കർമ്മികളിൽ പിന്ന് പണം വാങ്ങാൻ ടോക്കൺ വിതരണത്തിൽ ക്രമക്കേട്
കൊല്ലം: തിരുമുല്ലവാരം കടപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവരെ ടോക്കൺ നൽകി നിയന്ത്രിക്കുന്നവർ അനധികൃത ഇടപെടലുകൾ നടത്തുന്നുവെന്ന് ആരോപണം. ആകെയുള്ള ആറ് കർമ്മികൾക്കായി വ്യത്യസ്ത നിറത്തിലുള്ള ആറ് ടോക്കണുകളുണ്ട്. ഇവ വിതരണം ചെയ്ത് അതത് കർമ്മികൾക്കടുത്തേക്ക് പറഞ്ഞുവിടും. എന്നാൽ ടോക്കൺ വിതരണം ചെയ്യുന്നവർ, തങ്ങളെ 'പ്രസാദി'പ്പിക്കുന്ന കർമ്മികൾക്ക് കൂടുതൽ പേരെ ലഭ്യമാക്കുന്നു എന്നതാണ് പ്രധാന പരാതി. പ്രതിദിനം നിരവധിപേർ ബലിതർപ്പണത്തിനെത്തുന്ന തിരുമുല്ലവാരം രണ്ടുമാസമായി ഈ 'നിയന്ത്രണ'ത്തിലാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലെ അഡ്‌ഹോക് കമ്മിറ്റിയാണ് പരിഷ്‌കാരം നടപ്പാക്കിയത്. ടോക്കണിന് തുകയൊന്നും ഈടാക്കുന്നില്ലെങ്കിലും ഇവ വാങ്ങി മാത്രമേ ബലിതർപ്പണത്തിന് അനുവദിക്കുകയുള്ളൂ. ടോക്കൺ വാങ്ങണമെന്ന് നിർബന്ധമില്ലെങ്കിലും വാങ്ങാത്തവരെ ഭീഷണിപ്പെടുത്താൻ ചില സംഘങ്ങളുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു. ഓരോ കർമ്മിയും പ്രതിദിനം 500 രൂപ വീതം അഡ്ഹോക് കമ്മിറ്റിക്ക് നൽകണം. ദിവസം ലഭിക്കുന്ന 3000 രൂപയിൽ 1000 രൂപ ടോക്കൺ വിതരണം ചെയ്യുന്നവർക്കുള്ള കൂലിയാണ്. ദേവസ്വം ബോർഡിന്റെ വരുമാനങ്ങളെല്ലാം ബോർഡ് സീൽ ചെയ്ത രസീതു നൽകി മാത്രമേ വാങ്ങാവൂ എന്നിരിക്കെ പ്രതിമാസം കർമ്മികളിൽ നിന്നു വാങ്ങുന്ന 90,000 രൂപ എങ്ങനെയാണ് കണക്കിൽ ഉൾക്കൊള്ളിക്കുന്നതെന്നു വ്യക്തമല്ല.
കാണണം, കാണേണ്ടപോലെ!
ബലിതർപ്പണത്തിനെത്തുന്നവരെ ആറു കർമ്മികൾക്കും തുല്യമായി ലഭിക്കാനാണ് പരിഷ്കാരം നടപ്പാക്കിയതെന്ന് അധികൃതർ പറയുന്നു. എന്നാൽ 'വേണ്ടരീതി'യിൽ കാണുന്ന കർമ്മികൾക്ക് കൂടുതൽ ആളെ എത്തിച്ചുനൽകാൻ ടോക്കൺ വിതരണം ചെയ്യുന്നവർ ശ്രമിക്കാറുണ്ട്. ദക്ഷിണ ഇനത്തിൽ പ്രതിദിനം ഭീമമായ തുക ലഭിക്കുന്ന ചില കർമ്മികൾ 'ആത്മാർത്ഥ'മായി ഇവരെ കാണുന്നുണ്ടെന്നും ഇത്തരക്കാർക്ക് മറ്റു കർമ്മികളേക്കാൾ കൂടുതൽ ആളുകളെ ബലിതർപ്പണത്തിന് ലഭിക്കുന്നുണ്ടെന്നുമാണ് പരാതി.
ക്ഷേത്രത്തിന് വരുമാനമില്ല
തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ കടപ്പുറത്താണ് ബലിതർപ്പണം നടത്തുന്നതെങ്കിലും വരുമാനം ക്ഷേത്രത്തിനല്ല. ചടങ്ങുകൾ നടക്കുന്നത് സ്വകാര്യ ഭൂമിയിലാണ്. ചടങ്ങുകളിലൂടെ ഭീമമായ തുക ലഭിക്കുന്നത് കർമ്മികൾക്ക് മാത്രമാണ്. ഉത്‌സവത്തിനും മറ്റും ചില സംഭാവനകൾ കർമ്മികൾ നൽകുന്നതൊഴിച്ചാൽ മറ്റ് വരുമാനമൊന്നും ക്ഷേത്രത്തിനില്ല. ബലിതർപ്പണത്തിനെത്തുന്നവർ തിലഹവനം, പായസം തുടങ്ങിയ പൂജകൾ നടത്തിയാൽ മാത്രമേ ക്ഷേത്രത്തിന് വരുമാനമുള്ളൂ. ബലിതർപ്പണ ചടങ്ങുകളിൽ ക്ഷേത്രത്തിന്റെയോ ദേവസ്വം ബോർഡിന്റെയോ നിയന്ത്രണം പൂർണമായുണ്ടായാൽ വരുമാനം വർദ്ധിക്കുന്നതിനൊപ്പം പ്രദേശത്തെ വികസനത്തിനും ആക്കം കൂടും. ബലിതർപ്പണത്തിനെത്തുന്നവർ ചെലവാക്കുന്ന തുക ആരുടെയൊക്കെയോ പോക്കറ്റുകളിലേക്കാണ് പോകുന്നത്.
തിരുമുല്ലവാരം ക്ഷേത്രത്തിലെ അഡ്‌ഹോക് കമ്മിറ്റിയുടെ നിയന്ത്രണത്തിൽ ടോക്കൺ വിതരണം നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള പരാതികൾ ഒന്നും ലഭിച്ചിട്ടില്ല. അനധികൃത ഇടപെടലുകളുണ്ടോ എന്ന് ദേവസ്വംബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കും
വിജയൻ, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ, കൊല്ലം ഗ്രൂപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |