SignIn
Kerala Kaumudi Online
Thursday, 25 April 2024 7.44 AM IST

പൊലീസിന്റെ കാരുണ്യത്തിൽ ചാന്ദുമോനി വീട്ടിലേക്ക്

railway
റെയിൽവേ പൊലീസ് എസ്.എച്ച്.ഒ ആർ.എസ്. രഞ്ജുവിന്റെ നേതൃത്വത്തിൽ ട്രെയിൻ ടിക്കറ്റ് നൽകി ചാന്ദുമോനിയേയും ബന്ധുക്കളെയും യാത്രയാക്കുന്നു

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ പ്രസവിച്ച യുവതി ബന്ധുക്കൾക്കൊപ്പം സ്വന്തം നാടായ ജാർഖണ്ഡിലേക്ക് മടങ്ങി. റെയിൽവേ പൊലീസിന്റെയും ആർ.പി.എഫിന്റെയും സ്നേഹപൂർണമായ ഇടപെടലിലൂടെയാണ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന യുവതിയിൽ നിന്ന് ജന്മനാട് തിരിച്ചറിഞ്ഞ് ബന്ധുക്കളെ വിളിച്ചുവരുത്തിയത്. ദരിദ്രകുടുംബത്തിന് ഇവിടേയ്ക്ക് വരാനും മടങ്ങാനുമുള്ള ടിക്കറ്റെടുത്ത് നൽകിയതും റെയിൽവേ പൊലീസിലെയും ആർ.പി.എഫിലെയും ഉദ്യോഗസ്ഥർ തന്നെ.

അഗസ്റ്റ് 24ന് പുലർച്ചെയാണ് റെയിൽവേ സ്റ്റേഷനിലെ പഴയ പാഴ്സൽ ഓഫീസിന് സമീപം യുവതി പ്രസവിച്ചത്. രക്തത്തിൽ കുളിച്ചു കിടന്ന അമ്മയെയും കുഞ്ഞിനെയും റെയിൽവേ പൊലീസും ആർ.പി.എഫും ഉടൻ വിക്ടോറിയ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. യുവതിയോട് പലതവണ വിലാസം ചോദിച്ചെങ്കിലും ജാർഖണ്ഡ് എന്ന് മാത്രമാണ് പറഞ്ഞുകൊണ്ടിരുന്നത്. ഇതോടെ യുവതിയെ കരിക്കോട് മഹിളാ മന്ദിരത്തിലേക്ക് മാറ്റി. ബന്ധുക്കളെക്കുറിച്ച് വിവരം ലഭിക്കാതായതോടെ ഒരാഴ്ചയ്ക്ക് ശേഷം കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു.

വനിതാ പൊലീസ് ഇടയ്ക്കിടെ മഹിളാമന്ദിരത്തിലെത്തി യുവതിയോട് സംസാരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് ജന്മനാട് ജാർഖണ്ഡിലെ 'ധർവ' എന്ന് പറഞ്ഞു. ഇതോടെ ആർ.പി.എഫ് ബീന ആ പ്രദേശത്തുള്ളവരുമായി ഫോണിൽ ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കൾക്കായി തെരച്ചിൽ നടത്തി. ഒടുവിൽ ഗോൽഖേര പൊലീസ് സ്റ്റേഷൻ വഴി വിലാസം സ്ഥിരീകരിച്ച് ബന്ധുക്കളെ കണ്ടെത്തി. യുവതിയുടെ പേര് ചാന്ദുമോനി എന്നാണെന്നും അറിഞ്ഞു. പക്ഷെ ബന്ധുക്കളുടെ പക്കൽ ട്രെയിൻ ടിക്കറ്റിനുള്ള പണം പോലുമില്ലായിരുന്നു. തുടർന്ന് റെയിൽവേ പൊലീസ് എസ്.ഐ ആർ.എസ്. രഞ്ജുവും ആർ.പി.എഫ് എസ്.ഐ ബീനയും ചേർന്നാണ് ടിക്കറ്റ് എടുത്ത് നൽകിയത്.

കഴിഞ്ഞദിവസം കൊല്ലത്തെത്തിയ ബന്ധുക്കൾ ഇന്നലെ വൈകിട്ട് മഹിളാ മന്ദിരത്തിൽ നിന്ന് യുവതിയെയും കൂട്ടി ജാർഖണ്ഡിലേക്ക് മടങ്ങി. നാലുമാസം ഗർഭിണി ആയിരിക്കേ കഴിഞ്ഞ മാർച്ചിൽ അമ്മയുടെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയതെന്ന് ഭർത്താവ് അമേശ്വവർ ഭുമിജ് പറഞ്ഞു. ഇവർക്ക് നാല് കുട്ടികളുണ്ട്. റെയിൽവേ പൊലീസ് എസ്.എച്ച്.ഒ ആർ.എസ്. രഞ്ജു, ആർ.പി.എഫ് ഇൻസ്പെക്ടർ രജനി നായർ, എ.എസ്.ഐ മനു, സി.പി.ഒമാരായ സതീഷ് ചന്ദ്രൻ, പ്രശാന്ത്, ബിജു, ഡയാന, ഫ്രാങ്ക്ളിൻ എന്നിവർ ചേർന്ന് യുവതിയെയും ബന്ധുക്കളെയും യാത്രയാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.