കൊല്ലം: കാത്തിരുന്ന കണ്ണുകൾക്ക് മുന്നിലേക്ക് ത്രിവർണ പതാക പുതച്ച് ഇന്ന് വൈശാഖെത്തും. തിങ്കളാഴ്ച്ച കശ്‌മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ കൊട്ടാരക്കര ഓടനാവട്ടം കുടവട്ടൂർ ആശാൻമുക്ക് വിശാഖം വീട്ടിൽ എച്ച്. വൈശാഖ് (24) വീരമൃത്യു വരിച്ചെന്ന വാർത്തയറിഞ്ഞതുമുതൽ ധീരജവാനെ ഒരുനോക്കുകാണാനായി കാത്തിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും. ഇന്നലെ രാത്രിയോടെ വൈശാഖിന്റെ ഭൗതികശരീരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. ഇവിടെ നിന്ന് പാങ്ങോട് സൈനിക ക്യാമ്പിലേക്കാണ് കൊണ്ടുപോയത്. സൈനിക ആദരവടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാവിലെ ഏഴരയോടെ വൈശാഖിന്റെ ചേതനയറ്റ ശരീരവുമായി പാങ്ങോട് നിന്ന് പ്രത്യേക ആംബുലൻസ് ജന്മനാട്ടിലേക്ക് പുറപ്പെടും. എം.സി റോഡിൽ ആയൂരിൽ നിന്ന് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായിട്ടാകും മൃതദേഹം കുടവട്ടൂരിലേക്ക് കൊണ്ടുവരുക. ഒമ്പതരയോടെ വൈശാഖ് പഠിച്ച കുടവട്ടൂർ എൽ.പി സ്കൂളിലെത്തിക്കും. ഇവിടെ ഒരു മണിക്കൂർ പൊതുദർശനത്തിന് വയ്ക്കും. 11 മണിയോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരും. വീട്ടുവളപ്പിലും പ്രത്യേക പന്തലൊരുക്കി പൊതുദർശനത്തിനുള്ള ക്രമീകരണം നടത്തിയിട്ടുണ്ട്. പൂർണ സൈനിക ബഹുമതിയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ സംസ്കരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |