കൊല്ലം: ട്രോളിംഗ് നിരോധനം കഴിഞ്ഞ് കൂട്ടത്തോടെ കടലിൽ പോയ ബോട്ടുകാർ, വല നിറയെ കിട്ടിയ മീനുമായി തിരിച്ചെത്തിയപ്പോൾ മത്സ്യവില ദാ, കിടക്കുന്നു കടലിൽ! എങ്കിലും, പ്രതീക്ഷിച്ചത് പോലെ മത്സ്യം ലഭിച്ചതിനാൽ തൊഴിലാളികൾ പൊതുവെ സംതൃപ്തരാണ്.
ട്രോളിംഗ് നിരോധന കാലത്ത് ശക്തികുളങ്ങരയിൽ മത്സ്യവിപണനം ഇല്ലാത്തതിനാൽ കച്ചവടക്കാർ കൂട്ടത്തോടെ നീണ്ടകരയിലും കൊല്ലം തീരത്തുമാണ് എത്തിയിരുന്നത്. അതുകൊണ്ട് തന്നെ ഇവിടങ്ങളിൽ വില കുതിച്ചുയർന്നിരുന്നു. പല ദിവസങ്ങളിലും ആവശ്യത്തിന് മീൻ ലഭിക്കാതെയാണ് കച്ചവടക്കാർ മടങ്ങിയിരുന്നത്. ശക്തികുളങ്ങര ഹാർബർ തുറന്നതോടെ ഇന്നലെ വാടിയിലും നീണ്ടകരയിലും കച്ചവടക്കാരുടെ തിരക്ക് കുറഞ്ഞു. ഒരേ ഇനത്തിലുള്ള മത്സ്യം കൂടുതൽ എത്തിയതോടെ വില മണിക്കൂറുകൾക്കുള്ളിൽ അടിസ്ഥാന നിരക്കിനേക്കാൾ ഇടിഞ്ഞു. മത്സ്യലഭ്യത മോശമല്ലാതെ തുടർന്നാൽ വരും ദിവസങ്ങളിൽ വില അല്പം കൂടി താഴ്ന്നേക്കും.
നീണ്ടകരയിലെ മത്സ്യവില
ഇനം, ഒരാഴ്ച മുമ്പ്, ഇന്നലെ (കിലോയ്ക്ക്)
കിളിമീൻ ചെറുത്- 200, 160-120
കിളിമീൻ വലുത്- 300, 230
ചീലാവ് ചെറുത്- 140-150, 100- 130
നാരൻ- 480-500, 380
വീണ്ടും തുടങ്ങി ലേലം
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആൾക്കൂട്ടം കുറയ്ക്കാൻ കഴിഞ്ഞ ലോക്ക് ഡൗൺ കാലം മുതൽ മത്സ്യത്തിന്റെ ലേലം നിരോധിച്ചിരുന്നു. പകരം കിലോയ്ക്ക് അടിസ്ഥാന വില നിശ്ചയിച്ച് തൂക്കിയായിരുന്നു വില്പന. ഒരേ വിലയ്ക്ക് കൂടുതൽ ആളുകൾ വാങ്ങാനുള്ളപ്പോൾ ചെറിയ ലേലം നടക്കുമായിരുന്നു. ഇന്നലെ പക്ഷെ ശക്തികുളങ്ങര ഹാർബറിൽ അടിസ്ഥാന വില കണക്കിലെടുക്കാതെ പൂർണമായും ലേലം വിളിച്ചായിരുന്നു വില്പന. അതുകൊണ്ട് തന്നെ വില അതിവേഗം ഇടിഞ്ഞു. മതിപ്പിന് പകരം തൂക്കി വിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കാര്യമായ നഷ്ടമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |