യാത്രക്കാരുടെ എണ്ണം ആറിലൊന്നായി
കൊല്ലം: പാസഞ്ചർ ട്രെയിനുകൾ നിറുത്തിലാക്കിയതിനൊപ്പം എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ് ട്രെയിനുകളെല്ലാം സ്പെഷ്യലാക്കുകയും ടിക്കറ്റ് നിരക്ക് കൂട്ടുകയും ചെയ്തതോടെ യാത്രക്കാരുടെ എണ്ണം ആറിലൊന്നായി. കൊല്ലം റെയിൽവേ സ്റ്റേഷനിൽ കൊവിഡിന് മുൻപ് പ്രതിദിനം 27,000 യാത്രക്കാരാണ് വന്നുപോയിരുന്നതെങ്കിൽ ഇപ്പോൾ അത് 5,000ൽ താഴെയായി.
മുമ്പ് കൊല്ലത്തു നിന്ന് മെമു ഉൾപ്പടെ 13 പാസഞ്ചറുകൾ സർവ്വീസ് നടത്തിയിരുന്നു. ഇതിൽ ഒരു മെമു മാത്രമാണ് ഇപ്പോൾ 'ജീവനോ'ടുള്ളത്. സർവ്വീസുകൾ കുറഞ്ഞത് യാത്രക്കാർക്കൊപ്പം റെയിൽവേ സ്റ്റേഷനെ ആശ്രയിച്ച് ജീവിച്ചിരുന്ന വിവിധ വിഭാഗങ്ങളെയും ബാധിച്ചിട്ടുണ്ട്. പാർക്കിംഗ് കേന്ദ്രം, സ്റ്റാളുകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വരുമാനം കുത്തനെ ഇടിഞ്ഞു. കരാർ കലാവധി കഴിഞ്ഞ പല സ്റ്റാളുകളും ഏറ്റെടുക്കാൻ ആളില്ലാത്ത അവസ്ഥയാണ്.
യാത്രക്കാരുടെ ബാഹുല്യമുണ്ടായാൽ കൊവിഡ് വ്യാപിക്കുമെന്ന പേരിലാണ് റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് വില്പന അവസാനിപ്പിച്ചത്. നിരന്തരം ആവശ്യപ്പെട്ടിട്ടും പാസഞ്ചർ ട്രെയിനുകൾ ആരംഭിക്കാൻ റെയിൽവേ തയ്യാറാകുന്നില്ല. നിലവിൽ, ആധാർ ലിങ്ക് ചെയ്തിട്ടുള്ളവർക്ക് മാസത്തിൽ 12 തവണ മാത്രമേ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാനാവൂ. മറ്റുള്ളവർക്ക് 6 തവണയും. സ്ഥിരം യാത്രക്കാർ ബാക്കിയുള്ള ദിവസങ്ങളിൽ ടിക്കറ്റ് റിസർവ് ചെയ്യാൻ സ്റ്റേഷനുകളിൽ ക്യു നിൽക്കണം. അല്ലെങ്കിൽ മറ്റുള്ളവരുടെ ഫോൺ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇതൊഴിവാക്കാൻ നിലവിലെ സ്പെഷ്യൽ നിരക്കിലെങ്കിലും റിസർവ്ഡ് സീസൺ ടിക്കറ്റ് അനുവദിക്കണമെന്നാണ് ആവശ്യം.
27,000: മുമ്പ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ വന്നുപോയിരുന്നവർ
5,000: നിലവിൽ സ്റ്റേഷനിലെത്തുന്നവർ
അവർ തുടങ്ങുന്നു
തമിഴ്നാട് അടക്കമുള്ള പല സംസ്ഥാനങ്ങളിലും പാസഞ്ചർ സർവീസുകൾ ആരംഭിക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്. സംസ്ഥാന സർക്കാർ കൂടി സമ്മർദ്ദം ചെലുത്തിയാലേ കേരളത്തിൽ സർവീസുകൾ പുനരാരംഭിക്കാൻ റെയിൽവേ അനുമതി നൽകൂ.
കൊല്ലത്ത് നിന്നുണ്ടായിരുന്ന പാസഞ്ചറുകൾ
പുനലൂർ ഭാഗത്തേക്ക്- 4
ആലപ്പുഴയിലേക്ക് -4
തിരുവനന്തപുരത്തേക്ക്- 5
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |