ഗതാഗതം മുടങ്ങിയത് 6 മണിക്കൂർ
പുനലൂർ: പുനലൂർ-തെങ്കാശി റെയിൽവേ ട്രാക്കിൽ തെന്മലയ്ക്ക് പടിഞ്ഞാറ് 40 മൈലിലെ തുരങ്കത്തിനു മുന്നിൽ ട്രാക്കിലേക്ക് കൂറ്റൻ കട്ടിംഗ് ഇടിഞ്ഞുവീണ് 6 മണിക്കൂർ ഗതാഗതം മുടങ്ങി. ഞായറാഴ്ച രാത്രി 11.45ഓടെയായിരുന്ന് സംഭവം. സമീപവാസികൾ സമയോചിതമായി ഇടപെട്ടതിനാൽ ദുരന്തമൊഴിവായി.
തെന്മലയിൽ താമസിക്കുന്ന റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ മണികണ്ഠനെയാണ് നാട്ടുകാർ വിവരം അറിയിച്ചത്. മധുരയിലെ കൺട്രോൾ സെക്ഷനിൽ മണികണ്ഠൻ വയർലെസ് മെസേജ് നൽകി. തുടർന്ന് പാലക്കാട്,പാലരുവി- ചെന്നൈ എക്സ്പ്രസ് പുനലൂർ റെയിൽവേ സ്റ്റേഷനിലും തിരുനെൽവേലിയിൽ നിന്നു പാലക്കാട്ടേക്ക് വന്ന എക്സ്പ്രസ് ട്രെയിൻ ആര്യങ്കാവിലും ചെന്നൈയിൽ നിന്ന് കൊല്ലത്തേക്ക് വന്ന ട്രെയിൻ ചെങ്കോട്ടയിലും പിടിച്ചിട്ടത് മൂലം അപകടം ഒഴിവായി. നാട്ടുകാരും റെയിൽവേ മധുര ഡിവിഷണൽ എൻജിനീയറുടെ നേതൃത്വത്തിലുള്ള ജീവനക്കാരും രാത്രിതന്നെ സ്ഥലത്തെത്തി. തുടർന്ന് ജെ.സി.ബി ട്രാക്കിലൂടെ എത്തിച്ച് ഇന്നലെ രാവിലെ ആറോടെ ട്രാക്കിലെ മണ്ണ് ഭാഗികമായി നീക്കി ട്രെയിൻ സർവീസ് പുനരാരംഭിച്ചു.
കനത്ത മഴയെ തുടർന്ന് ഒഴുകിയെത്തുന്ന മലവെളളം കടന്നുപോകാൻ മാർഗമില്ലാത്തതിനാലാണ് കൂറ്റൻ കട്ടിംഗ് ഇടിഞ്ഞു വീണതെന്ന് സമീപവാസികൾ പറഞ്ഞു. 2018ലെ കാലവർഷത്തിലും തുരങ്കത്തോട് ചേർന്ന കട്ടിംഗ് ഇടിഞ്ഞു വീണ് ആഴ്ചകളോളം ട്രെയിൻ ഗതാഗതം മുടങ്ങിയിരുന്നു. ഗേജ് മാറ്റത്തോടെയാണ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടത്. ട്രാക്കിൽ വീഴുന്ന മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കുമെങ്കിലും വീഴാതിരിക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തുന്നതിന് റെയിൽവേ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |