കൊല്ലം: സ്വന്തം ജീവിതം സമരമാക്കിയ വ്യത്യസ്തനായ തിരുത്തൽവാദിയായിരുന്നു കഴിഞ്ഞ ദിവസം വിടവാങ്ങിയ മാക്സിമാമ. ജീവിതത്തിന്റെ അവാസന നിമിഷങ്ങളിലും നിലപാടുകളിൽ മാറ്റംവരുത്താൻ അദ്ദേഹം തയ്യാറായില്ല. പൊലീസ് ഇൻസ്പെക്ടറുടെ ധാർഷ്ട്യത്തിൽ പ്രതിഷേധിച്ചാണ് യഹിയ മാക്സി ധരിച്ച് മാക്സി മാമയെന്ന പേരിൽ അറിയപ്പെട്ടത്. മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ച് ബഹുമാനിച്ചില്ലെന്ന പേരിൽ പൊലീസ് ഇൻസ്‌പെക്ടർ മുഖത്തടിച്ചതോടെയാണ് ഇനി ഒരുത്തനെയും മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ച് ബഹുമാനിക്കില്ലെന്ന തീരുമാനത്തിൽ അദ്ദേഹമെത്തിയത്. വിദേശത്ത് പോയി നേട്ടമുണ്ടാക്കാനാകാതെ മടങ്ങിവന്ന് ചെറിയ തട്ടുകടയുമായി കഴിയുമ്പോഴായിരുന്നു ഈ സംഭവം. സ്ത്രീകളുടെ വസ്ത്രം ധരിച്ച് പുറത്തിറങ്ങിയ യഹിയയെ കണ്ട് പലരും മുഖംചുളിച്ചു, പരിഹസിച്ചു, അടുപ്പക്കാർ ഗുണദോഷിച്ചു നോക്കി. എന്നിട്ടൊന്നും തീരുമാനത്തിൽ നിന്ന് മാറാൻ അദ്ദേഹം തയ്യാറായിരുന്നില്ല.
ഉപജീവനത്തിനായി തുടങ്ങിയ തട്ടുകട ജനങ്ങളെ ഊട്ടാനുള്ള ഇടമാക്കി മാറ്റിയ യഹിയ ദാരിദ്രയത്തിനെതിരെ പുതിയ സമരമുഖം തുറന്നു. ഊണിന് 10 രൂപയും ചിക്കൻ കറിക്ക് 40 രൂപയുമായിരുന്നു വാങ്ങിയത്. ഒരു പ്ലേറ്റ് കപ്പ 10 രൂപയ്ക്ക് കൊടുത്തിരുന്നു. പത്തു ദോശയ്ക്ക് അഞ്ച് ദോശ ഫ്രീ, അഞ്ച് ചിക്കൻകറിക്ക് ഒരു ചിക്കൻകറി ഫ്രീ എന്നിങ്ങനെയുള്ള ഓഫറുകളുമുണ്ടായിരുന്നു.
നോട്ട് കത്തിച്ച് പ്രതിഷേധം
2016 നവംബർ എട്ടിന് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോൾ എതിർസ്വരങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്ന് യഹിയയുടെതായിരുന്നു. താൻ പണമായി സൂക്ഷിച്ച 23,000 രൂപ നേരമിരുട്ടി വെളുത്തപ്പോൾ മൂല്യമില്ലാതായിപ്പോയതറിഞ്ഞ് അദ്ദേഹം ശക്തമായി പ്രതികരിച്ചു. മൂല്യം നഷ്ടപ്പെട്ട 23,000 രൂപയുടെ നോട്ടുകൾ കത്തിച്ച്, പാതി മീശയും പിന്നീട് പാതി മുടിയും വടിച്ചാണ് യഹിയ പ്രതിഷേധിച്ചത്. പ്രധാനമന്ത്രി രാജിവെക്കുംവരെ ഇനി മീശ വെക്കില്ലെന്നും പ്രഖ്യാപിച്ചു. രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോൾ 23,000 രൂപയാണ് പണമായി കൈയിലുണ്ടായിരുന്നത്. മുഴുവൻ ആയിരത്തിന്റെ നോട്ടുകൾ. അത് മാറ്റിവാങ്ങാൻ ബാങ്കിന് മുന്നിൽ രണ്ട് ദിവസം ക്യൂ നിന്നിട്ടും നടന്നില്ല. ഒരു ദിവസം ക്യൂവിൽ നിൽക്കവെ ബോധംകെട്ട് വീണു. ആശുപത്രിയിൽ നിന്ന് തിരിച്ചെത്തി പകുതി മീശയെടുത്തു. പിറ്റേ വർഷം മുടിയുടെ പകുതിയും എടുത്തു. അങ്ങനെ വ്യത്യസ്തമായ പ്രതിഷേധങ്ങളുടെ പേരിൽ വലിയ മാദ്ധ്യമ ശ്രദ്ധ അദ്ദേഹം നേടിയെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |