SignIn
Kerala Kaumudi Online
Friday, 19 April 2024 3.14 PM IST

സൂരജിനെ കുടുക്കിയത് അത്യാർത്തി, അതിബുദ്ധി

f

അഞ്ചൽ: ഉത്ര കൊലക്കേസിൽ സൂരജിന് കുരുക്കായതും പൊലീസിൽ പരാതി നൽകാൻ ബന്ധുക്കളെ പ്രേരിപ്പിച്ചതും ഇയാളുടെ പെരുമാറ്റത്തിലെ വൈരുദ്ധ്യങ്ങളാണ്. ഡോക്ടർമാർ പ്രകടിപ്പിച്ച സംശയങ്ങൾ ഇതിനു ബലമേകി. ഏറത്തെ കുടുംബവീട്ടിൽ വച്ച് ഉത്രയെ ബോധരഹിതയായി കണ്ടതിനെ തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

പാമ്പുകടിയേറ്റതാകാം മരണകാരണമെന്ന് ദേഹപരിശോധന നടത്തിയ ഡോക്ടർ സംശയം പ്രകടിപ്പിച്ചു. ഉത്ര കിടന്നുറങ്ങിയ മുറി പരിശോധിക്കാനും ഡോക്ടർ നിർദ്ദേശിച്ചു. ഇതനുസരിച്ച് ഉത്രയുടെ സഹോദരൻ വിഷുവും സൂരജുമെത്തി പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. അലമാരയ്ക്ക് അടിയിൽ പമ്പ് കിടക്കുന്നത് പിന്നീട് സൂരജാണ് ചൂണ്ടിക്കാട്ടിയത്. എന്നാൽ പാമ്പിനെ തല്ലിക്കൊല്ലാൻ നിൽക്കാതെ ഇയാൾ മുറിക്കു പുറത്തിറങ്ങി. വിഷുവാണ് പാമ്പിനെ കൊന്നത്. മാത്രമല്ല സംഭവദിവസം രാത്രി പതിവില്ലാതെ സൂരജ് പലതവണ മുറിയിൽ നിന്നു പുറത്തിറങ്ങുന്നതും അസ്വസ്ഥനായി നടക്കുന്നതും ഉത്രയുടെ മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. ഉത്ര കിടക്കുന്ന എ.സി മുറിയുടെ ജനാല രാത്രിയിൽ അമ്മ അടച്ചിരുന്നു. എന്നാൽ, പാമ്പ് ജനാല വഴി കയറിയതാണെന്ന് സമർത്ഥിക്കാൻ സൂരജ് പിന്നീട് ഇത് തുറന്നിട്ടു.

കേസിന്റെ ഭാഗമായി പൊലീസിന് മൊഴി നൽകിയപ്പോൾ പാമ്പിനെ കൊണ്ടുവന്ന കുപ്പി എവിടെ ഒളിച്ചുവെന്ന എസ്.എെയുടെ ചോദ്യത്തിന് മുന്നിൽ സൂരജ് പതറുന്നത് പൊലീസും ഉത്രയുടെ ബന്ധുക്കളും ശ്രദ്ധിച്ചിരുന്നു. പറക്കോട്ടെ വീട്ടിൽ വച്ച് അണലിയുടെ കടിയേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയപ്പോഴും ഉത്രയ്ക്ക് പാമ്പ് കടിയേറ്റതിൽ ദുരൂഹതയുള്ളതായി ഡോക്ടർ വെളിപ്പെടുത്തിയിരുന്നു. അണലി പാദത്തിൽ മാത്രമേ കടിക്കുകയുളളൂ എന്നാൽ ഉത്രയുടെ കാലിൽ വളരെ മുകളിലാണ് അണലി കടിച്ചത്. ഉത്ര മരിച്ചുകിടക്കുമ്പോൾ അടുത്തുനിന്ന് ദു:ഖം അഭിനയിച്ച സൂരജ് പിന്നീട് അകലെ മാറിനിന്ന് പറക്കോട്ട് നിന്നെത്തിയ തന്റെ സുഹൃത്തുക്കളോട് തമാശ പറയുന്നതും പൊട്ടിച്ചിരിക്കുന്നതും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിയിരുന്നു.

 ക്രിമിനൽ ബന്ധങ്ങൾ

സൂരജിന് ക്രിമിനൽ സംഘവുമായി ബന്ധമുണ്ടെന്ന സംശയവും നേരത്തെ തന്നെ ബന്ധുക്കൾക്കുണ്ടായിരുന്നു. വാഹന വായ്പ നൽകുന്ന സ്വകാര്യ സ്ഥാപനത്തിൽ കുടിശ്ശിക പിരിവ് ജോലിയിൽ ഏർപ്പെട്ടിരുന്ന സൂരജിന് ക്രിമിനിലുകളുമായി നല്ല ബന്ധമാണ് ഉള്ളതെന്ന് പിന്നീട് പൊലീസ് കണ്ടെത്തി. ഈസംഘത്തിൽപ്പെട്ട പലരും ഉത്രയുടെ മരണവിവരം അറിഞ്ഞ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുടുംബ വീട്ടിലും ദീർഘനേരം തമ്പടിച്ചിരുന്നു. പൊലീസ് മൊഴിയെടുക്കാൻ അഞ്ചൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോഴും സുഹൃത്തുക്കളായ ക്രിമിനൽ സംഘങ്ങളുടെ അകമ്പടിയോടെയാണ് ഇയാൾ എത്തിയത്. ഇത്തരത്തിൽ ബന്ധുക്കൾക്കും നാട്ടുകാർക്കും സൂരജിന്റെ പെരുമാറ്റത്തിലുണ്ടായ പൊരുത്തക്കേടുകളെ തുടർന്ന് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട എസ്.പി. ഹരിശങ്കറിന് പരാതി നൽകുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.