ഓണക്കിറ്റ് പായ്ക്കിംഗ് മുടങ്ങി
കൊല്ലം: കശുഅണ്ടി ഫാക്ടറികളുടെ നാടായ ജില്ലയിൽ അണ്ടിപ്പരിപ്പിന് ക്ഷാമം നേരിട്ടതോടെ സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് പായ്ക്കിംഗ് മുടങ്ങി. അണ്ടിപ്പരിപ്പും ഏലയ്ക്കയും കിട്ടാനില്ലാതെ ജില്ലയ്ക്ക് പുറമേ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കിറ്റ് പായ്ക്കിംഗ് സ്തംഭിച്ചിരിക്കുകയാണ്.
എല്ലാ കിറ്റിലും 50 ഗ്രാം അണ്ടിപ്പരിപ്പാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്താകെ 90.63 ലക്ഷം കാർഡ് ഉടമകളാണുള്ളത്. ഇവർക്കെല്ലാം ലഭ്യമാക്കാൻ ഏകദേശം നാലര ലക്ഷം കിലോ അണ്ടിപ്പരിപ്പ് വേണം. പക്ഷെ പൊതുമേഖലാ സ്ഥാപനങ്ങളായ കാപ്പക്സിന്റെയും കാഷ്യു കോർപ്പറേഷന്റെയും പക്കൽ ഏകദേശം ഒന്നര ലക്ഷം കിലോ അണ്ടിപ്പരിപ്പാണ് സ്റ്റോക്കുള്ളത്. ബാക്കി സ്വകാര്യ ഏജൻസികളിൽ നിന്ന് വാങ്ങണം.
കിറ്റിലെ എല്ലാ ഇനങ്ങളും ഹെഡ് ഓഫീസ് നേരിട്ട് വാങ്ങി ഡിപ്പോകളിലെത്തിക്കാനായിരുന്നു ആദ്യ തീരുമാനം. പക്ഷെ, അണ്ടിപ്പരിപ്പ് കിട്ടാനില്ലാതായതോടെ മുൻഗണനാ വിഭാഗത്തിന് ആവശ്യമായതിന്റെ പകുതി ഡിപ്പോ തലത്തിൽ വാങ്ങാൻ നിർദ്ദേശം നൽകി. എന്നിട്ടും ആവശ്യമായ അണ്ടിപ്പരിപ്പ് ലഭ്യമായില്ല.
കിറ്റിനായി വേണം 38,000 കിലോ
ജില്ലയിൽ നൂറുകണക്കിന് കശുഅണ്ടി ഫാക്ടറികൾ ഉണ്ടായിട്ടും കിറ്റ് പായ്ക്കിംഗിനുള്ള അണ്ടിപ്പരിപ്പ് സപ്ലൈകോയ്ക്ക് വാങ്ങാനാകാത്തതിന്റെ കാരണം വ്യക്തമല്ല. ജില്ലയിൽ 7.68 ലക്ഷം റേഷൻ കാർഡുകളാണ് ആകെയുള്ളത്. കിറ്റ് തയ്യാറാക്കാൻ 38,000 കിലോയാണ് വേണ്ടത്.
ചെറുപയറിനും തുവരയ്ക്കും ക്ഷാമം
ജില്ലയിലെ പല ഡിപ്പോകളിലും കിറ്റിൽ ഉൾപ്പെട്ട ചെറുപയറിനും തുവരയ്ക്കും ക്ഷാമം നേരിടുകയാണ്. എ.എ.വൈ വിഭാഗത്തിനുള്ള കിറ്റുകൾ മാത്രമാണ് നിലവിൽ റേഷൻ കടകളിൽ എത്തിച്ചിട്ടുള്ളത്. മുൻഗണനാ വിഭാഗത്തിനുള്ള പായ്ക്കിംഗാണ് ഇപ്പോൾ സ്കംഭിച്ചിരിക്കുന്നത്. ഇങ്ങനെ പോയാൽ ഈമാസം 18ന് മുമ്പ് കിറ്റ് വിതരണം പൂർത്തിയാക്കാമെന്ന സർക്കാർ സ്വപ്നം നടപ്പായേക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |