ഒരു വശത്തുനിന്ന് കൂടുതലായി എടുക്കുന്നത് 11 മീറ്റർ
കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥലമേറ്റെടുപ്പ് വിഭാഗം അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്നതിനിടെ അലൈൻമെന്റിൽ വരുത്തിയ മാറ്റം ഭൂവുടമകളെ അറിയിക്കാതെ കല്ലുകൾ സ്ഥാപിച്ചത് വിവാദമാകുന്നു.
കാവനാട് ആൽത്തറമൂട് ഭാഗത്ത് ബൈപ്പാസ് ആരംഭിക്കുന്നിടത്താണ് അശാസ്ത്രീയമായി കല്ലുകൾ മാറ്റി സ്ഥാപിക്കുന്നത്. അലൈൻമെന്റിൽ മാറ്റമൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സർവേയിൽ തെറ്റുപറ്റിയിട്ടുണ്ടെന്ന ആക്ഷേപം ശക്തമാണ്. ആദ്യഘട്ടത്തിൽ കല്ലുകൾ സ്ഥാപിച്ചപ്പോൾ ബൈപ്പാസ് നേർരേഖയിൽ വരുന്ന തരത്തിലായിരുന്നു എന്നാൽ റോഡ് വികസനത്തിൽ റോഡിന്റെ ഒരു ഭാഗത്തു നിന്നു മാത്രം ഭൂമി ഏറ്റെടുക്കുന്ന വിധത്തിലാണ് കല്ലിട്ടിരിക്കുന്നത്. ബൈപ്പാസ് ആരംഭിക്കുന്ന ഇടത്താണ് ഇത്തരം ഗുരുതര വിഷയം ഉണ്ടായിട്ടുള്ളതെന്നിരിക്കെ ഭാവി വികസനവും ആശങ്കയിലായിട്ടുണ്ട്. ആൽത്തറമൂട് മുതൽ കടമ്പാട്ടുകോണം വരെയുള്ള വികസന പ്രവൃത്തികളുടെ കരാർ നടപടികൾ പൂർത്തിയാകാനിരിക്കെയാണ് ആശയകുഴപ്പമുണ്ടാകുന്ന തരത്തിൽ അധികൃതരുടെ നടപടി.
ദേശീയപാത സ്ഥലമെടുപ്പിന്റെ ഭാഗമായി കല്ലുകൾ സ്ഥാപിച്ച ഇവിടെ നിന്നു നേർരേഖയിൽ അഷ്ടമുടിക്കായൽ വരെ സ്ഥലങ്ങൾ ഏറ്റെടുക്കാനുള്ള നടപടിയോ ത്രീ ഡി സർവേയോ ഇതുവരെ നടന്നിട്ടില്ല. ഇതോടെ ഇവിടെംവരെ സ്ഥാപിച്ചിട്ടുള്ള കല്ലുകൾ കൃത്യമായ അലൈൻമെന്റിന്റെയും സർവേയുടെയും അടിസ്ഥാനത്തിലുള്ളതല്ല എന്നു വ്യക്തം.
ഭാവികൂടി കരുതി
ഭാവിയിലെ ജംഗ്‌ഷൻ വികസനം കൂടി കണക്കിലെടുത്താണ് ഇങ്ങനെ സ്ഥലം ഏറ്റെടുത്തതെന്നും ദേശീയപാത അതോറിട്ടി അവ ക്രമവത്കരിക്കുമെന്നുമാണ് അധികൃതരുടെ ഭാഷ്യം. എന്നാൽ എതിർവശത്തുള്ള സർക്കാർ പുറമ്പോക്ക് ഭൂമി ഉപയോഗപ്പെടുത്താതെ അശാസ്ത്രീയമായി ഇടത് ഭാഗത്ത് 11 മീറ്ററോളം വീതിയിൽ ഭൂമി ഏറ്റെടുക്കാൻ കല്ലുകൾ സ്ഥാപിക്കുകയും തുടർപാതയ്ക്ക് സ്ഥലം ഏറ്റെടുക്കാൻ വിജ്ഞാപനം പോലും ഇല്ലാതിരിക്കുകയും ചെയ്യുന്നതിന്റെ യുക്തിയാണ് അവ്യക്തമായി തുടരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |