കൊല്ലം: കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും കൊല്ലം തുറമുഖം പഴയ അതേ തുറമുഖം തന്നെയെന്ന് പറയാം! വാഗ്ദാനങ്ങൾക്കും പ്രഖ്യാപനങ്ങൾക്കും യാതൊരു പഞ്ഞവുമില്ല.
തീരദേശ കപ്പൽ ചരക്കു ഗതാഗത പദ്ധതി കൊല്ലത്തേക്കു നീട്ടാനുള്ള നടപടി സ്വീകരിച്ചതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിയമസഭയിൽ പറഞ്ഞതാണ് തുറമുഖ വികസനവുമായി ബന്ധപ്പെട്ടു നടന്ന അവസാന പ്രഖ്യാപനം. ആദ്യമായി തുറമുഖം സന്ദർശിച്ചപ്പോഴും മന്ത്രി ഈ ഉറപ്പ് നൽകിയിരുന്നു, കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ചാണ് നിലവിലെ ഗതാഗതം. ഇതു കൊല്ലത്തേക്കു കൂടി നീട്ടുമെന്നും കൊല്ലത്ത് ക്രൂ ചെയ്ഞ്ച് സംവിധാനം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കൊല്ലം തുറമുഖത്ത് എമിഗ്രേഷൻ സൗകര്യം ഒരുക്കുമെന്നും ക്വാറന്റൈൻ സംവിധാനം ക്രമീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് നൽകിയ ഉറപ്പ് പ്രതീക്ഷ നൽകുന്നുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് മുഖ്യമന്ത്രി കേരള പര്യടനത്തിന്റെ ഭാഗമായി കൊല്ലത്ത് പൗരപ്രമുഖരുമായി നടത്തിയ ആശയ വിനിമയത്തിൽ കൊല്ലത്ത് എമിഗ്രേഷൻ സൗകര്യം ഒരുക്കുന്ന കാര്യം ഗൗരവത്തോടെ പരിഗണിക്കുമെന്നും പറഞ്ഞിരുന്നു.
റെയിൽ പാതയും മുടങ്ങി
കൊല്ലം തുറമുഖത്തേക്കുള്ള ഭൂഗർഭ റെയിൽ പാത സംബന്ധിച്ച സാദ്ധ്യതാപഠനം മൂന്നു വർഷം മുമ്പ് നടത്തിയിരുന്നു. ഡ്രോൺ ഉപയോഗിച്ച് സർവ്വേ നടത്തിയ ശേഷം റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പറഞ്ഞതെങ്കിലും തുടർ നടപടികൾ ഒന്നുമായില്ല. പദ്ധതി യാഥാർത്ഥ്യമായിരുന്നെങ്കിൽ റെയിൽ പാത വഴി ചരക്കുനീക്കം സുഗമമാകുമായിരുന്നു.
സിമന്റ് ടെർമിനൽ
2013ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കൊല്ലം തുറമുഖ വികസനവുമായി ബന്ധപ്പെട്ട് പള്ളിത്തോട്ടത്ത് സിമന്റ് ടെർമിനൽ നിർമ്മിക്കാൻ പദ്ധതിയുണ്ടായിരുന്നു. ഗുജറാത്ത‌് ആസ്ഥാനമായ അഗ്രിമ സിമന്റ്സുമായി കരാറുമായി. എന്നാൽ, ടെർമിനൽ സ്ഥാപിക്കാനുള്ള ഭൂമി ഏറ്റെടുക്കൽ വിവിധ കാരണങ്ങളാൽ നീണ്ടു. പ്രദേശത്തുള്ള ചില സംഘടനകളും എതിർപ്പുമായി രംഗത്തുവന്നു. തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും പ്രതിഷേധം തുടർന്നതിനാൽ പദ്ധതി ഉപേക്ഷിച്ചു.
ഫ്ലോട്ടിംഗ് ഡ്രൈ ഡോക്ക്
കഴിഞ്ഞവർഷം ഗവർണറുടെ നയ പ്രഖ്യാപനത്തിൽ അവതരിപ്പിച്ച പദ്ധതിയാണ് കപ്പലുകളുടെ അറ്റകുറ്റപ്പണിക്കായി സ്ഥാനം മാറ്റാവുന്ന ഫ്ലോട്ടിംഗ് ഡ്രൈ ഡോക്ക്. ഇത് യാഥാർത്ഥ്യമായാൽ അറ്റകുറ്റപ്പണികൾക്കായി ധാരാളം കപ്പലുകൾ കൊല്ലം തുറമുഖത്ത് എത്തും. പദ്ധതിയുടെ ആഗോള ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നുമുണ്ടായില്ല.
കുറേ കേട്ടിട്ടുണ്ട്!
കൊല്ലം തുറമുഖത്തു നിന്ന് ലക്ഷദ്വീപിലെ മിനിക്കോയ് ഐലൻഡിലേക്കും മാലിദ്വീപിലേക്കും ചരക്കുകപ്പലും യാത്ര കപ്പലും സർവീസ് ആരംഭിക്കുമെന്ന് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലം മുതൽ പറയുന്നുണ്ട്. എമിഗ്രേഷൻ വിഷയങ്ങളാൽ മാലി ദ്വീപിലേക്ക് സർവീസ് ആരംഭിക്കാൻ സാധിച്ചില്ല. എമിഗ്രേഷൻ ആവശ്യമില്ലാത്ത മിനിക്കോയ് പോലുള്ള മറ്റു ദ്വീപുകളിലേക്ക് കപ്പൽ സർവീസ് എന്തുകൊണ്ട് ആരംഭിക്കുന്നില്ല എന്ന ചോദ്യം അവശേഷിക്കുന്നു. ലക്ഷദ്വീപിൽ നിന്നു ട്യൂണ ഫിഷ് കൊല്ലത്ത് എത്തിച്ചു പ്രോസസ് ചെയ്തു വിൽക്കുന്ന പദ്ധതിയും ആലോചിച്ചിരന്നുന്നു. മിനിക്കോയിയുമായി ഏറ്റവും അടുത്തുള്ള തുറമുഖം കൊല്ലം ആയതിനാൽ ദ്വീപിലുള്ളവർക്ക് വേഗം നഗരത്തിലെത്താനാവും
ആരോട് പറയാൻ
ക്രൂ ചെയ്ഞ്ചിംഗിന് സാദ്ധ്യതകളേറെ
കപ്പൽ ചാലിനോട് ഏറ്റവും അടുത്തുള്ള തുറമുഖം
ക്രൂ ചെയ്ഞ്ചിംഗ് വരുമാനം കൂട്ടും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |