേർ
സംസ്ഥാനത്ത് ഫയർ സ്റ്റേഷനുകൾ: 124
പരിശീലനം നേടിയ അംഗങ്ങൾ: 6,200
ചുമതലകൾ
1. പ്രകൃതി ദുരന്ത സാദ്ധ്യതാ മുന്നറിയിപ്പുകളിൽ നടപടി
2. ദുരന്തങ്ങളുടെ വ്യാപ്തി മനസിലാക്കി ബന്ധപ്പെട്ടവർക്ക് അറിയിപ്പ് നൽകുക
3. രക്ഷാപ്രവർത്തകരെത്തുന്ന ഇടവേളയിൽ ദുരന്ത വ്യാപ്തി കുറയ്ക്കുക
4. അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര സഹായമെത്തിക്കുക
5. സേവനസൗകര്യങ്ങളുടെ ലഭ്യത, ഫോൺ നമ്പരുകൾ എന്നിവ വേഗത്തിൽ ലഭ്യമാക്കുക
6. പ്രദേശവാസികളെ ഒഴിപ്പിക്കൽ, പ്രാദേശിക സൗകര്യം ഒരുക്കൽ
7. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കും പൊതുജനങ്ങൾക്കും ദുരന്തപ്രതിരോധ പരിശീലനം നൽകുക
8. മിടുക്കരായ രണ്ടാം നിര സന്നദ്ധപ്രവർത്തകരെ വളർത്തിയെടുക്കുക
വോളണ്ടിയർമാർക്ക് നിലവിലുള്ളത്
1. പരിശീലനത്തിൽ പങ്കെടുക്കുന്നതിന് യാത്രാബത്ത
2. റെസിഡൻഷ്യൽ പരിശീലനങ്ങളിൽ പങ്കെടുക്കുന്നവർക്ക് താമസവും ഭക്ഷണവും
3. പരിശീലനം പൂർത്തിയാക്കുന്നവർക്ക് തിരിച്ചറിയൽ കാർഡും സർട്ടിഫിക്കറ്റും
4. തിരിച്ചറിയൽ നമ്പരോട് കൂടിയ മെറ്റാലിക്ക് ബാഡ്ജും റിഫ്‌ളക്ടീവ് ജാക്കറ്റും
5. ക്ലോസ്ഡ് യൂസർ ഗ്രൂപ്പ് മൊബൈൽ സിമ്മുകൾ
6. പ്രവർത്തന വിലയിരുത്തലിന് റിഫ്രഷർ പരിശീലനങ്ങൾ
''
അടിയന്തര സാഹചര്യം നേരിടാനാണ് സിവിൽ ഡിഫൻസ് രൂപീകരിച്ചതെങ്കിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും നിയോഗിക്കുന്നുണ്ട്. ഇവർക്ക് ഓണറേറിയമോ യാത്രാബത്തയോ അനുവദിക്കണം.
അഗ്നിശമന സേന, പൊലീസ് ഉദ്യോഗസ്ഥർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |