കൊല്ലം: ഓണം പ്രമാണിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പാൽ കേരളത്തിലേക്ക് വരാൻ തുടങ്ങിയതോടെ കൊല്ലം ക്ഷീര വികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗം പരിശോധന കർശനമാക്കി.
ഇന്ന് മുതൽ 20 വരെ ഓണക്കാല ഊർജ്ജിത പാൽ പരിശോധനാ യഞ്ജം നടക്കും. ക്ഷീര വികസന വകുപ്പ് ജില്ലാ ആസ്ഥാനത്തെ ക്വാളിറ്റി കൺട്രോൾ ലാബിൽ പരിശോധനയുടെ ഉദ്ഘാടനം ഇന്നലെ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. യോഗത്തിൽ വകുപ്പ് ജോ. ഡയറക്ടർ കെ. ശശികുമാർ, കൊല്ലം ഡെ. ഡയറക്ടർ ബി.എസ്. നിഷ, അസി. ഡയറക്ടർ എ. അനീഷ, ക്വാളിറ്റി കൺട്രോൾ ഓഫീസർ പ്രിൻസി ജോൺ എന്നിവർ പങ്കെടുത്തു.
ജില്ലയിലേക്ക് ഏറ്റവും കൂടുതൽ പാൽ വരുന്നത് ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയാണ്. ഇവിടെ പരിശോധന നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ ബ്ലോക്കുകളിൽ നിന്നും നിരന്തരം സാമ്പിളുകൾ ശേഖരിക്കാനും ഉദ്യോസ്ഥരെ നിയമിച്ചു. ഈ കാലയളവിൽ സൗജന്യ പാൽ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ഉപഭോക്താക്കൾക്കും കർഷകർക്കും പാൽ സാമ്പിളുകൾ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ജില്ലാ ക്വാളിറ്റി കൺട്രോൾ ലാബിലെത്തിക്കാം.
ബ്രാൻഡുകൾ പരിശോധിക്കും
നിലവിൽ വിപണയിൽ ലഭ്യമായ എകദേശം 60 ഓളം ബ്രാൻഡുകൾ പരിശോധിക്കും. സുരക്ഷിതമല്ലാത്തതോ ഗുണനിലവാരം കുറഞ്ഞതോ ആയ പാൽ കണ്ടെത്തിയാൽ രേഖാമൂലം ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിച്ച് കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ക്വാളിറ്റി കൺട്രോൾ ഓഫീസർ അറിയിച്ചു. പരാതികൾ അറിയിക്കാൻ ഫോൺ: 0474-2740732.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |