ഏതൊരു കാര്യവും അവഗണിക്കാൻ എളുപ്പമാണ്. പക്ഷേ, കണ്ടറിഞ്ഞ് പ്രവർത്തിക്കാൻ ഇച്ഛാശക്തി അനിവാര്യം. മാറിമാറിവന്ന സർക്കാരുകൾ കൊല്ലം തുറമുഖത്തെ അവഗണിച്ചതാണ് 'കേരളകൗമുദി' ഏറ്റെടുക്കുന്ന പുതിയ വിഷയം. കശുഅണ്ടി, മത്സ്യ കയറ്റുമതി രംഗത്ത് നിറഞ്ഞുനിൽക്കുന്ന കൊല്ലത്തിന്റെ മുഖഛായ മാറ്റുന്ന ഒന്നാവും കൊല്ലം തുറമുഖത്തിന്റെ നവീകരണം. ആഴമേറെയുണ്ടായിട്ടും കപ്പലുകൾ കൊല്ലം തുറമുഖത്തെ അവഗണിക്കുന്നു. പിന്നിൽ മറ്റു തുറമുഖങ്ങളോട് താത്പര്യമുള്ള മാഫിയകളുണ്ടെന്ന ആക്ഷേപം പുതിയതല്ല...
സാദ്ധ്യതകൾ കണ്ടില്ലെന്നു നടിക്കുന്നു
കൊല്ലം: സാദ്ധ്യതകളും സൗകര്യങ്ങളും ഏറെയുണ്ടായിട്ടും കൊല്ലം തുറമുഖത്തിന്റെ സ്വപ്നങ്ങൾ തിരയിൽപ്പെട്ട് അലയുന്നു. ചരക്ക് നീക്കത്തിനും ക്രൂ ചേഞ്ചിംഗിനും കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കും വൻകിട തുറമുഖങ്ങളോട് മത്സരിക്കാൻ കഴിയുന്ന കൊല്ലം കടുത്ത അവഗണനയിലാണ്. യാത്രാക്കപ്പൽ അടുക്കുന്നതിനുള്ള കാത്തിരിപ്പിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
സംസ്ഥാനത്തെ മറ്റ് തുറമുഖങ്ങളിൽ നിന്നു വ്യത്യസ്തമായി അന്താരാഷ്ട്ര കപ്പൽചാൽ കൊല്ലം തുറമുഖത്തോട് ഏറെ അടുത്താണ്. അതുകൊണ്ട് തന്നെ കപ്പലുകൾക്കു വേഗം അടുക്കാനും മടങ്ങാനും കഴിയും. എന്നിട്ടും കൊല്ലത്തെ കപ്പലുകൾ അവഗണിക്കുന്നതിനു പിന്നിൽ മറ്റ് തുറമുഖങ്ങളുമായി ബന്ധപ്പെട്ടുള്ള സ്വാധീന സംഘങ്ങളുടെ പരിശ്രമമുണ്ടെന്നാണ് പരാതി.
കശുഅണ്ടി വ്യവസായത്തിന്റെ ഈറ്റില്ലമായ കൊല്ലത്തിന് ആവശ്യമായ തോട്ടണ്ടി കടൽ മാർഗ്ഗം എത്തിക്കാൻ നടത്തിയ നീക്കങ്ങളും പാളി. ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, കെ.എം.എം.എൽ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുളള ചരക്കു നീക്കത്തിനും സാദ്ധ്യത വർദ്ധിപ്പിക്കാൻ തുറമുഖത്തിനു കഴിയും. നിർമ്മാണ സാമഗ്രികളും പച്ചക്കറികളും സമീപ സംസ്ഥാനങ്ങളിൽ നിന്ന് കപ്പൽ മാർഗ്ഗം എത്തിക്കാനും കൊല്ലം തുറമുഖം വഴിയൊരുക്കും.
കുറഞ്ഞ വാടക
ചരക്ക് ഇറക്കുന്നതിനുള്ള സാമഗ്രികൾക്ക് തൂത്തുക്കുടി, കൊച്ചി തുറമുഖങ്ങളെക്കാൾ വാടക കുറവാണ് കൊല്ലത്ത്. പക്ഷേ ഇപ്പോഴും കൊല്ലത്തേക്കുള്ള ചരക്ക് എത്തുന്നത് കൊച്ചിയിലും തൂത്തുക്കുടിയിലുമാണ്. കൊല്ലത്ത് നിന്ന് ലക്ഷദ്വീപിലേക്ക് യാത്രാ കപ്പൽ എന്ന ആശയവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ ചർച്ചകൾ ഏറെ നടന്നു. ഒന്നും നടപ്പായില്ല.
ദൂരക്കുറവ്
കൊല്ലത്ത് നിന്ന് മിനിക്കോയിലേക്ക് 200 നോട്ടിക്കൽ മൈൽ ദൂരമുണ്ട്. എന്നാൽ കൊച്ചിയിൽ നിന്ന് മിനിക്കോയിലെത്താൻ 30 നോട്ടിക്കൽ മൈൽ ദൂരം അധികം താണ്ടണം. യാത്രാ സമയം ലാഭിക്കാൻ കഴിയുമെന്നതാണ് കൊല്ലത്തിന്റെ നേട്ടം. യാത്രാ കപ്പലിന് പിന്നാലെ ചരക്ക് കപ്പൽ സർവീസ് ആലോചിച്ചെങ്കിലും ചർച്ചകളും തീരുമാനങ്ങളും ചുവപ്പ് നാടകളിൽ കുടുങ്ങി.
രണ്ട് വാർഫുകൾ
178 മീറ്റർ കണ്ടെയ്നർ ടെർമിനൽ
101 മീറ്റർ പാസഞ്ചർ ടെർമിനൽ
7.5 മീറ്റർ ആഴം
കൊല്ലം തുറമുഖം
എമിഗ്രേഷൻ ഓഫീസിനായി ഗേറ്റ് ഹൗസ് പൂർത്തിയായി
കപ്പൽ മാർഗ്ഗം ചരക്കെത്തിയാൽ ഗതാഗതക്കുരുക്ക് കുറയും
ചരക്ക് നീക്ക ചെലവും കുറവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |