കൊല്ലം: കോൾഡ് സ്റ്റോറേജ് സംവിധാനമില്ലാത്തതിനാൽ വാക്സിനേഷൻ വൈകുന്നതായി ആക്ഷേപം. ആരോഗ്യവകുപ്പിന് കീഴിലുള്ള ആരോഗ്യകേന്ദ്രങ്ങളിലെ ക്യാമ്പുകളിൽ മതിയായ സ്റ്റോറേജ് സംവിധാനമുണ്ടെങ്കിലും ക്യാമ്പുകൾ നടത്താനായി തിരഞ്ഞെടുത്തിരിക്കുന്ന മറ്റ് സ്ഥലങ്ങളിൽ ഇത്തരം സംവിധാനം നിലവിലില്ല. കുറച്ച് സമയത്തേക്ക് മാത്രം സൂക്ഷിച്ചുവയ്ക്കാവുന്നതും കൈയിൽ കൊണ്ടുനടക്കാൻ കഴിയുന്നതുമായ തെർമോക്കോൾ പെട്ടികളാണ് നിലവിൽ ഇവിടങ്ങളിൽ ഉപയോഗിക്കുന്നത്.
ഓൺലൈൻ, സ്പോട്ട് രജിസ്ട്രേഷനിലൂടെ സ്ലോട്ടുകൾ ലഭിക്കുന്നവർ വാക്സിനേഷൻ ക്യാമ്പുകളിലെത്തുന്ന മുറയ്ക്ക് സ്റ്റോറേജ് സംവിധാനമുള്ള തൊട്ടടുത്ത ക്യാമ്പുകളിൽ നിന്ന് വാക്സിൻ എത്തിക്കുന്ന രീതിയാണ് ഇപ്പോൾ സ്വീകരിച്ചുവരുന്നത്. ടോക്കൺ വാങ്ങിയശേഷം വാക്സിനെത്തിക്കുന്ന സമയംവരെ വാക്സിൻ സ്വീകരിക്കുന്നവർ കാത്തുനിൽക്കേണ്ട അവസ്ഥയുമുണ്ട്. ഇതുമൂലം വാക്സിനേഷൻ ജോലികൾ സമയബന്ധിതമായി തീർക്കാൻ ജീവനക്കാർ ബുദ്ധിമുട്ടുന്നുണ്ട്. ഉച്ചയ്ക്ക് 2ന് അവസാനിക്കേണ്ട ക്യാമ്പുകളിൽ പലതും വൈകിട്ട് 6വരെ പ്രവർത്തിക്കേണ്ട അവസ്ഥയും ഇതുമൂലമുണ്ടാകുന്നുണ്ട്.
ക്യാമ്പുകളിൽ വൈദ്യുതി മുടക്കം പതിവ്
ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നതിനാൽ വാക്സിനേഷൻ നടപടികൾ വൈകാറുണ്ട്. വാക്സിനേഷനെത്തുന്നവരുടെ വിവരങ്ങൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുന്ന നടപടികളാണ് വൈദ്യുതി തടസംമൂലം താമസിക്കുന്നത്. പലയിടത്തും യു.പി.എസ് സ്ഥാപിക്കാത്തതിനാൽ വൈദ്യുതി മുടക്കമുണ്ടാകുമ്പോൾ രജിസ്‌ട്രേഷൻ നടപടികളും ഒപ്പം വാക്സിനേഷനും മന്ദഗതിയിലാകും.
ജില്ലയിൽ
വാക്സിനേഷൻ ക്യാമ്പുകൾ: 98
ആകെ വിതരണം ചെയ്ത വാക്സിനുകൾ: 13,53,614
ബ്രായ്ക്കറ്റിൽ രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം
ആകെ വാക്സിൻ സ്വീകരിച്ചവർ: 9,37,807 (4,15,807)
ആരോഗ്യപ്രവർത്തകർ: 35,485 (29,010)
മുൻനിര പ്രവർത്തകർ: 41,042 (32,135)
45 വയസിന് മുകളിലുള്ളവർ: 6,78,841 (3,37,286)
18നും 44നും ഇടയിലുള്ളവർ: 1,82,439 (17,376 )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |