കൊല്ലം: കനത്ത മഴയ്ക്ക് ഇന്നലെ ഉച്ചയോടെ ശമനമുണ്ടായെങ്കിലും കാറ്റും മഴയും പലേടത്തും നാശം വിതച്ചു. നിരവധി വീടുകൾക്ക് കേടുപാടുണ്ടായി. മതിലുകൾ തകർന്നുവീണു. പള്ളിത്തോട്ടം പാലത്തിന്റെ അനുബന്ധ റോഡ് കൊല്ലം തോട്ടിലേക്ക് ഇടിഞ്ഞുവീണു. കൂടുതൽ ഇടിയാൻ സാദ്ധ്യതയുളളതിനാൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് ഗതാഗതം തടഞ്ഞു.
നഗരത്തിൽ പല സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ടായി. ഓട നിർമ്മാണം പൂർത്തിയാകാത്ത എസ്.എം.വി പാലസ് റോഡ് വെള്ളക്കെട്ടും ചെളിയും നിറഞ്ഞ് കാൽനട പോലും അസാദ്ധ്യമായി. നാളുകൾക്ക് മുൻപ് നിർമ്മാണം ആരംഭിച്ച റോഡ് കരാറുകാരന്റെ നിരുത്തരവാദിത്വം മൂലം അനിശ്ചിതമായി നീളുകയായിരുന്നു. റോഡ് നിറയെ കുഴികൾ രൂപപ്പെട്ടതിനാൽ വെള്ളക്കെട്ട് ഒഴിയാത്ത അവസ്ഥയാണ്. പുനർ നിർമ്മാണത്തിനിടെ തകർന്നു വീണ ജില്ലാ ജയിൽ മതിലിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ജോലി ഇന്നലെ ആരംഭിച്ചു. സംഭവത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റിരുന്നു.
കനത്ത മഴയെ തുടർന്ന് തെൻമല ഡാമിന്റെ മൂന്നു ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തി. ആവശ്യമെങ്കിൽ 60 സെന്റീമീറ്ററാക്കും. എല്ലാ താലൂക്ക് തഹസിൽദാർമാരും 24 മണിക്കൂർ ഡ്യൂട്ടിയിലാണ്. പത്തനാപുരം താലൂക്കിലെ പട്ടാഴി വടക്ക് വില്ലേജിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മരങ്ങൾ വീണത് മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിച്ചു.
പ്രത്യേക യോഗം
ജില്ലയിലെ മഴക്കെടുതി, കൊവിഡ് സാഹചര്യം എന്നിവ വിലയിരുത്താനായി കളക്ടർ അഫ്സാനാ പർവീണിന്റെ അദ്ധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ പ്രത്യേക യോഗം ചേർന്നു. സ്കൂളുകളിലെ ശുചീകരണം പി.ടി.എ സഹകരണത്തോടെ അതിവേഗം പൂർത്തിയാക്കണമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് ആവശ്യപ്പെട്ടു. കൊവിഡ്. ടി.പി.ആർ കുറയുകയാണെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആർ. സന്ധ്യ അറിയിച്ചു. എല്ലാ പഞ്ചായത്തുകളിലും കൊവിഡ് ജാഗ്രതാ വിവരങ്ങൾ കൃത്യമായി നൽകുന്നുണ്ട്. സ്കൂളുകളിലും കോളേജുകളിലും പ്രവർത്തിക്കുന്ന ഡി.സി.സി, സി.എഫ്.എൽ.ടി.സികൾ മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ അറിയിച്ചു.ജില്ലയിൽ ആദ്യ ഡോസ് വാക്സിനേഷൻ 92.4 ശതമാനമായി. 44 ശതമാനം പേർക്കാണ് രണ്ടാം ഡോസ് വാക്സിൻ നൽകിയത്.
ആറ് കരകവിഞ്ഞു
മഴ കനത്തതോടെ ചാത്തന്നൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. ഇത്തിക്കര ആറ് കരകവിഞ്ഞൊഴുകിയതിനെ തുടർന്നാണ് തീരപ്രദേശത്തെ പല വീടുകളിലും വെള്ളം കയറിയത്. കുറുങ്ങൾ ഏലായിൽ കൃഷി നാശമുണ്ടായി. ചേന്നമത്ത് ക്ഷേത്രം റോഡിൽ വെള്ളം കയറി ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. മീനാട് പ്രദേശങ്ങളിലെ ഇഷ്ടിക കളങ്ങളിൽ വെള്ളം കയറി നിർമ്മാണത്തിലിരുന്ന ഇഷ്ടികകൾ പാടെ നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |