കൊല്ലം: പ്ലസ്‌വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനെത്തുന്ന വിദ്യാർത്ഥികളെ കമ്പ്യൂട്ടർ സെന്ററുകൾ മനസാക്ഷിയില്ലാതെ കൊള്ളയടിക്കുന്നു. പരമാവധി 20 മിനിറ്റ് കമ്പ്യൂട്ടറും ഇന്റർനെറ്റും ഉപയോഗിക്കുന്നതിനും രണ്ട് പേജുള്ള അപേക്ഷയുടെ പകർപ്പ് പ്രിന്റെടുക്കുന്നതിനും 250 മുതൽ 300 രൂപവരെയാണ് പല കമ്പ്യൂട്ടർ സെന്ററുകളും വിദ്യാർത്ഥികളിൽ നിന്ന് പിടിച്ചുപറിക്കുന്നത്.
ഇന്റർനെറ്റുള്ള സ്മാർട്ട് ഫോൺ മുഖേനെയും പ്ലസ് വണ്ണിന് അപേക്ഷ സമർപ്പിക്കാം. അപേക്ഷയുടെ പകർപ്പ് പ്രിന്റെടുത്ത് സൂക്ഷിക്കണം എന്നതിനാലാണ് വിദ്യാർത്ഥികൾ കമ്പ്യൂട്ടർ സെന്ററുകളെ ആശ്രയിക്കുന്നത്. സാങ്കേതിക കാര്യങ്ങളെക്കുറിച്ച് കൃത്യമായ അറിവില്ലാത്ത രക്ഷിതാക്കളാണ് കൂടുതലും കബിളിപ്പിക്കപ്പെടുന്നത്. എച്ച്.എസ് ക്യാപ് എന്ന പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ സൈറ്റിൽ കയറി ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകിയാൽ മാത്രംമതിയാകും. എന്നാൽ ചില കമ്പ്യൂട്ടർ സെന്ററുകൾ അപേക്ഷാഫോറം എന്ന പേരിൽ പൂരിപ്പിക്കാൻ രണ്ട് പേപ്പറുകൾ നൽകിയ ശേഷം 50 രൂപ വീതം വാങ്ങുന്നുണ്ടെന്നും ആക്ഷേപമുണ്ട്.
സ്കൂളുകളിൽ ഹെൽപ് ഡെസ്ക്
പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കാണ വിദ്യാർത്ഥികളെ സഹായിക്കാൻ എല്ലാ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലും ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ പൂർണമായും സൗജന്യമായാണ് അപേക്ഷ സമർപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |