കൊല്ലം: ഉത്രവധക്കേസ് വിധി കേൾക്കാൻ പെരുമഴയെ പോലും അവഗണിച്ച് നൂറുകണക്കിനു പേരാണ് ഇന്നലെ കോടതി വളപ്പിൽ തടിച്ചുകൂടിയത്. സൂരജിനെ കോടതിയിൽ എത്തിക്കാൻ അല്പം വൈകിയെങ്കിലും അവർ അക്ഷമരായി കാത്തുനിന്നു. വിധി പ്രഖ്യാപിക്കുന്ന സമയമായപ്പോൾ മഴ ആർത്തിരിമ്പി. എന്നിട്ടും സൂരജ് കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ച വിവരം സന്തോഷത്തോടെ കേട്ടറിഞ്ഞാണ് ജനക്കൂട്ടം മടങ്ങിയത്. ഉച്ചയ്ക്ക് 12 ഓടെയാണ് പ്രതി സൂരജിനെ പൊലീസ് കോടതിയിലെത്തിച്ചത്. ദ്രുതകർമ്മ സേനയുടെയും പൊലീസിന്റെയും ശക്തമായ സുരക്ഷാവലയത്തിലാണ് പ്രതിയെത്തിയത്. ഉച്ചയ്ക്ക് ഒന്നോടെയാണ് കോടതി വിധി പറഞ്ഞത്. വിധി പറഞ്ഞ ശേഷം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആദ്യം കോടതിമുറിയിൽ നിന്ന് പുറത്തിറങ്ങി. പിന്നാലെ ഉത്രയുടെ അച്ഛനും സഹോദരനും. പിന്നീടാണ് സൂരജിനെ പുറത്തേക്ക് കൊണ്ടുവന്നത്. തിരികെ കൊണ്ടുപോവുമ്പോഴും ജനക്കൂട്ടം ചിത്രങ്ങൾ മൊബൈലിൽ പകർത്താൻ തിരക്ക് കൂട്ടി. വിധി പ്രഖ്യാപിക്കും മുൻപ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ തനിക്ക് അച്ഛനും അമ്മയും ഉണ്ട് എന്ന് മാത്രമായിരുന്നു സൂരജിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |