കൊല്ലം: കൊവിഡ് പ്രതിരോധത്തിന് മുൻഗണന നൽകുമെന്ന് പുതുതായി ചുമതലയേറ്റ കളക്ടർ അഫ്സാന പർവീൺ പറഞ്ഞു. സ്ഥാനമൊഴിഞ്ഞ കളക്ടർ ബി. അബ്ദുൾ നാസറിൽ നിന്ന് ഇന്നലെ ഉച്ചയോടെയാണ് ജില്ലയുടെ 48-ാമത് കളക്ടറായി അഫ്സാന പർവീൺ ചുമതലയേറ്റത്.
പരമാവധി പേർക്ക് വാക്‌സിൻ നൽകുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കുമെന്ന് കളക്ടർ പറഞ്ഞു. പരിസ്ഥിതി സൗഹൃദ പ്രദേശമാക്കി മാറ്റുന്നതിനൊപ്പം ജില്ലയുടെ ശുചിത്വ പരിപാലനവും ഉറപ്പാക്കും. സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് അതിവേഗം തീർപ്പുകൽപ്പിക്കാൻ ആത്മാർത്ഥ പരിശ്രമം ഉണ്ടാകും. എല്ലാ വിഭാഗങ്ങളുടേയും പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അഫ്സാന പർവീൺ പറഞ്ഞു.
2014 ബാച്ച് ഐ. എ. എസ് ഉദ്യോഗസ്ഥയാണ്. ബിഹാറിലെ മുസാഫിർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ നിന്ന് എൻജിനിയറിംഗ് ബിരുദം നേടിയിട്ടുണ്ട്. ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയാണ് സ്വദേശം. തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ അസിസ്റ്റന്റ് കളക്ടറായി പരിശീലനം പൂർത്തിയാക്കി. സബ് കളക്ടറായി പാലക്കാട്, തൃശൂർ ജില്ലകളിൽ സേവനമനുഷ്ഠിച്ചു. കഴിഞ്ഞ ഒരു വർഷമായി എറണാകുളം ജില്ലാ വികസന കമ്മിഷണറാണ്. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് ചീഫ് എക്‌സിക്യുട്ടിവ് ഓഫീസർ, വൈറ്റില മൊബിലിറ്റി ഹബ് മാനേജിംഗ് ഡയറക്ടർ, കൊച്ചി മെട്രോ ട്രാൻസ്‌പോർട്ട് അതോറിട്ടി സി.ഇ.ഒ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ചിത്രരചനയിലും പെയിന്റിംഗിലും പഠനകാലത്ത് സംസ്ഥാനതല പുരസ്‌കാരം നേടിയിട്ടുണ്ട്. സംഗീതവും നൃത്തവുമാണ് ഒഴിവുകാല വിനോദങ്ങൾ. ഭർത്താവ് എറണാകുളം കളക്ടർ ജാഫർ മാലിക്. മകൻ: അമാൻ മാലിക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |