സൗകര്യക്കുറവുള്ള കേന്ദ്രങ്ങൾ സമീപത്തെ സ്കൂളുകളിലേക്ക് മാറ്റണമെന്ന് പൊലീസ്
കൊല്ലം: വാക്സിനേഷന് ഗതിവേഗമേകാനുള്ള ശ്രമങ്ങൾക്കിടെ കൊവിഡ് വ്യാപന കേന്ദ്രങ്ങളായി വാക്സിനേഷൻ സെന്ററുകൾ മാറുന്നത് അധികൃതർക്ക് തിരിച്ചടിയാകുന്നു. കുത്തിവയ്പ്പെടുക്കാൻ എത്തുന്നവരും കൂട്ടിരുപ്പുകാരുമൊക്കെയായി മിക്ക കേന്ദ്രങ്ങളിലും സാമൂഹിക അകലം അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുകയാണ്. തിരക്ക് നിയന്ത്രിക്കാനാകാതെ പെടാപ്പാടിലായ സാഹചര്യത്തിലാണ് മതിയായ സൗകര്യങ്ങളില്ലാത്ത കേന്ദ്രങ്ങൾ തൊട്ടടുത്തുള്ള സർക്കാർ സ്‌കൂളുകളിലേക്ക് മാറ്റണമെന്ന് പൊലീസ് ആരോഗ്യവകുപ്പിനോട് നിർദ്ദേശിച്ചത്.
പ്രതിദിനം ഓരോ വാക്സിനേഷൻ കേന്ദ്രത്തിലും 200 ഡോസിന് മുകളിൽ കുത്തിവയ്പ്പ് നടക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. ചിലയിടങ്ങളിൽ 500 ഡോസ് വാക്സിൻ വരെ വിതരണം ചെയ്ത ദിവസങ്ങളുമുണ്ടായിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ വിശാല സൗകര്യങ്ങളുള്ള സ്റ്റേഡിയങ്ങൾ വരെ വാക്സിനേഷൻ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ സൗകര്യക്കുറവുള്ള കേന്ദ്രങ്ങളിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ഇപ്പോഴും അധികൃതർക്കായിട്ടില്ല.
കേന്ദ്രങ്ങളിലേക്ക് മിക്കവരും സ്വന്തമോ അല്ലാത്തതോ ആയ വാഹനങ്ങളിലാണ് വാക്സിനേഷനായി എത്തുന്നത്. മുതിർന്ന പൗരന്മാർക്കും വയോധികർക്കും ഒപ്പം മറ്റൊരാൾ കൂടിയുണ്ടാകുന്നത് സ്വാഭാവികമാണ്. ഇതിന് പുറമെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ കൊവിഡ് പരിശോധനയ്ക്കും മറ്റ് ചികിത്സകൾക്കായും എത്തുന്നവരുമുണ്ട്. ഇത്തരം പ്രതിസന്ധികൾക്കൊപ്പം കേന്ദ്രങ്ങളിലെ സൗകര്യമില്ലായ്മ കൂടിയാകുമ്പോൾ കൊവിഡ് മാനദണ്ഡം പാലിക്കാനും തിരക്കൊഴിവാക്കാനും പലപ്പോഴും സാധിക്കാറില്ല.
കൊവിഡ് വ്യാപനത്തിനിടെ ചെറിയ ഒരു പ്രദേശത്ത് ഇരുന്നൂറോളം പേർ തടിച്ചുകൂടുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കുന്നതിനേക്കാൾ വലുതാണ്. തിരക്ക് നിയന്ത്രിക്കേണ്ട ഉത്തരവാദിത്തമുണ്ടെങ്കിലും മറ്റൊന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ് പൊലീസും. മികച്ച സൗകര്യങ്ങളുള്ള സ്കൂളുകളിലേക്ക് ക്യാമ്പുകൾ മാറ്റാനുള്ള നിർദ്ദേശത്തോട് എതിർപ്പില്ലെങ്കിലും ജീവനക്കാർ സഹകരിക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്.
സ്കൂളുകളിലേക്ക് മാറിയാൽ
1. വിശാലമായ മൈതാനമുള്ളതിനാൽ വാഹനപാർക്കിംഗ് സുഖകരമാകും
2. തിങ്ങിഞെരുങ്ങി വരികളിൽ നിൽക്കേണ്ടി വരില്ല
3. ജീവനക്കാർക്കും തിരക്ക് നിയന്ത്രിക്കുന്നവർക്കും ജോലിഭാരം കുറയും
4. രജിസ്‌ട്രേഷൻ, വാക്സിനേഷൻ, വിശ്രമം എന്നിവയ്ക് കൂടുതൽ സ്ഥലങ്ങൾ ഉപയോഗപ്പെടുത്താം
5. വാക്സിനേഷൻ പ്രവൃത്തികൾ വേഗത്തിലാകും
വാക്സിനേഷൻ കേന്ദ്രത്തിൽ ആവശ്യമായവ
1. കോൾഡ് സ്റ്റോറേജ്
2. വൈദ്യുതി
3. ഇന്റർനെറ്റ് കണക്ഷൻ
ജില്ലയിലെ വാക്സിനേഷന്: 98 ക്യാമ്പുകൾ
ദിവസേന പ്രവർത്തിക്കുന്നത്: 60 -70 കേന്ദ്രങ്ങൾ
പ്രതിദിന വാക്സിൻ വിതരണം (ഒരു കേന്ദ്രത്തിൽ)
കുറഞ്ഞത്: 150 ഡോസ്
പരമാവധി: 600 ഡോസ്
ശരാശരി: 250 - 350 ഡോസ്
വിതരണ സമയക്രമം (നിശ്ചയിച്ചിട്ടുള്ളത്): രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ
സാധാരണ നടക്കുന്നത്: രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
ജില്ലയിൽ ശരാശരി പ്രതിദിന വാക്സിൻ വിതരണം: 20,000 ഡോസ്
സംസ്ഥാനത്ത്: 2 ലക്ഷം (ചില ദിവസങ്ങളിൽ 4.5 ലക്ഷം വരെ ഉയർന്നിരുന്നു)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |