കൊല്ലം: പാർവതി മില്ലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലവുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന് അനുകൂലമായി വിധി വന്നിട്ടും മില്ലിന് ശാപമോക്ഷമില്ല. മില്ല് സ്വകാര്യവത്കരിക്കാൻ നാഷണൽ ടെക്സ്റ്റൈൽസ് കോർപ്പറേഷൻ മുംബയിലുള്ള സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തിയിരുന്നു. ഇതിനെതിരെ തൊഴിലാളി യൂണിയനുകൾ പ്രക്ഷോഭം ആരംഭിച്ചതോടെ കമ്പനിക്ക് കരാറിൽ നിന്ന് പിൻമാറേണ്ടി വന്നു. ഇതോടെ കമ്പനി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കോടതി വ്യവഹാരങ്ങൾക്കൊടുവിൽ സർക്കാരിന് അനുകൂലമായി വിധി വന്നു. 2008 മുതൽ പൂട്ടിക്കിടക്കുന്ന പാർവതി മില്ല് കേന്ദ്രീകരിച്ച് പുതിയ സംരംഭങ്ങൾ ആരംഭിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും കോടതി വ്യവഹാരം പറഞ്ഞാണ് കേന്ദ്ര സർക്കാർ ആവശ്യങ്ങൾ തള്ളിയത്. വിധി അനുകൂലമായിട്ടും കേന്ദ്രം അനങ്ങുന്നില്ല.
മില്ലിന്റെ ഉടമസ്ഥതയിലുള്ള 16.40 ഏക്കർ കാടുകയറിയ നിലയിലാണ്. കമ്പനിയുടെ പുനരുജ്ജീവനത്തിനുള്ള വിവിധ പദ്ധതികൾ പരിഗണിച്ചെങ്കിലും ഒന്നും നടപ്പായില്ല. പാർവതി മില്ലിൽ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി നാനോ ടെക്സ്റ്റൈൽ ടെക്നോളജി ഗവേഷണ സ്ഥാപനവും നാനോ ടെക്സ്റ്റൈൽസ് പാർക്കും ആരംഭിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇതിനായി സാദ്ധ്യതാ പഠനം നടത്തണമെന്ന് പ്രതിരോധമന്ത്രി, കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുകയും ചെയ്തു.
നിശബ്ദമായിട്ട് 13 വർഷം
ഒരുകാലത്ത് കൊല്ലത്തിന്റെ അഭിമാനമായിരുന്ന പാർവതി മില്ലിൽ യന്ത്രങ്ങൾ നിലച്ചിട്ട് 13 വർഷം
പിന്നിടുന്നു. പല ഘട്ടങ്ങളിലായി സ്ഥാപിച്ച കോടികൾ വിലയുള്ള യന്ത്രങ്ങൾ തുരുമ്പെടുക്കുന്ന അവസ്ഥയാണ്. പുതിയ വികസന പദ്ധതികളും സംരംഭങ്ങളും തുടങ്ങാൻ ഭൂമി കിട്ടുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. പക്ഷെ കൊല്ലം നഗരഹൃദയത്തിലെ ഈ ഭൂമി പ്രയോജനപ്പെടുത്താനുള്ള കൂട്ടായ ശ്രമങ്ങൾ ഉണ്ടാകുന്നില്ല. ടെക്സ്റ്റൈൽസ് പാർക്ക് ആക്കാൻ ഭൂമി തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് നഗരസഭയും നിവേദനം നൽകി. എല്ലാത്തിനും തടസമായത് 2005 ൽ തുടങ്ങിയ കേസായിരുന്നു.
മില്ലിന്റെ അവസ്ഥ
50 ഓളം ജീവനക്കാർ എല്ലാദിവസവും മില്ലിൽ എത്തുന്നു
രാവിലെ ഏഴിന് എത്തും, മൂന്നിന് മടങ്ങും
45 സ്ഥിരം ജീവനക്കാർക്ക് 14,000 രൂപ ശമ്പളം
ദിവസ വേതനക്കാർക്ക് 180 രൂപ വീതം
വി.ആർ.എസ് എടുത്ത് പലരും പിരിഞ്ഞു
2024ൽ എല്ലാവരും വിരമിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |