ആറു പതിറ്റാണ്ട് പഴക്കമുള്ള റെയിൽവേ സ്റ്റേഷന് അവഗണന
കൊല്ലം: വിനോദ സഞ്ചാരികളുടെ 'ഇഷ്ട ലൊക്കേഷ'നായ മൺറോത്തുരുത്തിനെ റെയിൽവേ അവഗണിക്കുന്നു. സ്റ്റേഷൻ ആരംഭിച്ച് ആറു പതിറ്റാണ്ടു പിന്നിട്ടെങ്കിലും യാതൊരു വികസനവും ഇല്ലാതെ തുടങ്ങിയ പോയിന്റിൽ തന്നെ നിൽക്കുകയാണ് മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ.
ആവി എൻജിൻ ഓടിയിരുന്ന കാലത്ത് വെള്ളം നിറയ്ക്കാൻ ആരംഭിച്ച മൺറോത്തുരുത്ത് സ്റ്റേഷനിൽ ആകെയുളളത് ഒരു ചെറിയ മുറിയും ഉയരം കുറഞ്ഞ രണ്ടു പ്ളാറ്റ് ഫോമും മാത്രം. സ്റ്റോപ്പുള്ളത് മെമുവിനും ഇന്റർസിറ്റിക്കും പാലരുവിക്കും. മലബാർ എക്സ് പ്രസിന് രാവിലെയും വൈകിട്ടും സ്റ്റോപ്പ് അനുവദിച്ചിരുന്നെങ്കിലും കാലക്രമേണ അതും ഇല്ലാതായി.
സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് മൺറോതുരുത്ത്. കുറഞ്ഞകാലം കൊണ്ട് വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി തുരുത്ത് മാറി. തുരുത്തിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് ആശ്വാസമായിട്ടാണ് 63 വർഷം മുൻപ് ഫ്ളാഗ് സ്റ്റേഷൻ എന്ന വിധത്തിൽ സ്റ്റേഷൻ ആരംഭിച്ചത്. ഇത് തുരുത്തു നിവാസികൾക്ക് വലിയ ആശ്വാസമായിരുന്നു. തുരുത്തിൽ നിന്ന് ട്രെയിനിൽ തിരുവനതപുരത്തും കൊല്ലത്തുമൊക്കെ എത്തി പഠനം നടത്താൻ വിദ്യാർത്ഥികൾക്ക് ഏറെ തുണയായിരുന്നു സ്റ്റേഷൻ.
പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും റെയിൽവേ സ്റ്റേഷന് ഒരു മാറ്റവുമില്ല. നാട്ടുകാരുടെ നീണ്ടകാലത്തെ പ്രക്ഷോഭത്തെ തുടർന്നാണ് മലബാർ എക്സ് പ്രസിന് രാവിലെ സ്റ്റോപ്പ് അനുവദിച്ചത്. കരുനാഗപ്പള്ളിയിൽ പോലും സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. പിന്നീട് വൈകിട്ടും സ്റ്റോപ്പ് ലഭിച്ചു. പ്ളാറ്റ് ഫോമിന്റെ നീളക്കുറവ് കാരണമാണ് മലബാറിന്റെ സ്റ്റോപ്പ് എടുത്തു കളഞ്ഞത്. 15 ബോഗികൾ ഉള്ള ട്രെയിനുകൾ മാത്രം നിറുത്താൻ പറ്റുന്ന പ്ളാറ്റ് ഫോമാണ് തുരുത്തിലുളളത്. മലബാർ എക്സ് പ്രസിന് 21 ബോഗികൾ ഉണ്ട്.
പ്രധാന വിഷയങ്ങൾ
പ്ളാറ്റ് ഫോമിന്റെ നീളം വർദ്ധിപ്പിക്കാൻ അംഗീകൃതത കരാറുകാരെ കിട്ടുന്നില്ല
ഒന്നും രണ്ടും പ്ളാറ്റ് ഫോമുകളെ ബന്ധിപ്പിച്ച് ഫുട് ഓവർ ബ്രിഡ്ജ് ഇല്ല
ഒരു ഫ്ളാറ്റ് ഫോമിൽ നിന്ന് ടിക്കറ്റെടുത്ത് ട്രാക്ക് മുറിച്ച് കടക്കുമ്പോൾ അപകടം പതിവ്
പഞ്ചായത്തിന്റെ പടിഞ്ഞാറു ഭാഗത്തേക്കു പോകാനും ട്രാക്ക് മുറിച്ചു കടക്കണം
കമ്പ്യൂട്ടർവത്കരിക്കണം
ടിക്കറ്റ് വിതരണം കമ്പ്യൂട്ടർവത്കരിക്കേണ്ടത് അനിവാര്യമാണ്. ഇപ്പോൾ കരാർ സമ്പ്രദായത്തിലാണ് ടിക്കറ്റ് വിതരണം. കാർഡ് ബോർഡ് പേപ്പറിൽ പ്രിന്റ് ചെയ്തു വച്ചിരിക്കുന്ന ടിക്കറ്റ് പെരിനാട് സ്റ്റേഷനിൽ നിന്നു കൊണ്ടുവന്നാണ് വിതരണം ചെയ്യുന്നത്. ഇത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
1958: മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ സ്ഥാപിച്ച വർഷം
കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം. പ്രാഥമിക സൗകര്യങ്ങൾക്ക് ക്രമീകരണം വേണം. കാടുകയറി കിടക്കുന്ന പ്ളാറ്റ്ഫോമുകൾ വൃത്തിയാക്കണം. കായംകുളത്ത് യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ കൊല്ലത്തേക്ക് നീട്ടണം
(സ്ഥിരം യാത്രക്കാർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |