പുനലൂർ നഗരസഭയ്ക്കും ശാസ്താംകോട്ട പഞ്ചായത്തിനും നവകേരള പുരസ്കാരം
കൊല്ലം: ഖരമാലിന്യസംസ്കരണം ശാസ്ത്രീയമായി നടപ്പാക്കി പുനലൂർ നഗരസഭയും ശാസ്താംകോട്ട പഞ്ചായത്തും ഇക്കൊല്ലത്തെ നവകേരള പുരസ്കാരത്തിന് അർഹരായി. രണ്ടുലക്ഷം രൂപയാണ് പുരസ്‌കാരത്തുക. പ്ലാസ്റ്റിക് പൊടിച്ച് റോഡ് ടാറിംഗിനുവരെ ഉപയോഗപ്പെടുത്തുന്ന സംവിധാനമൊരുക്കിയാണ് പുനലൂർ നഗരസഭ മാലിന്യസംസ്കരണത്തിൽ പുതിയ പാതയൊരുക്കിയത്. ശാസ്താംകോട്ട കായൽ ഉൾപ്പെടുന്ന ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് മാലിന്യ സംസ്കരണത്തിൽ കൈവരിച്ചത് മാതൃകാപരമായ നേട്ടമാണ്.
പുനലൂർ നഗരസഭ
35വാർഡുകളുള്ള പുനലൂർ നഗരസഭയിൽ ഹരിതകർമ്മസേനയുടെ 123 പ്രവർത്തകരാണ് മാലിന്യ ശേഖരണത്തിന് നേതൃത്വം നൽകുന്നത്. വീടുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ഉൾപ്പടെയുള്ളവ ശേഖരിച്ച് മിനി എം.സി.എഫുകളിൽ എത്തിച്ചാണ് തരംതിരിക്കുന്നത്. തുടർന്ന് പ്ലാച്ചേരിയിലെ ആർ.ആർ.എഫ് കേന്ദ്രത്തിലെത്തിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും. പ്ലാസ്റ്റിക് പൊടിച്ച് റോഡ് ടാറിംഗ് മിക്സായും ഉപയോഗിച്ചു. പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നഗരസഭാ പാർക്കിൽ ശില്പങ്ങളുടെ മ്യൂസിയം ഒരുക്കിയത് വേറിട്ട കാഴ്ച്ചയായി.
1200 ബയോഗ്യാസ് പ്ലാന്റുകൾ വീടുകളിൽ നൽകിയതിന് പുറമേ ബയോ കമ്പോസ്റ്റ് യൂണിറ്റുകളും സ്ഥാപിച്ചു. നഗരസഭാ ശ്മശാനം മാലിന്യവിമുക്തമാക്കി. സമീപവാസികൾക്ക് ബുദ്ധിമുട്ടില്ലാത്തവിധമാണ് സംസ്കാരം ക്രമീകരിച്ചത്. കൊവിഡ് കാലത്ത് 125 മൃതദേഹങ്ങളാണ് ഇവിടെ സംസ്കരിച്ചത്. പച്ചക്കറി മാലിന്യങ്ങൾ സംസ്കരിക്കാൻ മൂന്ന് സ്ഥലങ്ങളിൽ തുമ്പൂർമൂഴി പദ്ധതികൾ ആരംഭിച്ചു. ഇവിടെ നിന്നുള്ള വളങ്ങൾ ഉപയോഗിച്ച് ഹരിതകർമ്മസേന പ്രവർത്തകർ കൃഷി വ്യാപിപ്പിച്ചു.
ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത്
സർക്കാർ, എയ്ഡഡ് മേഖലകളിലായി 15 സ്കൂളുകളും 27 അംഗൻവാടികളും 552 വ്യാപാര സ്ഥാപനങ്ങളും ഒരു പൊതു മാർക്കറ്റുമാണ് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിലുള്ളത്. ഈ സ്ഥാപനങ്ങളിലും സ്വകാര്യ ബസ് സ്റ്റാൻഡ് മാർക്കറ്റ്, വി.എഫ്.പി.സി.കെ എന്നിവിടങ്ങളിലും പൊതു ടോയ്ലറ്റുകൾ സജ്ജമാക്കിയത് ചെറിയ കാര്യമല്ല. ജൈമാലിന്യ സംസ്കരണത്തിനായി പൊതു മാർക്കറ്റിലും ഭരണിക്കാവ് ബസ് സ്റ്റാൻഡിലും ബയോ ഗ്യാസ് പ്ലാന്റുകൾ സ്ഥാപിച്ചു. വീടുകളിലെ ഖരമാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കാനായി ഒരു വാർഡിൽ 100 എന്ന കണക്കിൽ 19 വാർഡുകളിലായി 1900 ബയോ ബിന്നുകളാണ് വിതരണം ചെയ്തത്.
പഞ്ചായത്തിൽ 100 ശതമാനം വീടുകളിലും ഹരിത കർമ്മ സേനയുടെ വാതിൽ പടി സേവനം ലഭ്യമാക്കി. വീടുകളിൽ നിന്ന് 50രൂപയും സ്ഥാപനങ്ങളിൽ നിന്ന് 100 രൂപയുമാണ് യൂസേഴ്സ് ഫീസ് ഈടാക്കിയത്. 19 വാർഡുകളിൽ ഒരുക്കിയിട്ടുള്ള 21 മിനി മെറ്റീരിയൽ കളക്ഷൻ സെന്ററുകളിൽ മാലിന്യം ശേഖരിച്ച് സൂക്ഷിച്ചു. ഇവിടെ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് പ്രധാന എം.സി.എഫ് കേന്ദ്രത്തിലെത്തിക്കും. അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി വേർതിരിച്ച് പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ഏറ്റവും കൂടുതൽ വേതനം (പ്രതിമാസം 9000 രൂപ വരെ) ഹരിതകർമ്മ സേനാംഗങ്ങൾക്ക് ലഭിക്കുന്ന പഞ്ചായത്താണ് ശാസ്താംകോട്ട.
എല്ലാവരുടെയും കൂട്ടായ പരിശ്രമവും സഹകരണവും മൂലമാണ് മാലിന്യസംസ്കരത്തിൽ വിജയം കൈവരിക്കാനായത്.
നിമ്മി ഏബ്രഹാം, ചെയർപേഴ്സൺ, പുനലൂർ നഗരസഭ
കഴിഞ്ഞ ഒരു വർഷം 26 ടൺ മാലിന്യമാണ് ശേഖരിച്ച് നൽകിയത്. 1,60,000 രൂപ വരുമാനമായി ലഭിച്ചു.
ആർ. ഗീത, പ്രസിഡന്റ്, ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |