പതിറ്റാണ്ട് പിന്നിട്ടിട്ടും പുരോഗതിയില്ല
കൊല്ലം: തിരുവനന്തപുരം ടെക്നോപാർക്കിന്റെ മാതൃകയിൽ കുണ്ടറയിൽ ആരംഭിച്ച പാർക്കിന് വയസ് 10 പിന്നിട്ടിട്ടും ആകെയുള്ളത് 24 കമ്പനികൾ മാത്രം. സംസ്ഥാന ഐ.ടി വകുപ്പ് പാർക്കിനോട് അത്ര താത്പര്യം കാട്ടാത്തതാണ് വിനയായത്.
കുണ്ടറ സെറാമിക്സിന്റെ 44 ഏക്കർ ഭൂമി സ്പെഷ്യൽ ഇക്കണോമിക് സോണായി പ്രഖ്യാപിച്ചാണ് പാർക്കിന് ആരംഭം കുറിച്ചത്. ഒരു ലക്ഷം ചതുരശ്ര മീറ്റർ സ്ഥലം (24.7 ഏക്കർ) പാർക്കൊരുക്കാൻ സജ്ജമാക്കി. ഇതിൽ 70,000 ചതുരശ്ര മീറ്റർ (17.29 ഏക്കർ) മാത്രമാണ് വിനിയോഗിക്കുന്നത്. ബാക്കി ഭൂമി ഉപയോഗശൂന്യമായി കിടക്കുന്നു. 2011ലാണ് തിരുവനന്തപുരം ടെക്നോ പാർക്കിന്റെ ചുവടുപിടിച്ച് കുണ്ടറയിൽ പാർക്ക് ആരംഭിച്ചത്. വി.എസ് സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബിയുടെ വലിയ സ്വപ്നം കൂടിയായിരുന്നു ഇത്. ഗ്രൗണ്ട് ഫ്ലോർ പാർക്കിംഗ് ഉൾപ്പടെ 8 നിലകളിൽ കെട്ടിടം നിർമ്മിച്ചു. ട്വിക്സ് എന്ന കമ്പനിയായിരുന്നു കന്നിക്കാർ. മറ്റു കമ്പനികൾ പിന്നാലെയെത്തി. തുടക്കത്തിലെ ആവേശം പിന്നീട് ഇല്ലാതായതോടെ പാർക്കിലേക്ക് പുതിയ കമ്പനികൾ വരാതായി.
ആദ്യമൊരുക്കിയ സൗകര്യങ്ങളല്ലാതെ പുതിയ കമ്പനികളെ കൂടുതൽ ആകർഷിക്കാനായി പാർക്ക് വികസിപ്പിക്കാനായില്ല. കൊല്ലത്തുള്ള സംരംഭകർ പോലും പാർക്കിനെ അവഗണിച്ചു. തങ്ങളുടെ പ്രസ്ഥാനങ്ങൾ ഇവിടേക്കു മാറ്റാൻ എന്തു യോഗ്യതയാണ് പാർക്കിനുള്ളതെന്ന ചോദ്യവും പ്രസക്തമായി.
26.71 ഏക്കർ: പുതിയ കമ്പനികൾക്ക് വിനിയോഗിക്കാവുന്ന സ്ഥലം
അനിവാര്യതകൾ
പാർക്കിലെ സൗകര്യങ്ങൾ പരമാവധി പ്രചരിപ്പിച്ച് സംരംഭകരെ ആകർഷിക്കണം
റോഡുകൾ വികസിപ്പിച്ച് യാത്രാസൗകര്യം ഒരുക്കണം
കൊട്ടിയം മുതൽ ടെക്നോപാർക്ക് വരെ നാലു വരിയാക്കണം
നിലവിലുള്ളത് ഒരു കെട്ടിടം മാത്രം
ആകർഷകമായ കെട്ടിടങ്ങൾ നിർമ്മിച്ചാൽ കൂടുതൽ കമ്പനികളെത്തും
ഹോസ്റ്റലുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, വിശ്രമ കേന്ദ്രങ്ങൾ തുടങ്ങിയവ ഒരുക്കണം.
യാത്രാസൗകര്യം ഒരുക്കണം
ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്തെത്തുന്നവരെ പാർക്കിലെത്തിക്കാൻ സാഹചര്യമൊരുക്കിയാൽ തന്നെ വലിയൊരു മാറ്റം പ്രതീക്ഷിക്കാം. ഇളമ്പളളൂരിൽ അവസാനിക്കുന്ന ചില സിറ്റി ബസുകൾ മുക്കട വഴി ടെക്നോപാർക്ക് വരെ നീട്ടാവുന്നതാണ്. ചിറ്റുമല -കുണ്ടറ റൂട്ടിൽ പേരയം വഴി വരുന്ന ബസുകൾ കാഞ്ഞിരോട്ട് എത്തുമ്പോൾ ടെക്നോപാർക്ക് വഴിയെത്താം. സ്റ്റാർട്ടപ്പ് കമ്പനികളെ ആകർഷിക്കാൻ അവസരമൊരുക്കണം. സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സംവിധാനം വേണമെന്നതാണ് മറ്റൊന്ന്. പുതിയ സംരംഭകർക്ക് കമ്പനികൾ ആരംഭിക്കാനുളള നടപടിക്രമങ്ങൾ വേഗത്തിലാക്കി അവർക്ക് എല്ലാവിധ പിന്തുണയും നൽകിയാൽ കുണ്ടറ ടെക്നോപാർക്കിന്റെ നിലവിലെ അവസ്ഥയ്ക്ക് മാറ്റമുണ്ടാവുമെന്നാണ് നാടിന്റെ പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |