കല്ലട, ഇത്തിക്കരയാറുകൾ നവീകരിക്കും
കൊല്ലം: ജനകീയ പദ്ധതികളിലൂടെ കല്ലട, ഇത്തിക്കരയാറുകളുടെ നവീകരണത്തിന് വഴിയൊരുങ്ങുന്നു. കൈവഴികൾ ഉൾപ്പെടെയുള്ളവയുടെ നവീകരണവും പരിപാലനവുമാണ് പദ്ധതിയിലുള്ളത്.
മണ്ണും ചെളിയും പ്ളാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ് നീരൊഴുക്ക് കുറഞ്ഞ് കൈവഴികളുടെ അവസ്ഥ ഗുരുതരമായ സാഹചര്യത്തിലാണ് നദീ ശുചീകരണ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് രംഗത്തുവന്നത്. രണ്ടു പദ്ധതികൾക്കായി 1.40 കോടി രൂപ ജില്ലാ പഞ്ചായത്ത് നീക്കിവച്ചു. രണ്ടു നദികളുടെയും തീരങ്ങളിലായി ജില്ലയിൽ 32 തദ്ദേശ സ്ഥാപനങ്ങളുണ്ട്. 16 കൈവഴികളാണ് ഇതുവരെ കണ്ടെത്തിയത്. കൈവഴികളിൽ പലേടത്തും കൈയേറ്റമുണ്ട്. നദികളുടെ പുനരുജീവനത്തിന്റെ ഭാഗമായി മേജർ, മൈനർ ഇറിഗേഷൻ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. കൂടുതൽ കൈവഴികളും കൈയേറ്റങ്ങളും കണ്ടെത്തി നദികളുടെ പുനരുജ്ജീവനത്തിനായി പദ്ധതി തയ്യാറാക്കാനുള്ള പ്രവർത്തങ്ങൾക്ക് യോഗം തുടക്കം കുറിച്ചു.
രണ്ടു വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാവും പദ്ധതി നടപ്പാക്കുക. നദിയുടെ മേഖലകളിൽ വരുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ, റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ യോഗം 20നു ചേർന്ന് വിപുലമായ ചർച്ച നടത്തും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ചിഞ്ചുറാണി, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.
1.40 കോടി: നവീകരണത്തിന് നീക്കിവച്ച തുക
.................................
പദ്ധതികൾ: ഒഴുകാം ശുചിയായി, ഇളനീർ
.................................
പ്രധാന പ്രവൃത്തികൾ
കൈവഴികൾ കണ്ടെത്തുക
മണ്ണും മാലിന്യങ്ങളും നീക്കി നീരൊഴുക്ക് സൃഷ്ടിക്കുക
കൈയേറ്റങ്ങൾ ഒഴിപ്പിക്കുക
കൈവഴികളോട് ചേർന്ന് പൊതു ഇടങ്ങൾ ഉണ്ടാക്കുക
വൃക്ഷങ്ങൾ വച്ചു പിടിപ്പിച്ച് വിശ്രമ സൗകര്യങ്ങൾ ഒരുക്കുക
ടോയ്ലറ്റ്, ഇരിപ്പിടങ്ങൾ എന്നിവ സജ്ജമാക്കുക
തീരങ്ങളിൽ മുള, കണ്ടൽ, ഫലവൃക്ഷങ്ങൾ വച്ചു പിടിപ്പിക്കുക,
നദികളുടെ പുനരുജ്ജീവനം ഒരു ജനകീയ ഇടപെടലാവും. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹായം തേടും
സാം കെ.ഡാനിയേൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |