ഡ്രൈവ് ത്രു വാക്സിനേഷന് ആശ്രാമം മൈതാനത്ത് തുടക്കം
കൊല്ലം: വാഹനത്തിലെത്തുന്നവർക്ക് പുറത്തിറങ്ങാതെ വാക്സിൻ സ്വീകരിക്കാവുന്ന 'ഡ്രൈവ് ത്രു വാക്സിനേഷ'ന് ജില്ലയിലും തുടക്കം. ആശ്രാമം മൈതാനത്ത് ഇന്നലെ ആരംഭിച്ച ക്യാമ്പ് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു.
മൈതാനത്തിന്റെ തെക്കേ കവാടത്തിന് സമീപമാണ് വാക്സിനേഷൻ നടക്കുന്നത്. ആദ്യദിനമായ ഇന്നലെ സ്പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരുന്നെങ്കിലും ഇന്ന് മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയവർക്കാവും വാക്സിൻ നൽകുക. വാക്സിൻ സ്വീകരിച്ച ശേഷം നിശ്ചിത സമയം വാഹനത്തിൽത്തന്നെയോ പുറത്തോ നിരീക്ഷണവും പൂർത്തിയാക്കണം. സംസ്ഥാനത്ത് തിരുവനന്തപുരത്താണ് ആദ്യമായി ഡ്രൈവ് ത്രൂ വാക്സിനേഷൻ ക്യാമ്പ് നടത്തിയത്. അവിടെ വിജയകരമായതിനെ തുടർന്നാണ് ജില്ലയിലും ആരംഭിച്ചത്.
ഉമയനല്ലൂർ സ്വദേശിയായ സജീവന് കൊവിഷീൽഡ് ആദ്യ ഡോസ് നൽകിക്കൊണ്ടാണ് ഡ്രൈവ് ത്രൂ വാക്സിനേഷൻ ആരംഭിച്ചത്.
60 പേർക്ക് വാക്സിൻ
ഡ്രൈവ് ത്രൂ വാക്സിനേഷൻ കാമ്പയിനിലൂടെ ജില്ലയിൽ ഇന്നലെ 60 പേർക്ക് വാക്സിൻ നൽകി. 50 പേർക്ക് സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെയും 10 പേർക്ക് ഓൺലൈൻ രജിസ്‌ട്രേഷനിലൂടെയുമാണ് വാക്‌സിൻ നൽകിയത്. ഇതിൽ 10 പേർ മാത്രമാണ് ഒന്നാം ഡോസ് സ്വീകരിച്ചത്. ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് തിരിച്ചറിയൽ രേഖയുടെ അടിസ്ഥാനത്തിലും വാക്സിൻ വിതരണം ചെയ്തു.
സ്റ്റാർട്ടായി 'ബി ദ വാരിയറും'
ഇതോടൊപ്പം 'ബി ദ വാരിയർ' കാമ്പയിനും തുടക്കമായി. ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന 'ബി ദ വാരിയർ' കാമ്പയിന്റെ ലോഗോ കളക്ടർ ബി. അബ്ദുൽ നാസർ പ്രകാശനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീലത, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ദേവ് കിരൺ, ജില്ലാ വാക്‌സിനേഷൻ നോഡൽ ഓഫീസർ ഡോ. എം.എസ്. അനു, ആരോഗ്യ കേരളം പ്രചാരണ വിഭാഗം കൺസൾട്ടന്റ് അശ്വനി രവീന്ദ്രൻ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |