വലിയഴീക്കൽ പാലം നിർമ്മാണം പൂർത്തിയായാൽ തീരദേശപാത സജീവം
കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്ന് അഴീക്കൽ, ആലപ്പാട്, തൃക്കുന്നപ്പുഴ തുടങ്ങിയ തീരദേശ മേഖലകളിലൂടെ ദേശീയപാതയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ തോട്ടപ്പള്ളി സ്പിൽവേയിലെത്താൻ സഹായിക്കുന്ന തീരദേശ പാത പ്രാബല്യത്തിൽ വരുന്നതോടെ ദേശീയപാതയെ ആശ്രയിക്കാതെ ഈ മേഖലകളിലെ യാത്ര സുഗമമാകും.
വലിയഴീക്കൽ പാലം നിർമാണം ഉടൻ പൂർത്തിയാകുന്നതോടെ ദേശീയപാതയുടെ 'താനെന്ന ഭാവ'ത്തിന് മാറ്റം വരുമെന്നാണ് ഇന്നാട്ടുകാരുടെ അഭിപ്രായം! കരുനാഗപ്പള്ളിയുടെ തീരദേശ മേഖലയിലുള്ളവർക്ക് ദേശീയപാതയിൽ പ്രവേശിക്കാതെ തീരദേശ പാതയിലൂടെ തൃക്കുന്നപ്പുഴ വഴി തോട്ടപ്പള്ളിയിൽ എത്തി ദേശീയപാതയിലൂടെ യാത്ര തുടരാം.
കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലുള്ള ചെറിയഴീക്കലും ആലപ്പുഴ ജില്ലയിലെ തെക്കേയ
റ്റമായ ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴീക്കലുമായി അക്കരെയിക്കരെ ബന്ധം ഒരു കിലോമീറ്റർ പോലുമില്ല. എന്നാൽ വലിയഴീക്കലിൽ പാലമില്ലാത്തതിനാൽ 20 കിലോമീറ്ററെങ്കിലും യാത്ര ചെയ്താൽ മാത്രമേ കറങ്ങിത്തിരിഞ്ഞ് നിലവിൽ ഇരു കരക്കാർക്കും കാര്യങ്ങൾ സാധിക്കാനാവൂ. പാലം പണി പൂർത്തിയാകുമ്പോൾ ഈ പ്രശ്നം പരിഹരിക്കപ്പെടും.
കരുനാഗപ്പള്ളിയിലുള്ളവർക്ക് തീരദേശ പാത വഴി വേഗം ആലപ്പുഴയിലെത്താനാവും. കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്നു തീരദേശപാത വഴി ആലപ്പുഴയ്ക്ക് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചാൽ ഈ മേഖലയിലുള്ളവർക്ക് യാത്ര സുഗമമാകും. നിലവിൽ ആലപ്പുഴയിൽ നിന്നു തൃക്കുന്നപ്പുഴ, ആറാട്ടുപുഴ വഴി കായംകുളത്തേക്ക് സർവീസുണ്ട്.
ദേശീയപാത വഴി കരുനാഗപ്പള്ളി- തോട്ടപ്പള്ളി ദൈർഘ്യം: 37.9 കി.മീറ്റർ:
പാലം വരുന്നതോടെ 10 കിലോമീറ്ററോളം കുറയും
പാലമിറങ്ങിയാൽ അമൃതാനന്ദമയി ആശ്രമത്തിലേക്ക് 1 കി.മീറ്റർ മാത്രം
നിലവിൽ ചുറ്റിക്കറങ്ങി പോകേണ്ട സാഹചര്യം
ടൂറിസം രംഗത്ത് വളരെ പ്രാധാന്യമുള്ള ആദ്യ കണ്ടൽ ഗവേഷണ കേന്ദ്രമായ ആയിരംതെങ്ങ്, അഴീക്കൽ, വെള്ളനാതുരുത്ത് ബീച്ചുകൾ എന്നിവയുടെ വികസനത്തിന് പുതിയ പാത വഴിയൊരുക്കും. കൂടാതെ അനന്തപുരി ആശ്രമം, വിവിധ കോളേജുകൾ, മത്സ്യ ബന്ധനങ്ങളുമായി ബന്ധപ്പെട്ട ചരക്ക് നീക്കം എന്നിവയ്ക്കും പ്രയോജനപ്പെടും.
റിയാസ് റഷീദ്, സെക്രട്ടറി,
കരുനാഗപ്പള്ളി ഫോറം ആൻഡ് ബ്രാൻഡിംഗ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |