കൊല്ലം: ഇന്നലെ രാവിലെ എല്ലാ ഇന്ത്യക്കാരെയും പോലെ കൊല്ലം എസ്.എൻ കോളേജും നെഞ്ചിടിപ്പിലായിരുന്നു!. ഈ മഹാകലാലയം ടോക്യോയിലെ ഇന്ത്യ - ജർമ്മനി മത്സരം കണ്ണുനട്ടിരിക്കുകയായിരുന്നു. കളിയുടെ അവസാന നിമിഷം ജർമ്മനിയുടെ പെനാൽറ്റി ക്വാർണർ പി.ആർ. ശ്രീജേഷ് തടഞ്ഞ് വെങ്കലം ഉറപ്പിച്ചപ്പോൾ എസ്.എൻ കോളേജ് അല്പംകൂടി നെഞ്ചുവിരിച്ചു. രാജ്യത്തിന് പൊന്നിനെക്കാൾ തിളക്കമുള്ള വെങ്കലം സമ്മാനിച്ച ഇന്ത്യൻ ഹോക്കി ടീമിന്റെ നായകൻ പി.ആർ. ശ്രീജേഷ് കൊല്ലം എസ്.എൻ കോളേജിലെ 2006 ബാച്ചിലെ ബി.എ ഹിസ്റ്ററി വിദ്യാർത്ഥിയാണ്. സ്പോർട്സ് ക്വാട്ടയിലാണ് ഇദ്ദേഹം പ്രവേശനം നേടിയത്.
കോളേജിൽ പഠിക്കുമ്പോൾത്തന്നെ ഇന്ത്യൻ ദേശീയ ടീം അംഗമായിരുന്നു ശ്രീജേഷ്. നിരന്തരം പരിശീലനങ്ങളുള്ളതിനാൽ കാര്യമായി കോളേജിലെത്താൻ കഴിഞ്ഞിരുന്നില്ല. തൊട്ടപ്പുറത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് പോലും ഇന്ത്യൻ താരമാണ് ശ്രീജേഷെന്ന് അന്ന് അറിയില്ലായിരുന്നു. ഇന്റർകോളേജിയേറ്റ് മത്സരങ്ങളിൽ സ്ഥിരമായി തൊട്ടടുത്തുള്ള ഫാത്തിമാ കോളേജുമായി എസ്.എൻ കോളേജ് ഏറ്റുമുട്ടുന്ന കാലമാണത്. അയൽക്കാരായതിനാൽ മത്സരങ്ങൾക്ക് അല്പം വാശി കൂടുതലായിരുന്നു. പക്ഷേ കോളേജിന് വേണ്ടി കളത്തിലിറങ്ങാൻ അന്ന് ശ്രീജേഷിന് കഴിഞ്ഞിട്ടില്ല. ദേശീയ താരമായതിനാൽ കോളേജിന് വേണ്ടി ഇറങ്ങാൻ കോച്ച് അനുവദിച്ചിട്ടുണ്ടാകില്ല.
എസ്.എൻ കോളേജിലെ ഇപ്പോഴത്തെ ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകനായ ആർ. വിഷ്ണുരാജ് ശ്രീജേഷിന്റെ സഹപാഠിയാണ്. വല്ലപ്പോഴും ശ്രീജേഷ് ക്ലാസിൽ വരുമ്പോൾ തോളോട്തോൾ ചേർന്നിരുന്നത് വിഷ്ണുരാജ് ആവേശത്തോടെ ഓർത്തെടുക്കുന്നു. ഒരേ ബഞ്ചിലിരുന്നാണ് പരീക്ഷ എഴുതിയത്. കോളേജിലെ ഇപ്പോഴത്തെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി എം.ജെ. മനോജും ഹോക്കി സ്റ്റേറ്റ് പ്ലെയറായിരുന്നു. ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ പതിച്ചിട്ടുള്ള എസ്.എൻ കോളേജിൽ നിന്ന് കുതിച്ചുയർന്ന കായിക താരങ്ങളുടെ പട്ടികയിൽ ശ്രീജേഷിന്റെ പേര് ഇപ്പോഴും തിളങ്ങി നിൽക്കുന്നുണ്ട്.
കോളേജിൽ പഠിക്കുമ്പോൾ തന്നെ ശ്രീജേഷ് ദേശീയ ടീം അംഗമായതിനാൽ ക്ലാസിന് കാര്യമായി എത്താൻ കഴിഞ്ഞിട്ടില്ല. ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിലെത്തുന്ന കോളേജ് ഹോക്കി ടീം അംഗങ്ങളോട് അദ്ദേഹം നിരവധി അനുഭവങ്ങൾ പങ്കുവച്ചിരുന്നു, വിലപ്പെട്ട നിർദേശങ്ങളും നൽകിയിരുന്നു.
വി. പ്രിൻസ് (എസ്.എൻ കോളേജ് മുൻ ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |