കൊല്ലം: ആരുടെയും സ്വാധീനത്തിനും നിയന്ത്രണങ്ങൾക്കും വഴങ്ങാതെ പത്രപ്രവർത്തന രംഗത്ത് നിഷ്പക്ഷതയുടെ പുതിയ അദ്ധ്യായം രചിച്ച പ്രതിഭയായിരുന്നു പത്രാധിപർ കെ. സുകുമാരനെന്ന് എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ പറഞ്ഞു. കേരളകൗമുദി കൊല്ലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പത്രാധിപർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതു പ്രത്യയശാസ്ത്രത്തോട് ബഹുമാനം പുലർത്തിയപ്പോഴും അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസിനെ വേദിയിലിരുത്തി, പിന്നാക്ക സംവരണം അട്ടിമറിക്കാനുള്ള നീക്കത്തെ അദ്ദേഹം ശക്തമായി വിമർശിച്ചു. പത്രപ്രവർത്തനത്തെ വ്യവസായവത്കരിക്കാൻ അദ്ദേഹം തയ്യാറായില്ല. അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ പക്ഷത്തായിരുന്നു പത്രാധിപർ എല്ലായ്പ്പോഴും. വായനക്കാരെയെല്ലാം അദ്ദേഹം കേരളകൗമുദി എഡിറ്റോറിയലുകളുടെ ആരാധകരാക്കി. എല്ലാവരും കേരളകൗമുദി എഡിറ്റോറിയൽ തേടിപ്പിടിച്ച് വായിക്കുന്ന അവസ്ഥ സൃഷ്ടിച്ചു. അത്രത്തോളം അർത്ഥസമ്പുഷ്ടവും കരുത്തുറ്റതുമായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകൾ. ഒരുജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ഗുരുവചനത്തിൽ മുറുകെപ്പിടിച്ചാണ് അദ്ദേഹം മുന്നോട്ടുപോയത്. സംവരണത്തിനെതിരെ നീക്കങ്ങൾ ഉണ്ടാകുമ്പോൾ കേരളകൗമുദിയും എസ്.എൻ.ഡി.പി യോഗവും ഇപ്പോഴും ശക്തമായി രംഗത്ത് വരുന്നുണ്ടെന്നും ഡോ. ജി. ജയദേവൻ പറഞ്ഞു.
കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡിപി യോഗം കൗൺസിലർ പി. സുന്ദരൻ മുഖ്യപ്രഭാഷണം നടത്തി. മികച്ച പ്രാദേശിക പത്രപ്രവർത്തകനുള്ള പുരസ്കാരം കേരളകൗമുദി അഞ്ചൽ ലേഖകൻ അഞ്ചൽ ബി. ജഗദീശന് ചടങ്ങിൽ സമ്മാനിച്ചു. കൊട്ടിയം എസ്.എൻ ട്രസ്റ്റ് ഐ.ടി.ഐ മുൻ പ്രിൻസിപ്പൽ കെ. രാജേന്ദ്രൻ, വൈസ് മെൻ ക്ലബ് ഒഫ് ക്വയിലോൺ മിഡ് ടൗൺ ക്ലബ് സെക്രട്ടറി നേതാജി ബി. രാജേന്ദ്രൻ, പ്രമുഖ ബിൽഡർ ഡി. അരുളാനന്ദൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. അനിൽകുമാർ സംസാരിച്ചു. കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് ബി. ഉണ്ണിക്കണ്ണൻ സ്വാഗതവും കോർപ്പറേറ്റ് ഫിനാൻസ് മാനേജർ എച്ച്. അജയകുമാർ നന്ദിയും പറഞ്ഞു.
പത്രാധിപർ പിന്നാക്കക്കാരുടെ അത്താണി: പി. സുന്ദരൻ
കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ അത്താണിയായിരുന്നു പത്രാധിപർ കെ. സുകുമാരനെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ പറഞ്ഞു. പത്രാധിപരുടെ കാലത്ത് വാർത്തകളിലും ആശയങ്ങളിലും കേരളകൗമുദിക്കൊപ്പം എത്താൻ മറ്റൊരു പത്രങ്ങൾക്കും കഴിഞ്ഞിരുന്നില്ല. ആ നിലവാരം കേരളകൗമുദി ഇപ്പോഴും പിന്തുടരുന്നു. അദ്ദേഹം പ്രവർത്തകൻ മാത്രമായിരുന്നില്ല. പിന്നാക്ക ജനവിഭാഗങ്ങളുടെ സമരനായകൻ കൂടിയായിരുന്നു. അദ്ദേഹം എഴുതിയ എഡിറ്റോറിയലുകൾ പലരുടെയും അധികാര കസേരകൾ തെറിപ്പിച്ചു. ഗുരുദേവ ദർശനങ്ങൾ ജനഹൃദയങ്ങളിൽ എത്തിക്കുന്നതിൽ പത്രാധിപരും കേരളകൗമുദിയും വഹിച്ച പങ്ക് നിർണായകമാണെന്നും പി. സുന്ദരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |