ഹാൻഡ്ലിംഗ് ചാർജ് ഇനത്തിൽ കിട്ടാനുള്ളത് 50 കോടി രൂപ
കൊല്ലം: ഇടത് മുന്നണി സർക്കാരിന്റെ രണ്ടാം വരവിന് കളമൊരുക്കിയ സൗജന്യ കിറ്റ് വിതരണത്തിലൂടെ കീശ കീറി റേഷൻ വ്യാപാരികൾ. കിറ്റൊന്നിന് ഹാൻഡ്ലിംഗ് ചാർജായി ഏഴ് രൂപ വീതം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അഞ്ച് രൂപയാണ് അനുവദിച്ചത്. അതാകട്ടെ രണ്ട് മാസത്തേക്ക് മാത്രമാണ് നൽകിയത്. ഈ മാസത്തേത് അടക്കം കുടിശികയായ പതിനൊന്ന് മാസത്തേക്ക് 50 കോടി രൂപയാണ് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് ലഭിക്കാനുള്ളത്. ആവശ്യമുന്നയിച്ച് സമരപരിപാടികൾ പലതും സംഘടിപ്പിച്ചെങ്കിലും സർക്കാർ കുലുങ്ങിയിട്ടില്ല.
കിറ്റ് വിതരണത്തിനായി റേഷൻ വ്യാപാരികൾക്ക് നല്ലൊരു തുകയാണ് ചെലവാകുന്നത്. സാധാരണ റേഷൻ സ്റ്റോക്കിന് പുറമേ, പി.എം.ജി.കെ.വൈ അരി വിതരണം കൂടിയായതോടെ കടകളിൽ സ്ഥലമില്ലാതായി. കിറ്റ് വിതരണം കൂടി ആരംഭിച്ചതോടെ മിക്കവരും പുതിയ കടമുറിയും ഗോഡൗണും വാടകയ്ക്കെടുത്തു. ഇവയുടെ വാടക, സെക്യൂരിറ്റി തുക, വൈദ്യുതി ചാർജ് എന്നിവയും സ്വന്തം കീശയിൽ നിന്നാണ് നൽകുന്നത്.
സാധാരണ റേഷൻ വിതരണത്തിന് പുറമെ, കിറ്റ് വിതരണം കൂടി ആരംഭിച്ചതോടെ ഒരാളെക്കൊണ്ട് മാത്രം കൈകാര്യം ചെയ്യാൻ കഴിയാതെയായി. ദിവസവേതനത്തിന് ജീവനക്കാരെ നിയമിച്ചാണ് പലരും കിറ്റുകൾ വിതരണം ചെയ്തത്. കയറ്റിറക്ക് കൂലിയും അധികമായി. പലയിടത്തും റേഷൻ വിതരണത്തിന് ഇന്റർനെറ്റ് കണക്ഷൻ പ്രതിസന്ധി സൃഷ്ടിച്ചതോടെ സ്വന്തമായി മോഡം വാങ്ങി. 2500 രൂപ കണക്ഷൻ ഫീസും പ്രതിമാസം 250 രൂപയും കൂടുതലായി വ്യാപാരികൾ കണ്ടെത്തേണ്ടിവന്നു. ഇതിനൊക്കെ പുറമെ കിറ്റുകൾ യഥാസമയം ലഭിക്കാതായതോടെ ഉപഭോക്താക്കളുടെ ശകാരവും കേൾക്കേണ്ട അവസ്ഥയിലാണ് റേഷൻ വ്യാപാരികൾ.
സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ: 14,500
ഒരു മാസം വിതരണം ചെയ്യുന്ന കിറ്റുകൾ: 90 ലക്ഷം
ഒരു റേഷൻ കടയിൽ: 300 - 1000 കാർഡ് ഉടമകൾ
അൻപത്തിയഞ്ച് റേഷൻ വ്യാപാരികളുടെയും സെയിൽസ്മാൻമാരുടെയും ജീവൻ കൊവിഡ് കവർന്നു. നിരവധിയാളുകൾ രോഗബാധിതരായി. ഇതിനിടെയാണ് ഒരാൾക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം സാധാരണ റേഷനും കിറ്റും ലഭ്യമാക്കിയത്. ഇതിലൂടെ വ്യാപാരികൾക്ക് വൻ സാമ്പത്തിക ബാദ്ധ്യതയുണ്ടായി. സർക്കാർ വാഗ്ദാനം ചെയ്ത അഞ്ച് രൂപ ഹാർഡ്ലിംഗ് ചാർജ് പതിനൊന്ന് മാസമായി കുടിശികയാണ്. റേഷൻവ്യാപാരികളെ കടുത്ത ദുരിതത്തിലേക്കാണ് സർക്കാർ തള്ളിവിടുന്നത്.
ജോൺസൻ വിളവിനാൽ, സംസ്ഥാന വൈസ് പ്രസിഡന്റ്,
ഓൾ കേരള റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |