സർവ്വേ നടപടികൾ പുരോഗമിക്കുന്നു
കൊല്ലം: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കൊല്ലം - മധുര സാമ്പത്തിക ഇടനാഴി (എക്കണോമിക് കോറിഡോർ) യാഥാർത്ഥ്യമായാൽ കൊല്ലത്തിന്റെ വികസനം പുതുവഴികളിലെത്തും. സർവ്വേ നടപടികൾ പുരോഗമിക്കുകയാണ്.
തുറമുഖ നഗരമായ കൊല്ലത്തെയും തമിഴ്നാട്ടിലെ പ്രധാനപ്പെട്ട വ്യവസായ നഗരങ്ങളിൽ ഒന്നായ മധുരയെയും ബന്ധിപ്പിക്കുന്ന ഈ പാത യാഥാർത്ഥ്യമാകുന്നതോടെ കൊല്ലം, മധുര ജില്ലകൾ തമ്മിലുള്ള അകലം കുറയും. പാരിപ്പള്ളി കടമ്പാട്ടുകോണത്ത് നിന്നു തുടങ്ങി കൊല്ലം ചടയമംഗലത്തെയും അഞ്ചലിനെയും കുളത്തൂപ്പുഴയെയും ആര്യങ്കാവിനെയും ബന്ധപ്പെടുത്തി തമിഴ്നാട്ടിലെ ചെങ്കോട്ടയിൽ ചേരുന്ന ഇടനാഴി, അവിടെനിന്നു മധുരയുമായി ബന്ധപ്പെടുന്നു. നിലവിലെ കൊല്ലം - തിരുമംഗലം ദേശീയ പാതയ്ക്ക് (എൻ.എച്ച്- 744) സമാന്തരമായി നിർമ്മിക്കുന്ന പുതിയ പാതയായതിനാൽ കടന്നുപോകുന്ന ചെറിയ ജംഗ്ഷനുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന മാറ്റം വലുതായിരിക്കും. നിലവിലുളള ദേശീയപാത വികസിപ്പിക്കാൻ ഭൂമി ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് പുതിയ പാതയ്ക്ക് നിർദേശം ഉയർന്നത്.
പാത യാഥാർത്ഥ്യമായാൽ
പരിസ്ഥിതി സൗഹൃദ വ്യവസായ നിക്ഷേപങ്ങൾ കൂടുതലുണ്ടാകും, തൊഴിൽ സാദ്ധ്യത വർദ്ധിക്കും
ജില്ലയെ തമിഴ്നാടുമായി കണക്ട് ചെയ്യുന്ന വളരെ വേഗമേറിയ പാത
നിലവിൽ കൊല്ലത്തു നിന്നു മധുര വരെ പോകുന്ന ദൂരവും സമയവും കുറയും
ജില്ലയുടെ തെക്ക് ഭാഗങ്ങളിലുള്ളവർക്ക് മധുര, തിരുനൽവേലി, തൂത്തുക്കുടി രാമേശ്വരം, തിരുച്ചിറപ്പള്ളി സ്ഥലങ്ങളിലേക്ക് വേഗമെത്താം
ജഡായു പാറ സ്ഥിതിചെയ്യുന്ന ചടയമംഗലം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് തമിഴ്നാട്ടിൽ നിന്ന് സഞ്ചാരികൾക്ക് വേഗമെത്താം
കിഴക്കൻ മേഖലയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് കൂടുതൽ വളരാനാവും
ചെങ്കോട്ടയിൽ നിന്നു തിരുനെൽവേലി റോഡിലൂടെ തിരുനെൽവേലി ജില്ലയുമായും തൂത്തുക്കുടി - കൊല്ലം തുറമുഖവുമായും ബന്ധം
കൊല്ലം തുറമുഖത്ത് ഇറക്കുന്ന കണ്ടെയ്നറുകൾ മധുരയ്ക്കും സമീപ ജില്ലകളിലേക്കും വേഗം എത്തിക്കാം
മധുരയിൽ നിന്നുള്ള ചരക്കുകൾ റോഡ് മാർഗം വേഗം ജില്ലയുടെ തെക്കൻ മേഖലകളിലെത്തിക്കാം
പാത ആരംഭിക്കുന്ന പാരിപ്പള്ളി, പാത കടന്നുപോകുന്ന ചടയമംഗലം, അഞ്ചൽ തുടങ്ങിയ ടൗണുകളുടെ വികസനം വേഗത്തിലാകും
പാതയുടെ സർവ്വേ ജോലികൾ പുരോഗമിക്കുകയാണ്. എത്രയും വേഗം സർവ്വേ പൂർത്തിയാക്കി അടുത്ത ഘട്ടത്തിലേക്കു കടക്കും
എൻ.കെ. പ്രേമചന്ദ്രൻ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |