അനധികൃതമായി തമിഴ്നാട്ടിലേക്ക് തടികൾ കടത്തുന്നു
കൊല്ലം: കൊവിഡിൽ നട്ടംതിരിയുന്ന തടിമിൽ വ്യവസായത്തിന് ഭീഷണിയായി അന്യസംസ്ഥാന ലോബി രംഗത്ത്. ഇവരുടെ ഏജന്റുമാർ വീടുകൾ കയറിയിറങ്ങി കുറഞ്ഞ വിലയ്ക്ക് കച്ചവടം ഉറപ്പിച്ച് തടി വൻതോതിൽ അതിർത്തി കടത്തുകയാണ്. ഇക്കാരണത്താൽ സംസ്ഥാനത്തെ തടിമില്ലുകൾ പ്രതിസന്ധിയിലാകുന്നതിനൊപ്പം സർക്കാരിന് നികുതിയിനത്തിൽ വൻ തുകയുടെ നഷ്ടവും സംഭവിക്കുന്നുണ്ട്.
വീടുകളിൽ നിന്നു ശേഖരിക്കുന്ന തടികൾ പാതയോരങ്ങളിൽ സംഭരിച്ച ശേഷമാണ് തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത്. മഹാഗണി, തേക്ക്, മാഞ്ചിയം ഇനങ്ങളിലുള്ള തടികളാണ് പ്രധാനമായും കടത്തുന്നത്. ജില്ലയിൽ രണ്ട് പേർക്ക് മാത്രമേ ഇതര സംസ്ഥാനങ്ങളിലേക്ക് തടി കൊണ്ടുപോകുന്നതിനുള്ള ലൈസൻസുള്ളു. യാതൊരു ലൈസൻസും പാസും ഇല്ലാതെയാണ് ചെക്ക് പോസ്റ്റുകൾ വഴിയും അതിർത്തിയിലെ ഊടുവഴികളിലൂടെയും തടി കടത്തുന്നത്.
600 ഒാളം തടിമില്ലുകൾ
ജില്ലയിൽ അറുനൂറോളം തടിമില്ലുകളുണ്ട്. അയ്യായിരത്തോളം പേർ ഈ മില്ലുകളെ നേരിട്ട് ആശ്രയിച്ചും അല്ലാതെയും ഉപജീവനം നടത്തുന്നു. വിവിധ സർക്കാർ വകുപ്പുകൾ നൽകുന്ന ലൈസൻസ് സ്ഥിരമായി പുതുക്കുന്നതിനൊപ്പം വില്പന നികുതിയും മില്ലുകാർ അടയ്ക്കുന്നുണ്ട്. തടിക്ക് പകരമുള്ളവയുടെയും വിദേശ തടിയുടെയും വരവ് ഈ മേഖലയിൽ കനത്ത തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്. നിർമ്മാണ മേഖലയിലെ തളർച്ചയും സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനിടയിലാണ് മില്ലുകളിലെത്തേണ്ട തടി അന്യസംസ്ഥാന ലോബി അനധികൃതമായി കടത്തുന്നത്. ഇത് മില്ലുടമകൾക്കൊപ്പം തൊഴിലാളികളെയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്.
മില്ലുകളിലെത്തി പരിശോധന നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥർ അനധികൃതമായി പ്രവർത്തിക്കുന്ന അന്യസംസ്ഥാന ലോബിക്കെതിരെ നടപടിയെടുക്കാൻ തയ്യാറാകുന്നില്ല. സർക്കാരിന് നികുതിയിനത്തിൽ ലഭിക്കേണ്ട വൻതുകയാണ് ഇവർ ചോർത്തുന്നത്. ഇവരെ നിയന്ത്രിച്ച് തടിമില്ലുകളെ സംരക്ഷിക്കണം
എസ്. ജയപ്രകാശ് (ജനറൽ സെക്രട്ടറി, ഇൻഡസ്ട്രീസ് ഒഫ് നാഷണൽ സാ മിൽ ഫെഡറേഷൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |