കൊല്ലം: അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷന്റെ ചുറ്റുമതിലിൽ കൊവിഡ് പ്രചാരണത്തിന്റെ ഭാഗമായി വരയ്ക്കുകയും എഴുതുകയും ചെയ്യുന്ന ആ പെൺകുട്ടി ആരെന്നറിയാൻ പലരും പലരോടും തിരക്കി. ആർക്കും അത്രകണ്ട് അറിവില്ല. അന്വേഷിച്ചു നടന്ന ചിലർ തിരിച്ചറിഞ്ഞു അത് കൊല്ലം അഞ്ചാലുംമൂട്, മുരുന്തൽ ആൻസ് വില്ലയിൽ ആൻ മരിയ. മുമ്പൊരിക്കലും ഇതേപോലെ ചുവരിൽ വരച്ചിട്ടില്ലാത്തൊരു പതിനേഴുകാരി!
കുട്ടിക്കാലം മുതൽ ചെറിയ രീതിയിൽ ചിത്രം വരയ്ക്കുമായിരുന്ന ആൻമരിയയെ ചിത്രരചന ആരും പഠിപ്പിച്ചിട്ടില്ല. അടുത്തിടെ 'ബോട്ടിൽ ആർട്ട്' തുടങ്ങിയിരുന്നു. ഇവയൊക്കെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവച്ചതോടെ ആൻ മരിയ താരമായി. എങ്കിലും ആദ്യമായാണ് പൊതുസമൂഹം കാണുമ്പോൾ ഒരു ചിത്രം വരയ്ക്കുന്നത്. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷന്റെ ചുറ്റുമതിൽ പോസ്റ്ററുകൾ ഒട്ടിച്ചും മറ്റും വൃത്തിഹീനമായപ്പോൾ ചിത്രങ്ങൾ വരച്ച് ആകർഷകമാക്കാൻ റോട്ടറി ക്ലബ്ബാണ് മുൻകൈയെടുത്തത്. ചിത്രകാരനായ നീരാവിൽ സ്വദേശി വളവിൽ ഷാനു മൻസിലിൽ ഷിയാസ് ഖാനെ ചുമതലപ്പെടുത്തുകയും ചെയ്തു. ചിത്രകലയിൽ താത്പര്യമുള്ള ആൻമരിയയെ ഷിയാസ് ഒപ്പം കൂട്ടി. അഞ്ചാലുംമൂട് പൊലീസ് എസ്.എച്ച്.ഒ സി. ദേവരാജന്റെ പിന്തുണ കൂടിയായപ്പോൾ ചുവരുകളിൽ ചിത്രം വരയ്ക്കാൻ അവൾക്ക് ആവേശമായി. തന്റെ നിർദ്ദേശങ്ങൾ അക്ഷരംപ്രതി അനുസരിക്കുന്ന മിടുക്കിയാണെന്നാണ് ഷിയാസിന് ആൻമരിയയെ കുറിച്ചുള്ള അഭിപ്രായം. ഫൈൻ ആർട്സിൽ മാസ്റ്റർബിരുദമുള്ള ഷിയാസ് പബ്ലിക് ലൈബ്രറി പരിസരം, സോപാനം, സബ് ജയിൽ, വിമുക്തി എന്നിവയ്ക്കായി ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
അംഗീകാരം
ചിത്രരചന ശ്രദ്ധയിൽപ്പെടുന്ന വഴിയാത്രക്കാരിൽ മിക്കവരും ആകാംക്ഷയോടെ അടുത്തെത്തി വിശേഷങ്ങൾ തിരക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നത് തനിക്കുള്ള അംഗീകാരമായി കാണുകയാണ് ഈ കൊച്ചുമിടുക്കി. കോതമംഗലം, പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയൽ സ്‌കൂളിൽ നിന്ന് 80 ശതമാനം മാർക്കോടെ പ്ലസ് ടു പരീക്ഷ വിജയിച്ച ആൻമരിയക്ക് ഇന്റീരിയർ ഡിസൈനിൽ ഉപരിപഠനം നടത്തണമെന്നാണ് ആഗ്രഹം. അഞ്ചാലുംമൂട് ലേക്ക് പാലസ് ഹോട്ടൽ മാനേജർ ഷിബുവിന്റെയും ജോളിയുടെയും മകളാണ്. അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആൻസൺ ഇളയ സഹോദരനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |