ഞാങ്കടവ് പദ്ധതിക്കായി വെട്ടിക്കുഴിച്ച റോഡുകളുടെ പുനരുദ്ധാരണം പ്രതിസന്ധിയിൽ
കൊല്ലം: നഗരത്തിൽ ഞാങ്കടവ് കുടിവെള്ളപദ്ധതിയുടെ പൈപ്പ്ലൈൻ സ്ഥാപിക്കാനായി വെട്ടിക്കുഴിച്ച റോഡുകളുടെ പുനരുദ്ധാരണം പ്രതിസന്ധിയിൽ. പൊതുമരാമത്ത് വകുപ്പ് അടുത്തിടെ ഷെഡ്യൂൾ നിരക്കുകൾ പരിഷ്കരിച്ചതാണ് പ്രധാനപ്രശ്നം. പഴയ ഷെഡ്യൂൾ നിരക്കനുസരിച്ചുള്ള എസ്റ്റിമേറ്റാണ് പൊതുമരാമത്ത് വകുപ്പ് പുനരുദ്ധാരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്.
ക്യു.എ.സി റോഡ് നവീകരണത്തിന് 32 ലക്ഷം രൂപയുടെയും ചിന്നക്കട വെള്ളിയിട്ടമ്പലം റോഡിന്റെ പുനരുദ്ധാരണത്തിന് 27 ലക്ഷം രൂപയുടെയും പദ്ധതി പൊതുമരാമത്ത് വകുപ്പ് രണ്ടുദിവസത്തിനുള്ളിൽ ടെണ്ടർ ചെയ്യും. പഴയ ഷെഡ്യൂൾനിരക്കിലായതിനാൽ കരാറുകാർ പ്രവൃത്തി ഏറ്റെടുക്കാൻ തയ്യാറാകുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്. അങ്ങനെ വന്നാൽ പുതിയനിരക്ക് അടിസ്ഥാനമാക്കി വീണ്ടും ടെണ്ടർ ചെയ്യാൻ കുറഞ്ഞത് മൂന്നാഴ്ച വേണ്ടിവരും. അതുകഴിഞ്ഞ് നിർമ്മാണം തുടങ്ങാൻ വീണ്ടും രണ്ടാഴ്ചയെങ്കിലും വേണം.
അനുവദിച്ച പണം പോര
റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ മുതൽ കർബലവരെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ വെട്ടിക്കുഴിച്ച റോഡിന്റെ പുനരുദ്ധാരണത്തിന് 70 ലക്ഷം രൂപയും മണിച്ചിത്തോട് മുതൽ രണ്ടാംകുറ്റി വരെയുള്ള ഭാഗത്തിന് 2.70 കോടിയും സർക്കാർ കഴിഞ്ഞദിവസം അനുവദിച്ചു. പക്ഷേ പുതിയ ഷെഡ്യൂൾ നിരക്കനുസരിച്ച് ഈ തുകകൊണ്ട് പണി പൂർത്തീകരിക്കാനാവില്ല. അതുകൊണ്ട് ഭരണാനുമതി പുതുക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതർ കൊല്ലം ഡിവിഷൻ ചീഫ് എൻജിനിയർക്ക് കത്തുനൽകിയിട്ടുണ്ട്. അതിന് അംഗീകാരം കിട്ടിയശേഷം സാങ്കേതിക അനുമതികൂടി ലഭിച്ചശേഷമേ ടെണ്ടർ ചെയ്ത് നിർമ്മാണത്തിലേക്ക് കടക്കാൻ സാധിക്കൂ. ചുരുക്കത്തിൽ ഈ ഭാഗത്തെ കുണ്ടുംകുഴിയും കുറഞ്ഞത് ഒന്നരമാസമെങ്കിലും ഇനിയും സഹിക്കേണ്ടി വരും.
വലഞ്ഞ് ഇരുചക്ര വാഹന യാത്രക്കാർ
റോഡിലെ കുണ്ടുംകുഴിയും സൃഷ്ടിക്കുന്ന ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് വാഹനയാത്രക്കാരാണ്. മഴ പെയ്യുമ്പോഴും രാത്രികാലങ്ങളിലും റോഡിലെ കുഴികളിൽവീണ് ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് ഈ മേഖലയിൽ നിത്യസംഭമായി മാറുകയാണ്. എത്രയും വേഗം സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |