കുടിശിക വരുത്തിയത് കുടുംബശ്രീയുടെ 23 യൂണിറ്റുകൾ
കൊല്ലം: സ്വകാര്യ ബാങ്കിൽ നിന്ന് വായ്പയായി കുടുംബശ്രീ യൂണിറ്റുകൾ 15 വർഷം മുമ്പെടുത്ത 30 ലക്ഷം രൂപയുടെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് കുടിശിക ഇരട്ടിയായതോടെ കൊല്ലം കോർപ്പറേഷനിലെ സി.ഡി.എസുകളിലൊന്നിന്റെ (കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റി) ബാങ്ക് അക്കൗണ്ട് ഡെബിറ്റ് റിക്കവറി ട്രൈബ്യൂണൽ മരവിപ്പിച്ചു. വർഷങ്ങൾ നീണ്ട ഒത്തുതീർപ്പ് ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് നഗരസഭ കാര്യാലയവും തൃക്കടവൂർ, ശക്തികുളങ്ങര സോണൽ പരിധികളും ഉൾപ്പെടുന്ന, ഇന്ത്യൻ ബാങ്കിന്റെ പോളയത്തോട് ശാഖയിലെ സി.ഡി.എസ് അക്കൗണ്ട് മരവിപ്പിച്ചത്. ബാങ്ക് ഒഫ് ഇന്ത്യയുടെ കടപ്പാക്കട ശാഖയിൽ നിന്നാണ് സി.ഡി.എസ് നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകൾ വായ്പ എടുത്തിരുന്നത്.
കുടുംബശ്രീ അംഗങ്ങളിൽ നിന്ന് തിരിച്ചടവ് തുക വാങ്ങിയ ഇടനിലക്കാർ പണം ബാങ്കിലടയ്ക്കാതെ തട്ടിയെടുത്തെന്ന സംശയവുമുണ്ട്. കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലത്ത് ജപ്തി നടപടികൾ വൈകിപ്പിക്കാൻ, നഗരസഭയിലേക്ക് സർക്കാരിൽ നിന്നു ലക്ഷങ്ങളെത്തുന്ന ബാങ്ക് അക്കൗണ്ട് കൗൺസിലിന്റെ അനുമതിയില്ലാതെ ബാങ്ക് ഒഫ് ഇന്ത്യയുടെ കടപ്പാക്കട ശാഖയിലേക്ക് മാറ്റിയിരുന്നു.
വായ്പയെടുത്തത് 2006ൽ
നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലുള്ള 36 കുടുംബശ്രീ യൂണിറ്റുകൾ ചേർന്ന് 2006ൽ ആണ് 30 ലക്ഷം രൂപ വായ്പയെടുത്തത്. ഇതിൽ 13 യൂണിറ്റുകൾ പൂർണമായും അടച്ചുതീർത്തു. ഉളിയക്കോവിലിലെ 11, ആശ്രാമത്തെ 10, പള്ളിത്തോട്ടത്തെ 2 യൂണിറ്റുകളാണ് തിരിച്ചടയ്ക്കാതിരുന്നത്. ബാങ്ക് അധികൃതർ പല ഇടപെടലുകൾ നടത്തിയിട്ടും വായ്പ തിരികെ ലഭിക്കാതിരുന്നതോടെ 2014ൽ ആണ് ഡെബിറ്റ് റിക്കവറി ട്രൈബ്യൂണലിനെ സമീപിച്ചത്. എന്നാൽ വായ്പയെടുത്ത കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾക്ക് ഇതുവരെ ജപ്തി നടപടിയുമായി ബന്ധപ്പെട്ട അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.
പലരും പരലോകത്ത്!
നഗരസഭയിലെ രണ്ട് സി.ഡി.എസ് ചെയർപേഴ്സൺമാരുടെ നേതൃത്വത്തിലുള്ള സംഘം വായ്പക്കാരെ തിരിച്ചറിഞ്ഞ് പണം അടപ്പിക്കാനും ക്രമക്കേടുകൾ നടന്നോയെന്ന് കണ്ടെത്താനുമുള്ള ശ്രമങ്ങൾ തുടങ്ങി. എന്നാൽ യൂണിറ്റ് അംഗങ്ങളിൽ ചിലർ മരിച്ചിട്ടുണ്ട്. ഇതുവരെ കണ്ടവരിൽ ചിലർ വായ്പയുമായി തങ്ങൾക്ക് ബന്ധമില്ലെന്നാണ് പറയുന്നത്. അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നതിനാൽ ഡെബിറ്റ് റിക്കവറി ട്രൈബ്യൂണലിന്റെ അനുമതിയോടെ മാത്രമേ സി.ഡി.എസിന് ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ കഴിയൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |