12 പഞ്ചായത്തുകളിൽ നൂറിലേറെ പേർ വീതം രോഗികൾ
കൊല്ലം: ഓണാവധിക്ക് ശേഷമുള്ള നാലു ദിവസം മാത്രം 12 പഞ്ചായത്തുകളിൽ നൂറിലേറെ പേർ വീതം രോഗികളായി. 141 പേർ രോഗികളായ വെളിയത്താണ് സ്ഥിതി രൂക്ഷം. 130 രോഗികളുമായി കല്ലുവാതുക്കലും 128 പേരുമായി തൃക്കോവിൽവട്ടവും 126 പേരുമായി ഇളമ്പള്ളൂരും പിന്നാലെയുണ്ട്. കഴിഞ്ഞ 22 മുതൽ 25 വരെയുള്ള കണക്കാണിത്.
അഞ്ചൽ, വിളക്കുടി, കുളത്തൂപ്പുഴ, തെന്മല, കൊറ്റങ്കര, പത്തനാപുരം, പൂതക്കുളം, കരവാളൂർ എന്നിവയാണ് ഈ ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഉയർന്ന മറ്റു പ്രദേശങ്ങൾ. ഇടമുളയ്ക്കൽ, തഴവ, ഇട്ടിവ, കരീപ്ര, ശൂരനാട് വടക്ക് പഞ്ചായത്തുകളിലും സ്ഥിതി വഷളാണ്. 90ൽ ഏറെ ആളുകൾ വീതം പുതിയ രോഗികളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇവിടങ്ങളിലുണ്ടായത്. ആര്യങ്കാവ് പഞ്ചായത്തിലാണ് ഓണാവധിക്ക് ശേഷം ഏറ്റവും കുറവ് രോഗികൾ; 7.
ആലപ്പാട്, മൺറോതുരുത്ത് പഞ്ചായത്തുകളിലും താരതമ്യേന ആശ്വാസകരമാണ് നില. കൊല്ലം അസംബ്ലി മണ്ഡലത്തിലെ കൊല്ലം കോർപ്പറേഷൻ പരിധിയിലും ഈ ദിവസങ്ങളിലെ പുതിയ രോഗികളുടെ എണ്ണം 842 ആണ്. പനയത്ത്- 53, തൃക്കരുവ- 35 എന്നിങ്ങനെയാണ് പുതിയ രോഗികൾ. ജില്ലയിൽ ഏറ്റവും കുറവ് രോഗികളുള്ള ആര്യങ്കാവിൽ 4 പേർക്ക് മാത്രമാണ് പുതുതായി രോഗം ബാധിച്ചത്. രോഗബാധിതരെ ക്വാറന്റൈൻ ചെയ്യുന്നതിലെ വീഴ്ചയാണ് മിക്കയിടത്തും രോഗബാധ കൂട്ടുന്നതെന്ന് ആക്ഷേപമുണ്ട്.
കൊട്ടാരക്കരയിൽ വെളിയവും കരീപ്രയും
കൊട്ടാരക്കര അസംബ്ലി മണ്ഡലത്തിൽ വെളിയത്തും കരീപ്രയിലും കാര്യങ്ങൾ കൈവിട്ട നിലയിലാണ്. വെളിയത്ത് 141 ഉം കരീപ്രയിൽ 92ഉം പുതിയ രോഗികളുണ്ട്. കൊട്ടാരക്കര നഗരസഭയിൽ 65. എഴുകോണിലാണ് ഏറ്റവും കുറവ് പുതിയ രോഗികൾ; 26
കുണ്ടറയിൽ തൃക്കോവിൽവട്ടവും ഇളമ്പള്ളൂരും
കുണ്ടറ അസംബ്ലി മണ്ഡലത്തിലെ തൃക്കോവിൽവട്ടത്ത് 128 പുതിയ രോഗികളായി. ഇളമ്പള്ളൂരിൽ 126, കൊറ്റങ്കരയിൽ 103 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ എണ്ണം. 49 രോഗികളുള്ള പേരയമാണ് പിന്നിൽ
പുനലൂരിൽ അഞ്ചലും കുളത്തൂപ്പുഴയും
പുനലൂർ അസംബ്ലി മണ്ഡലത്തിലെ അഞ്ചൽ പഞ്ചായത്തിൽ 120 ആണ് പുതിയ രോഗികൾ. കുളത്തൂപ്പുഴ 110, തെന്മല 104 എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്തുകളുടെ നില. പുനലൂർ നഗരസഭയിൽ 189 പുതിയ രോഗികളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |