കൊല്ലം: പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ മാന്യമായ രീതിയിൽ പെരുമാറണമെന്നും ആവശ്യമുള്ള സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും ഡി.ജി.പി അനിൽകാന്തിന്റെ നിർദ്ദേശം. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ നടത്തിയ പരാതി പരിഹാര അദാലത്തിൽ പങ്കെടുത്ത ശേഷം ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളുമായി സഹകരണ മനോഭാവത്തോടെയും അവരുടെ സഹായത്തോടെയും പ്രവർത്തിച്ച് കൊവിഡ് പ്രതിരോധ നടപടികളിൽ ഏർപ്പെടണമെന്നും ഡി.ജി.പി നിർദ്ദേശിച്ചു.
പൊതുജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറുന്നതായുള്ള ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്ന് പിന്നീട് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാ ജില്ലകളിലെയും ക്രമസമാധാന നില, കേസന്വേഷണം എന്നിവ വിലയിരുത്തുന്നുണ്ട്. സേനയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കും. സംസ്ഥാന പൊലീസ് മേധാവിയായതിന് ശേഷമുള്ള അദ്ദേഹത്തിന്റെ കൊല്ലത്തെ ആദ്യ ഔദ്യോഗിക സന്ദർശനമായിരുന്നു ഇന്നലെ.
46 പരാതികൾ, അധികവും സ്ത്രീകൾ
സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ നടന്ന അദാലത്തിൽ 46 പരാതികളാണ് ലഭിച്ചത്. നേരിട്ടെത്തിയ പതിനഞ്ച് പരാതിക്കാരിൽ നിന്ന് വിവരങ്ങൾ ചോദിച്ച് മനസിലാക്കിയ ഡി.ജി.പി അടിയന്തര പ്രാധാന്യമുള്ളവയിൽ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഐ.എസ്.എച്ച്.ഒമാർക്ക് നിർദ്ദേശം നൽകി. പരാതിക്കാരിൽ അധികവും സ്ത്രീകളായിരുന്നു. പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയ പരാതികളിൽ മൂന്നെണ്ണത്തിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നഗരപരിധിയിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെയും പരാതികളും പരിഗണിച്ചു.
ദക്ഷിണ മേഖലാ ഐ.ജി ഹർഷിതാ അട്ടല്ലൂരി, റേഞ്ച് ഡി.ഐ.ജി കെ. സഞ്ജയ് കുമാർ ഗരുഡ്, സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ എന്നിവർ അദാലത്തിൽ പങ്കെടുത്തു. അഡി. ഡെപ്യൂട്ടി കമ്മിഷണർ ജോസി ചെറിയാൻ, അസി. കമ്മിഷണർമാരായ സോണി ഉമ്മൻ കോശി, എം.എസ്. സന്തോഷ് , എസ്. നാസറുദ്ദീൻ, എ. പ്രദീപ്കുമാർ തുടങ്ങി ജില്ലയിലെ വിവിധ പൊലീസ് ഉദ്യോഗസ്ഥർ അദാലത്തിൽ പങ്കെടുത്തത് പരാതി തീർപ്പാക്കലിന് വേഗമേകി.
ശ്രദ്ധേയമായ പരാതികൾ
1. തുടർപഠനത്തിന് അനുവദിക്കാൻ പിതാവിന് നിർദ്ദേശം നൽകണമെന്ന് തഴവ സ്വദേശിനിയായ വിദ്യാർത്ഥിനി
2. പരസ്ത്രീ ബന്ധം ഉപേക്ഷിച്ച് ഭർത്താവിനെ ഒപ്പം കൂട്ടാൻ സഹായിക്കണമെന്ന ആവശ്യവുമായി കിളികൊല്ലൂർ സ്വദേശിനി
3. അനാഥാലയത്തിൽ നിന്ന് വിവാഹിതയായി യുവതി ഭർതൃവീട്ടിൽ നിന്ന് നേരിടേണ്ടിവന്ന പീഡന പരമ്പരകൾ
4. ഭർത്താവിൽ നിന്നും ഭർത്താവിന്റെ ബന്ധുക്കളിൽ നിന്നും ശാരീരിക മാനസിക പീഡനം നേരിട്ടതായി യുവതി
5. കാൻസർ രോഗം മൂലം ഭാര്യ നഷ്ടപ്പെടുകയും കാൻസർ രോഗമുള്ളതുമായ ആളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |