സ്വകാര്യ ആശുപത്രികളിൽ മാത്രം വാക്സിനേഷൻ
കൊല്ലം: സർക്കാർ മേഖലയിൽ വിതരണം ചെയ്യാൻ ഒറ്റ ഡോസ് വാക്സിൻ പോലും സ്റ്റോക്ക് ഇല്ലാത്തതിനെ തുടർന്ന് ഇന്നലെ ജില്ലയിലെ വാക്സിനേഷൻ ക്യാമ്പുകൾ സ്തംഭിച്ചു. ചില സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് വാക്സിനേഷൻ നടന്നത്. ക്ഷാമം തുടരുന്നതിനാൽ ജില്ലയിൽ ഇന്നും വാക്സിനേഷൻ മുടങ്ങും.
സാധാരണ ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ജില്ലയിലേക്കുള്ള വാക്സിൻ എത്തുന്നത്. ഇത്തവണ എത്തിയതിൽ ഗണ്യമായ കുറവുണ്ടായതും ഉള്ളവ മെഗാ ക്യാമ്പുകൾ നടത്തി പരമാവധി ഒന്നാം ഡോസ് എന്ന ലക്ഷ്യത്തിൽ വിതരണം ചെയ്തതുമാണ് സ്റ്റോക്ക് തീരാൻ കാരണമായത്. വാക്സിന്റെ അപര്യാപ്ത മൂലം ഒന്നാം ഡോസിന് ശേഷം 100 ദിവസത്തിലധികം കഴിഞ്ഞവർക്കും രണ്ടാം ഡോസ് ലഭിക്കുന്നതിൽ കാലതാമസമുണ്ടാകുമെന്നാണ് സൂചന.
വലയുന്നത് പ്രവാസികൾ
കൊവിഡ് വ്യാപനത്തെ തുടർന്ന് നാട്ടിലെത്തിയ പ്രവാസികൾക്ക് തിരികെ പോകാനുള്ള അവസരമുണ്ടായ സാഹചര്യത്തിൽ രണ്ടാം ഡോസ് ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നത് ദുരിതമാകും. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചതായുള്ള സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ മടക്കയാത്ര സാദ്ധ്യമാകൂ എന്നിരിക്കെ പ്രവാസികൾ നെട്ടോട്ടമോടുകയാണ്. സ്വകാര്യ ആശുപത്രികളിൽ പണം നൽകി വാക്സിൻ സ്വീകരിക്കേണ്ട അവസ്ഥ, ലോക്ക് ഡൗൺ പ്രതിസന്ധിയിൽ വരുമാനം നിലച്ച പ്രവാസികൾക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്.
വാക്സിൻ ഇന്ന് എത്തിയേക്കും ?
ജില്ലയിൽ ഇന്ന് വാക്സിൻ എത്തിയേക്കുമെന്ന് അനൗദ്യോഗിക അറിയിപ്പുണ്ടെങ്കിലും ചിലപ്പോൾ നാളെയാകാനും സാദ്ധ്യതയുണ്ട്. നാളെ ക്യാമ്പുകൾ സജ്ജമാക്കുന്നതിനായി തയ്യാറായിരിക്കാനാണ് ജീവനക്കാർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. എന്നാൽ തിങ്കൾ മുതൽ പതിവുപോലെ ക്യാമ്പുകൾ പ്രവർത്തിക്കുമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം. ഓരോ ക്യാമ്പിലും ശരാശരി 1,000 ഡോസ് വാക്സിൻ വിതരണം ചെയ്യാൻ കഴിയുന്ന തരത്തിൽ കൂടുതൽ വാക്സിൻ എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ജില്ലയിൽ പ്രതിദിന വാക്സിൻ വിതരണം: 30,000 ഡോസിന് മുകളിൽ
ഇന്നലെ സർക്കാർ മേഖലയിലെ വാക്സിനേഷൻ: 0 ഡോസ്
സാധാരണ ദിവസങ്ങളിൽ ക്യാമ്പുകൾ: 100 മുതൽ 120 വരെ
ഇന്നലെ വാക്സിനേഷൻ നടന്ന സ്വകാര്യ ആശുപത്രികൾ: 29
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |