കൊല്ലം: കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇത്തവണത്തെ ഓണം ജനം തരക്കേടില്ലാതെ ആഘോഷിച്ചു. തിരുവോണ സദ്യ മുടങ്ങിയില്ല. വീട്ടുമുറ്റങ്ങളിൽ പൂക്കളം തീർത്തും ഓണക്കളികളിൽ ഏർപ്പെട്ടും ആഘോഷം കെങ്കേമമായി. അവിട്ടം ദിനമായ ഇന്നലെ കൊല്ലം ബീച്ച് അടക്കമുള്ള എല്ലാ വിനോദ കേന്ദ്രങ്ങളിലും വൻ തിരക്ക് അനുഭവപ്പെട്ടു.
കഴിഞ്ഞ ഓണത്തിനും എല്ലാവരും വീടുകളിലായിരുന്നെങ്കിലും കൊവിഡിന്റെ ആഘാതം മൂലം പൊലിമയില്ലാത്ത ആഘോഷമായിരുന്നു. കൊവിഡിനൊപ്പം ജീവിച്ച് ശീലിച്ചതിനാൽ വീടുകളിൽത്തന്നെ ഓണമാഘോഷിക്കാൻ പഠിച്ചെന്നതാണ് ഇത്തവണത്തെ ഓണത്തെ വ്യത്യസ്തമാക്കിയത്. തിരുവോണത്തിനും അവിട്ടത്തിനുമൊക്കെ ഓണക്കോടിയുമായി ബന്ധുവീട് സന്ദർശനം ഇക്കുറി സജീവമായിരുന്നു. ക്ലബ്ബുകളും സാംസ്കാരിക സംഘടനകളും ഓണാഘോഷത്തിൽ നിന്ന് വിട്ടു നിന്നു. ചിലയിടങ്ങളിൽ പരിമിതമായ ആളുകളെ മാത്രം പങ്കെടുപ്പിച്ച് കായികമത്സരങ്ങളും ഓണക്കളികളും നടത്തി.
കൊല്ലം ബീച്ച് അടക്കമുള്ള വിനോദ കേന്ദ്രങ്ങളിൽ ഇത്തവണ കാര്യമായ നിയന്ത്രണം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തിരുവോണ ദിവസം വൈകിട്ടും ഇന്നലെയും ബീച്ചിൽ നല്ല തിരക്കായിരുന്നു. വസ്ത്രശാലകളിലും ബേക്കറികളിലുമായിരുന്നു തിരക്ക് അനുഭവപ്പെട്ടു. നഗരത്തിൽ ഗതാഗത സ്തംഭനവുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |