ശുഭപ്രതീക്ഷയോടെ വ്യാപാരികൾ
കൊല്ലം: നീണ്ടകാല അടച്ചിടലിനെ തുടർന്നുണ്ടായ പ്രതിസന്ധിക്കും ദുരിതങ്ങൾക്കും അയവേകി ജില്ലയിലെ ഓണവിപണി ഉണരുന്നു. കഴിഞ്ഞ ഓണം ലോക്ക് ഡൗൺ കാലത്തായിരുന്നതിനാൽ കനത്ത നഷ്ടമാണ് വിപണിയിലുണ്ടായത്. ഇന്നലെ മന്ത്രി വീണാ ജോർജ് ആറുദിവസവും കടകൾ തുറക്കാൻ അനുമതി നൽകിയതും ഓണത്തിന് അടച്ചിടൽ ഉണ്ടാകില്ലെന്നും പറഞ്ഞത് വിപണിക്ക് പ്രതീക്ഷയേകുന്നതാണെന്ന് വ്യാപാരികൾ അഭിപ്രായപ്പെടുന്നു.
ആഘോഷങ്ങളൊന്നുമുണ്ടായില്ലെങ്കിലും മലയാളികൾ ഓണത്തിന് സാധനങ്ങൾ വാങ്ങാനെത്തുമെന്ന ശുഭപ്രതീക്ഷയിലാണ് വ്യാപാരികൾ. ഓണവിപണി ലക്ഷ്യമിട്ട് അന്യസംസ്ഥാനങ്ങളിൽ നിന്ന് കളിപ്പാട്ടങ്ങളും തുണിത്തരങ്ങളും എത്തിത്തുടങ്ങിയിട്ടുണ്ട്. മിക്ക വ്യാപാര സ്ഥാപനങ്ങളുടെ മുൻവശങ്ങളിലും കൊവിഡ് മാനദണ്ഡ പ്രകാരം സാനിറ്റൈസർ, സന്ദർശക രജിസ്റ്റർ മുതലായ പ്രതിരോധ സാമഗ്രികൾ സജ്ജമാക്കിയിട്ടുണ്ട്.
സജീവമാകുന്ന വസ്ത്രവിപണി
ചാമക്കടയിലും പായിക്കടയിലും പ്രവർത്തിക്കുന്ന മൊത്തക്കച്ചവടക്കാരിൽ നിന്നാണ് ജില്ലയിലെ മിക്കയിടങ്ങളിലേക്കും തുണിത്തരങ്ങൾ ഉൾപ്പെടെയുള്ളവ പോകുന്നത്. ഇന്നലെ ഇവിടങ്ങൾ കച്ചവടം പഴയരീതിയിലേക്ക് എത്തുന്ന തരത്തിൽ സജീവമായിട്ടുണ്ട്. മൊത്തക്കച്ചവട സ്ഥാപനങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസമായി സാധനങ്ങൾ ഇറക്കുന്ന തിരക്കിലാണ് തൊഴിലാളികൾ. എത്തുന്നവയ്ക്ക് ആവശ്യക്കാർ കാത്തുനിൽക്കുകയാണെന്ന് തൊഴിലാളികളിൽ ഒരാൾ പറഞ്ഞു.
ഓണക്കച്ചവടം പൊടിപൊടിക്കില്ലെന്ന ധാരണയിൽ നേരത്തെ ഓർഡറുകൾ നൽകാൻ മടിച്ചുനിന്ന ചെറുകിട വ്യാപാരികൾ ഇന്നലെ ഉച്ചയോടെ ഓർഡറുകൾ നൽകാൻ തുടങ്ങി. ഓണത്തിന് അടച്ചിടൽ ഉണ്ടാകില്ലെന്ന പ്രഖ്യാപനം വന്നതിന് ശേഷമാണ് ഓർഡറുകൾ ലഭിക്കാൻ തുടങ്ങിയിട്ടുള്ളത്. ഇത്തവണ ഓണവിപണി മോശമാകില്ലെന്ന സൂചനകളാണ് ഇപ്പോഴുള്ളത്.
ഇന്നലെ വിപണിയിലെത്തിയത്
ഓണാശംസ സ്റ്റിക്കറുകൾ, മഹാബലി ചിത്രങ്ങൾ, മുഖംമൂടികൾ, അലങ്കാര വസ്തുക്കൾ, കളിത്തോക്ക്, പന്തുകൾ, കളിപ്പാട്ട കിരീടങ്ങൾ, പാവകൾ തുടങ്ങിയവ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |