കൊല്ലം: ഓണത്തോടനുബന്ധിച്ച് നടന്ന എക്സൈസ് സ്‌പെഷ്യൽ ഡ്രൈവിലൂടെ ജില്ലയിൽ ഒരു മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 658 കേസുകൾ. വിവിധ വകുപ്പുകളിലായി 171 പേർക്കെതിരെയാണ് കേസെടുത്തത്. ജൂലായ് 24 മുതൽ ഓഗസ്റ്റ് 25 വരെയുള്ള കാലയളവിലായിരുന്നു എക്സൈസിന്റെ 'പ്രത്യേക പരിശോധന'.
ചെക്ക്പോസ്റ്റുകൾ ഉൾപ്പെടെ ജില്ലയിലെ 18 ഓഫീസുകളെ ഏകോപിപ്പിച്ച് നടത്തിയ പ്രവർത്തനങ്ങൾക്ക് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ബി. സുരേഷ്, അസി. കമ്മിഷണർ വി. റോബർട്ട് എന്നിവരാണ് നേതൃത്വം നൽകിയത്. നിയന്ത്രണങ്ങൾ മൂലം അന്യസംസ്ഥാനങ്ങളിൽ നിന്ന് മയക്കുമരുന്നുകളുടെ വരവിലുണ്ടായ കുറവാണ് ചാരായം ഉൾപ്പെടെയുള്ളവയുമായി ബന്ധപ്പെട്ട കേസുകളിലെ വർദ്ധനവെന്നാണ് അനുമാനം.
പഴുതടച്ച്, സ്‌പെഷ്യൽ ഡ്രൈവ്
1. 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം: 1
2. താലൂക്ക്തല കൺട്രോൾ റൂമുകൾ: 5
3. സ്‌ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകൾ: 4
4. അതിർത്തി പ്രദേശങ്ങളിൽ ബോർഡർ പട്രോളിംഗ് യൂണിറ്റ്: 1
5. ചെക്ക് പോസ്റ്റ് വഴിയുള്ള ലഹരി കടത്തിന് തടയിടാൻ കേരള - തമിഴ്‌നാട് പൊലീസുമായി ചേർന്ന് 'സ്‌നിഫർ ഡോഗിന്റെ' സഹായത്തോടെ പരിശോധന
6. നീണ്ടകര കോസ്റ്റൽ പൊലീസുമായി ചേർന്ന് തീരത്ത് നിന്ന് 14 നോട്ടിക്കൽ മൈൽ അകലെ ബോട്ടുകളിൽ പരിശോധന
'മോളി'യും കുടുങ്ങി
നാഡീവ്യൂഹങ്ങളെ പോലും സാരമായി ബാധിക്കുന്ന മയക്കുമരുന്നാണ് 'എം.ഡി.എം.എ' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മെഥലീൻ ഡൈഓക്‌സി മെത്താംഫെറ്റമൈൻ. വിപണിയിൽ മോളി, എക്ടസി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഒരു തരി ഉപയോഗിച്ചാൽ തന്നെ തലച്ചോറിന്റെ പ്രവർത്തനത്തെ താളം തെറ്റിക്കും. ജില്ലയിൽ സ്പെഷ്യൽ ഡ്രൈവിനിടെ പിടികൂടിയ ലഹരിപദാർത്ഥങ്ങളുടെ കൂട്ടത്തിൽ എം.ഡി.എം.എയും ഉണ്ടായിരുന്നു. ഇവ കൈവശം വയ്ക്കുന്നത് 10 മുതൽ 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
പിടികൂടിയവയിൽ പ്രധാനപ്പെട്ടവ
1. തമിഴ്‌നാട്ടിൽ നിന്നെത്തിയ പാൽ വണ്ടിയിൽ നിന്ന് രേഖകളില്ലാത്ത 30.5 ലക്ഷം രൂപ
2. കായംകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടറുടെ പക്കൽ നിന്ന് 150 ലിറ്റർ ചാരായവും 2,700 ലിറ്റർ കോടയും
3. ഇന്നോവ കാറിൽ കടത്തിക്കൊണ്ടുവന്ന 1.600 കിലോ കഞ്ചാവും 9,000 രൂപയും
4. ആര്യങ്കാവ് ചെക്ക്പോസ്റ്റ് വഴി കടത്തിക്കൊണ്ടുവന്ന 40 ലഹരി ഗുളികകൾ
5. കടവൂരിൽ വീടിന്റെ ടെറസിൽ കൃഷി ചെയ്തുവന്ന 2 മീറ്ററോളം ഉയരമുള്ള മൂന്ന് കഞ്ചാവ് ചെടികൾ
6. പുനലൂർ, ചാലിയക്കരയിൽ അന്യസംസ്ഥാന തൊഴിലാളികൾ കൃഷിചെയ്തതെന്ന് സംശയിക്കുന്ന കഞ്ചാവ് ചെടികൾ
658 കേസുകൾ (ജൂലായ് 24 - ഓഗസ്റ്റ് 25)
അബ്കാരി കേസുകൾ: 156
മയക്കുമരുന്ന് കേസുകൾ: 17
പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട കേസുകൾ: 485
കണ്ടെത്തിയവ
വാറ്റുചാരായം: 342.75 ലിറ്റർ
വിദേശമദ്യം: 424.535 ലിറ്റർ
കോട: 6,865 ലിറ്റർ
കഞ്ചാവ്: 4.78 കി.ഗ്രാം
കഞ്ചാവ് ചെടികൾ: 4
ആംപ്യൂളുകൾ: 10
ലഹരി ഗുളികകൾ: 40
എം.ഡി.എം.എ: 0.026 ഗ്രാം
നിരോധിത പുകയില ഉത്പന്നങ്ങൾ: 110.21 കി.ഗ്രാം
''ജില്ലയിൽ മയക്കുമരുന്ന് അടക്കമുള്ള ലഹരി വസ്തുക്കൾ ഉൾപ്പെട്ട കേസുകൾ കൂടിവരുന്നതിനാൽ തുടർന്നും ശക്തമായ പരിശോധനകൾ തുടരും''
ബി. സുരേഷ്, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ
'' സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചും തുടർദിവസങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് പരിശോധന ശക്തമാക്കും
വി. റോബർട്ട്, അസി. എക്സൈസ് കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |