കൊല്ലം: കശുഅണ്ടി തൊഴിലാളികൾക്ക് ഇന്ന് ബോണസ് വിതരണം ആരംഭിക്കുന്നതോടെ കൊല്ലത്ത് ഓണത്തിരക്ക് ഇരച്ചുകയറും. ഇന്നും നാളെയുമായാണ് കാഷ്യു കോർപ്പറേഷൻ, കാപ്പക്സ് ഫാക്ടറികളിൽ ബോണസ് വിതരണം നിശ്ചയിച്ചിരിക്കുന്നത്. വിരലിലെണ്ണാവുന്ന സ്വകാര്യ ഫാക്ടറികൾ കഴിഞ്ഞ ദിവസം ബോണസ് നൽകിയിരുന്നു.
തുറന്ന് പ്രവർത്തിക്കുന്ന ശേഷിക്കുന്ന സ്വകാര്യ ഫാക്ടറികളിലും ഇന്ന് ബോണസ് വിതരണം തുടങ്ങും. സർക്കാർ ജീവനക്കാർക്കും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇന്ന് ബോണസും ഉത്സവബത്തയും ലഭിക്കാൻ സാദ്ധ്യതയുണ്ട്.
കശുഅണ്ടി തൊഴിലാളികൾക്ക് ബോണസ് ലഭിക്കുന്നതോടെയാണ് ജില്ലയിലെ ഓണവിപണി ഉണരുന്നത്. വസ്ത്ര സ്ഥാപനങ്ങൾ, പലചരക്ക്, ഫാൻസി കടകൾ എന്നിവയ്ക്ക് പുറമേ വഴിയോര കച്ചവട കേന്ദ്രങ്ങളും ജനനിബിഡമാകും. ആവശ്യപ്പെട്ട ബോണസ് കിട്ടിയില്ലെങ്കിലും 9,500 രൂപ അഡ്വാൻസ് ഉത്സവബത്തയാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി അടഞ്ഞുകിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികൾക്ക് സർക്കാർ ഇത്തവണ 2,000 രൂപ വീതം എക്സ്ഗ്രേഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്.
തിരക്ക് നിയന്ത്രിക്കാൻ ടോക്കൺ
ജില്ലയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും വൻതിരക്കാണ് അനുഭവപ്പെടുന്നത്. ടോക്കൺ ഏർപ്പെടുത്തിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. ആദ്യഘട്ട ഓണം ഷോപ്പിംഗ് ഒരു വിഭാഗം നടത്തിയെങ്കിലും ബോണസ് വിതരണം നടക്കുന്നതോടെയാണ് കൊല്ലത്ത് ഓണം ആരംഭിക്കുന്നത്. കശുഅണ്ടി തൊഴിലാളികൾക്ക് ലഭിക്കുന്ന ബോണസിലെ വലിയൊരു പങ്കും വിപണയിലേക്ക് തന്നെ എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |