കൊല്ലം: കാഴ്ചയുടെ പടിവാതിൽ കടക്കാനാവാത്ത ഭാര്യയുടെയും വിദ്യാർത്ഥികളായ മൂന്ന് ആൺമക്കളുടെയും ജീവിതത്തിലെ നിലാവെളിച്ചമാണ് അയ്യപ്പൻ. പട്ടിണിയോടു പൊരുതി ഒറ്റമുറി വീട്ടിൽ കഴിയുന്ന അയ്യപ്പന് ഒരു പ്രാർത്ഥനയേയുള്ളൂ, നാലുപേരും കണ്ണുതുറന്ന് തന്നെ നോക്കി പുഞ്ചിരിക്കുന്ന ആ ദിവസം വരെ ആയുസുണ്ടാവണം.
തെങ്കാശി കടയനല്ലൂർ സ്വദേശിയാണ് അയ്യപ്പൻ (62). എട്ടു വർഷമായി ഓച്ചറയിൽ താമസിച്ചു ആക്രി പെറുക്കിയാണ് ഭാര്യ ഇസാക്കി അമ്മാൾ (48), മക്കളായ സുരേഷ് (15), കന്നി മാരിയപ്പൻ (13), സുധീഷ് (8) എന്നിവരെ സംരക്ഷിക്കുന്നത്. നാലു പേർക്കും ജന്മനാ കാഴ്ചയില്ല. അയ്യപ്പനൊഴികെയുള്ളവർ തെങ്കാശിയിലായിരുന്നു താമസം. കൊവിഡിൽ അവിടെ ജീവിതം വഴിമുട്ടിയപ്പോൾ ഓച്ചിറയിലേക്കു പോന്നു.
മധുര സെന്റ് ജോസഫ് ബധിര വിദ്യാലയത്തിലാണ് മക്കൾ പഠിക്കുന്നത്. സുരേഷ് പത്തിലും കന്നി മാരിയപ്പൻ എട്ടിലും സുധീഷ് മൂന്നിലുമാണ്. പഠനത്തിൽ സമർത്ഥരായ മൂന്നു പേർക്കും വലിയ നിലയിൽ എത്തണമെന്നാണ് ആഗ്രഹം. സുരേഷിനും കന്നി മാരിയപ്പനും സിവിൽ സർവീസാണ് മോഹം. സുധീഷിന് വക്കീലാവണം. കൊവിഡ് വ്യാപിച്ചതോടെ അയ്യപ്പന് ആക്രി പെറുക്കാൻ പോകാനാവാതായി. ഇതോടെ അയ്യപ്പന്റെ കണ്ണിൽ ആശങ്കയുടെ ഇരുൾ പരന്നു. വീടിനു പുറത്തിറങ്ങാനാവാത്ത അവസ്ഥ. അടച്ചുറപ്പില്ലാത്ത ഒറ്റ മുറിയിലായിരുന്നു അഞ്ചംഗ കുടുംബത്തിന്റെ താമസം. മിക്ക ദിവസവും ഒരു നേരത്തെ ആഹാരം മാത്രം. പട്ടിണിയും പരിവട്ടവും പുറത്താരെയും അറിയിക്കാതെ, ആരുടെ മുന്നിലും കൈനീട്ടാതെ അയ്യപ്പനും കുടുംബവും ദുരിതജീവിതത്തിന്റെ ഓരംചേർന്നു നടന്നു.
കൊവിഡ് കാലത്ത് ആഹാരത്തിന് ബുദ്ധിമുട്ടുന്നവർക്ക് പൊതിച്ചോറുമായി ഇറങ്ങിയ സാമൂഹിക പ്രവർത്തകൻ ബാബു കൊപ്പാറയാണ് ഒറ്റ മുറി ഷെഡിൽ വിശന്നു കഴിയുന്ന കുടുംബത്തിന്റെ ദയനീയാവസ്ഥ നാടിനോടു പറഞ്ഞത്. ബാബു മുൻകൈയെടുത്ത് എല്ലാ ദിവസവും ഇവർക്ക് ഉച്ചഭക്ഷണം എത്തിച്ചു കൊടുത്തു. അല്പം കൂടി മെച്ചപ്പെട്ട വാടക വീട്ടിലേക്കു കുടുംബത്തെ മാറ്റി. ഓച്ചിറ മദർ തെരേസ പാലിയേറ്റീവ് കെയർ യൂണിറ്റും അവരുടെ സഹായത്തിനെത്തി.
കാഴ്ച ലഭിക്കാൻ സാദ്ധ്യത
പാലിയേറ്റീവ് യൂണിറ്റിലെ ഡോക്ടർമാരുടെ പരിശോധനയിൽ 20 ശതമാനം കാഴ്ചയുള്ള കന്നിമാരിയപ്പനും സുധീഷിനും വിദഗ്ദ്ധ ചികിത്സ നൽകിയാൽ കാഴ്ച ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തി. നല്ല ചികിത്സ ലഭിച്ചാൽ ഇസാക്കി അമ്മാളിനും മൂത്ത മകനായ സുരേഷിനും കാഴ്ചയുടെ വാതായനം പതിയെ തുറന്നു കിട്ടുമെന്നും ഡോക്ടർമാർ പറഞ്ഞു. പക്ഷേ, അതിനുള്ള ചെലവിനെപ്പറ്റി ആലോചിക്കുമ്പോൾ അയ്യപ്പന്റെ കണ്ണുനിറയും. സ്കൂൾ തുറക്കുമ്പോൾ ഭാര്യയെയും മക്കളെയും മധുരയിലെത്തിച്ച് മക്കളുടെ പഠനം പൂർത്തിയാക്കണമെന്നാണ് അയ്യപ്പന്റെ ആഗ്രഹം. തങ്ങളുടെ ദുരവസ്ഥ കണ്ടറിയുന്ന ആരെങ്കിലും എപ്പോഴെങ്കിലും സഹായവുമായെത്തുമെന്ന പ്രതീക്ഷ മാത്രമാണ് ബാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |