ഡ്രൈവർമാർക്ക് പകരം ഓടിക്കുന്നത് മറ്റ് ഉദ്യോഗസ്ഥർ
കൊല്ലം: പൊലീസ് സേനയിൽ, വണ്ടിയോടിക്കാൻ അറിയാവുന്നവരെല്ലാം 'ഡ്രൈവർ' വേഷം കെട്ടുന്നതിനാൽ അപകടങ്ങൾ തുടർക്കഥയാവുന്നു. ആഭ്യന്തരവകുപ്പിൽ ഡ്രൈവർ തസ്‌തികയിൽ ജോലി ലഭിച്ചാൽ പരിചയസമ്പത്തുള്ളവർക്കും ആറുമാസം വരെ കാര്യക്ഷമതാ പരിശീലനം നൽകാറുണ്ട്. എന്നാൽ മിക്കയിടത്തും ഡ്രൈവർമാർക്ക് പകരം മറ്റ് ഉദ്യോഗസ്ഥർ പ്രത്യേക അനുമതിയോടെ വാഹനം ഓടിക്കുന്നതാണ് ഇപ്പോഴത്തെ രീതി. ഇത്തരക്കാർ ഓടിക്കുന്ന വാഹനങ്ങൾ മിക്കതും അപകടത്തിൽപ്പെടുന്നതും കേടുപാടുകൾ പറ്റുന്നതും പതിവായിട്ടുണ്ട്. ഒഴിവുകൾ നികത്താൻ നിരവധിതവണ പി.എസ്.സിക്ക് നിർദ്ദേശം നൽകിയെങ്കിലും നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്. വർഷങ്ങൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്‌ത ഒഴിവുകളിലേക്ക് കഴിഞ്ഞ മാസമാണ് പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
വണ്ടിയുണ്ട്, വേണ്ടുവോളം
നിലവിലുള്ള 3,763 വാഹനങ്ങൾക്ക് പുറമെ ഈ സാമ്പത്തികവർഷം പുതുതായി 192 വാഹനങ്ങൾ കൂടി വാങ്ങാൻ സേനയ്‌ക്ക് അനുമതി നൽകിയിട്ടുണ്ട്. പക്ഷേ, ആകെയുള്ള ഡ്രൈവർമാർ 2,603 പേർ! 1,160 ഡ്രൈവർമാരുടെ തസ്‌തികകൾ അനുവദിച്ച് ഒഴിവുകൾ നികത്താൻ പൊലീസ് ധനവകുപ്പിന്റെ അനുമതി തേടിയെങ്കിലും 400 തസ്‌തികകൾക്ക് മാത്രമാണ് അനുമതി ലഭിച്ചത്.
അപകടങ്ങൾ തുടർക്കഥ
പൊലീസ് വാഹനം അപകടത്തിൽപ്പെടുന്നത് തുടർക്കഥയായിട്ടും അതിനെക്കുറിച്ച് ഗൗരവതരമായ അന്വേഷണം നടക്കുന്നില്ല. അപകടത്തിൽപ്പെട്ട 95 ശതമാനം വാഹനങ്ങളും ഓടിച്ചിരുന്നത് മതിയായ പരിശീലനം കിട്ടാത്ത സിവിൽ പൊലീസ് ഉദ്യോഗസ്ഥരോ ഹോം ഗാർഡുകളോ ആയിരുന്നു.
നിലവിൽ സേനയിൽ
വാഹനങ്ങൾ: 3,763
ഡ്രൈവർമാർ: 2,603
ഒഴിവ്: 1,160
റാങ്ക്ലിസ്റ്റിൽ നിന്ന് നിയമനം ലഭിക്കുന്നവർ: 400
പുതുതായി വാങ്ങുന്നത്
ലൈറ്റ് മീഡിയം വാഹനങ്ങൾ: 166
മീഡിയം ബസ്: 03
ഹെവി ബസ്: 08
ടാങ്കറുകൾ: 02
വാട്ടർ കനോൺ: 02
ഓപ്പൺ ലോറി: 02
ആംബുലൻസ്: 02
പിങ്ക് കൺട്രോൾ വാഹനങ്ങൾ: 07
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |