കൊല്ലം: കൊല്ലത്തെ മത്സ്യമേഖലയ്ക്ക് വലിയ തിരിച്ചടിനൽകി കൊല്ലം പോർട്ടിന്റെ ചാലിയാർ ടഗ്ഗിനെ വിഴിഞ്ഞത്തേക്ക് കടത്താൻ തുറമുഖവകുപ്പിന്റെ തീരുമാനം. മുനമ്പം മുതൽ കൊല്ലംവരെയുള്ള കടലിൽ വെച്ച് വലിയ ബോട്ടുകളും കപ്പലുകളും തകരാറിലാകുമ്പോൾ അതിവേഗമെത്തി പ്രശ്നംപരിഹിക്കുന്നതും അടിയന്തരസാഹചര്യത്തിൽ കെട്ടിവലിച്ച് തീരത്തേയ്ക്കെത്തിക്കുന്നതും ചാലിയാറാണ്. ഈ ടഗ്ഗ് വിഴിഞ്ഞത്തേക്ക് പോകുമ്പോൾ ഉൾക്കടലിൽ തകരാറിലാകുന്ന ബോട്ടുകൾ സഹായമെത്താൻ കൂടുതൽനേരം കാത്തിരിക്കേണ്ട ദുരവസ്ഥ വരും.
കൊല്ലം തീരത്തേയ്ക്കെത്തുന്ന കപ്പലുകൾ നങ്കൂരമിടാൻ പ്രയാസംനേരിടുമ്പോൾ കെട്ടിവലിച്ച് ബാർജിലെത്തിക്കുന്നത് ടഗാണ്. ആഴക്കടലിൽ വച്ച് തകരാറിലാകുന്ന കപ്പലുകളുടെ അറ്റകുറ്റപ്പണിക്ക് തൊഴിലാളികളെ എത്തിക്കുന്നതും ഭക്ഷണവും കുടിവെള്ളവും കൈമാറുന്നതും ടഗുകളിലാണ്. ഇതിനുപുറമേയാണ് മത്സ്യബന്ധന ബോട്ടുകൾക്ക് സഹായവുമായെത്തുന്നത്.
അധികൃതരുടെ വാദം
കൊല്ലത്ത് കാര്യമായ പണിയില്ല, വിഴിഞ്ഞത്ത് ക്രൂചെയ്ഞ്ചിംഗ് വർദ്ധിക്കുന്നു തുടങ്ങിയവയാണ് ചാലിയാർ കൊണ്ടുപോകുന്നതിന് അധികൃതർ നിരത്തുന്ന പ്രധാന ന്യായം. എന്നാൽ കൊല്ലത്ത് ടഗില്ലെന്ന് അറിയുമ്പോൾ ഉൾക്കടലിൽ തകരാറിലാകുന്ന കപ്പലുകൾ മറ്റ് തുറമുഖങ്ങളെ ആശ്രയിക്കും. വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് വൻതോതിൽ ക്രൂ ചെയ്ഞ്ചിംഗ് നടക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തിനടുത്ത് തീരക്കടലിൽ നങ്കൂരമിടുന്ന കപ്പലുകളിലെ ജീവനക്കാരെ പോർട്ടിലെത്തിക്കുന്നതും തിരിച്ചുകൊണ്ടുപോകുന്നതും ടഗിലാണ്. അടുത്തിടെ പനാമ കപ്പലിന്റെ തകരാർ പരഹരിക്കാൻ തൊഴിലാളികളെ കൊണ്ടുപോയത് ചാലിയാറിലാണ്.
കൊല്ലം പോർട്ടിന് വരുമാന നഷ്ടമുണ്ടാകും
ടഗ് കൊണ്ടുപോകുന്നത് കൊല്ലം പോർട്ടിനപ്പുറം മത്സ്യമേഖലയെ ഗുരുതരമായി ബാധിക്കും. ബോട്ടുകൾക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായംവൈകുന്നത് മത്സ്യത്തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കും. നീണ്ടകരയിൽ നേരത്തേയുണ്ടായിരുന്ന ടഗുകളെല്ലാം മറ്റിടങ്ങളിലേക്ക് കടത്തുകയായിരുന്നു. ഇപ്പോൾ ഒന്നുപോലും അവിടെയില്ല. ചാലിയാർ കൊണ്ടുപോകാനുള്ള നീക്കം ഉപേക്ഷിക്കുന്നതിനൊപ്പം നീണ്ടകരയിൽ പുതിയ ടഗ് അനുവദിക്കുകയും വേണം.
സുഭാഷ് കലവറ (പോർട്ട് ലോഡിംഗ് ആൻഡ് അൺ ലോഡിംഗ് വർക്കേഴ്സ് കോൺഗ്രസ് പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |